Categories: Vicharam

ഔപചാരികതയുടെ പേരില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കേരളത്തില്‍ ഏത് ചടങ്ങിലും സ്വാഗതത്തിന്റെയും കൃതജ്ഞതയുടെയും കുത്തകാവകാശം ‘ഔപചാരികത’യ്‌ക്കാണ്. അതിഥി ആരായാലും അതിഥിയുടെ ‘റോള്‍’ എന്തായാലും സ്വാഗതവും നന്ദിയും ‘ഔപചാരികത’യുടെ പേരില്‍ മാത്രമേ കിട്ടൂ!

”ഈ യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചുകൊണ്ടിരിക്കുന്ന നമുക്കെല്ലാം പ്രിയങ്കരനായ നമ്മുടെ എംഎല്‍എയെ അതിഥിയെന്ന് പറഞ്ഞുകൂടാ, എപ്പോഴും നമ്മളിലൊരാളായ (ഒരിക്കലും രണ്ടാളാകാറില്ല!) അദ്ദേഹത്തെ സ്വാഗതം ചെയ്യേണ്ട ആവശ്യവുമില്ല. എന്നിരുന്നാല്‍ തന്നെയും, ഔപചാരികതയുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ ഈ വേദിയിലേക്ക് സന്തോഷപൂര്‍വ്വം ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.”

”ഫോണില്‍ ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ നമ്മുടെ പരിപാടി എന്തെന്നുപോലും ചോദിക്കാതെ അതില്‍ പങ്കെടുക്കാമെന്നു സമ്മതിച്ച ആരാധ്യനായ പഞ്ചായത്ത് പ്രസിഡന്റാണ് ഈ യോഗത്തിന്റെ ഉദ്ഘാടകന്‍. എന്തിനും ഏതിനും എപ്പോഴും നമ്മളോടൊപ്പമുള്ള അദ്ദേഹത്തിന് സ്വാഗതം പറയുന്നത് അധികപ്പറ്റാകും, എങ്കില്‍ തന്നെയും ഔപചാരികതയുടെ പേരില്‍ ഞാന്‍ അദ്ദേഹത്തിന് ഊക്ഷ്മളമായ (ഊഷ്മളമായ) സ്വാഗതം ആശംസിച്ചുകൊള്ളുന്നു.”

”ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ തന്നെ ഇതൊരു ഔപചാരികമായ യോഗ്യമല്ല. നമ്മുടെ സ്‌നേഹസംഗമമാണ്. എങ്കിലും ഞാന്‍ നിങ്ങള്‍ക്കെല്ലാം ഔപചാരികതയുടെ പേരില്‍ സ്‌നേഹനിര്‍ഭയമായ (നിര്‍ഭരമായ) സ്വാഗതം ആശംസിക്കുന്നു.

അനൗപചാരികമായി ആരും ആര്‍ക്കും സ്വാഗതം ആശംസിക്കുന്നതു കേട്ടിട്ടില്ല. എന്തായാലും ‘ഔപചാരികതയുടെ പേരില്‍ സ്വാഗതപ്രസംഗകര്‍ക്കുമാത്രമല്ല, അധ്യക്ഷര്‍ക്കും, കൃതജ്ഞതാ പ്രകടനക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ട പ്രയോഗമായിരിക്കുന്നു. 

ഈയിടെ ഒരധ്യക്ഷന്‍ പറഞ്ഞതിങ്ങനെ: ”ഈ യോഗത്തിന് ഔപചാരികതയുടെ പേരില്‍ സ്വാഗതം പറയാന്‍ ഞാന്‍ സമിതിയുടെ സെക്രട്ടറിയെ ക്ഷണിച്ചുകൊള്ളുന്നു”. കൃതജ്ഞത പ്രകടനക്കാര്‍ സ്വാഗത പ്രസംഗികരെ കടത്തിവെട്ടാറുണ്ട്. ”നമ്മുടെ എംപിക്ക് കൃതജ്ഞപറയേണ്ട ആവശ്യമില്ലെങ്കിലും  ഔപചാരികതയുടെ പേരിലും സമിതിയുടെ പേരിലും എന്റെ സ്വന്തം പേരിലും (ഇദ്ദേഹത്തിന് വാടകക്കെടുത്ത പേരും ഉണ്ടായിരിക്കാം!) കൃതജ്ഞത രേഖപ്പെടുത്തികൊള്ളുന്നു”. 

ചിലര്‍ക്ക് കൃതജ്ഞത പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്താല്‍ പോരാ ഇങ്ങനെ രേഖപ്പെടുത്തുകയും വേണം. 

”സമരാദരീണയനായ നമ്മുടെ നേതാവിന്” ഈയിടെ ഒരാള്‍ കൃതജ്ഞത രേഖപ്പെടുത്തുന്നതുകേട്ടു. ‘സമാദരണീയന്‍’ എന്നാവാം പാവം ഉദ്ദേശിച്ചത്!

”ഈ 85-ാം വയസ്സിലും ഒരു കര്‍മ്മരോഗിയുടെ ജീവിതം നയിക്കുന്ന അദ്ദേഹത്തിന് എങ്ങനെയാണ് നന്ദിപറയുക? എങ്കിലും ഔപചാരികതയുടെ പേരില്‍ ഞാന്‍ അദ്ദേഹത്തിന് നന്ദിപ്രകടിപ്പിച്ചുകൊള്ളുന്നു. ‘കര്‍മ്മയോഗി’ ‘കര്‍മ്മരോഗി’യായത് നാക്കുപിഴകൊണ്ടാണെന്ന് കരുതാം. 

”ഇവിടെ ഒരു പ്രസംഗത്തിന് പ്രസക്തിയില്ല” എന്ന ആമുഖത്തോടെയാണ് ചിലര്‍ പ്രസംഗം തുടങ്ങുക. അതുകേള്‍ക്കുമ്പോള്‍ പ്രസംഗം ചുരുക്കുമെന്ന് ശ്രോതാക്കള്‍ കരുതും. എന്നാല്‍ പ്രസക്തിയില്ലാത്തിടത്താണ് പ്രസംഗിക്കാന്‍ ഇവര്‍ വിദഗ്‌ദ്ധരാണെന്നു താമസിയാതെ മനസ്സിലാകും. ചില പ്രസംഗികരുടെ നിഘണ്ടുവില്‍ ‘പ്രസക്തിയില്ല’ എന്നതിനര്‍ത്ഥം ‘പ്രസക്തിയുണ്ട്’ എന്നാണ്. 

”അടുത്തതായി യോഗം ഉദ്ഘാടനം ചെയ്യുന്നതിന് സര്‍വശ്രീ സേതുമാധവന്‍സാര്‍ അവര്‍കളെ ക്ഷണിച്ചുകൊള്ളുന്നു”. ഒന്നിലേറെപ്പേരെ ചേര്‍ത്തു പറയുമ്പോഴാണ് ‘സര്‍വ്വശ്രീ’ പ്രയോഗിക്കുക. ചിലര്‍ക്ക് ഒരാളായാലും ‘സര്‍വ്വശ്രീ’ ചേര്‍ത്താലെ തൃപ്തിയാകൂ. ‘ശ്രീ’ക്കുമേലെയാണ് ‘സര്‍വ്വശ്രീ’ എന്നു കരുതി, അതുകേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്ന ഒറ്റയാന്മാരുണ്ട്. 

പിന്‍കുറിപ്പ്: അവതാരക അതിഥികളെ ‘മാന്യദേഹം’ എന്ന് ഇടയ്‌ക്കിടെ വിശേഷിപ്പിച്ചുകൊണ്ടിരുന്നു. അധ്യക്ഷന്‍ അവരെ അടുത്തുവിളിച്ച് ഇതിങ്ങനെ ആവര്‍ത്തിക്കരുതെന്ന് ചെവിയില്‍ പറഞ്ഞു. 

പിന്നീടു കേട്ടത്:

”അടുത്തതായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയാണ്. നമുക്ക് പ്രതിജ്ഞ ചൊല്ലിത്തരുന്നത് ആരാധ്യയായ നമ്മുടെ പഞ്ചായത്തംഗമാണ്. അതിനായി ആ ‘മാന്യശരീര’ത്തെ ഞാന്‍ വേദിയിലേക്ക് ക്ഷണിക്കുന്നു. 

Recent Posts