തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മാനദണ്ഡം ലംഘിച്ച് ബന്ധുവിനെ നിയമിച്ചത് ന്യായീകരിച്ച് മന്ത്രി കെ.ടി. ജലീല്‍. അനധികൃതനിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാതെ മാധ്യമങ്ങളെ വെല്ലുവിളിച്ച ജലീല്‍, നിയമനം റദ്ദാക്കാന്‍ തയാറല്ലെന്നും പറഞ്ഞു. മന്ത്രിയുടെ ബന്ധു കെ.ടി. അദീബിന് വേണ്ടി മാത്രമാണ് യോഗ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ഇന്റര്‍വ്യൂ നിയമവിരുദ്ധമെന്നും വ്യക്തമായി.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്രങ്ങളില്‍ അറിയിപ്പ് നല്‍കി, അപേക്ഷിച്ച ഏഴുപേരില്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരാളെയാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്നാണ് മന്ത്രിയുടെ വാദം. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് നല്‍കിയ വായ്‌പ, തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയതാണ് ആരോപണത്തിന് പിന്നില്‍. ഇങ്ങനെ വായ്‌പാ കുടിശിക അന്വേഷിച്ച് പോകുമ്പോള്‍ ലീഗ് നേതാക്കളിലാണെത്തുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഒരു ധനകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളെ ജനറല്‍ മാനേജറായി നിയമിച്ചത്. അപേക്ഷ നല്‍കിയ ഏഴുപേരില്‍ കെ.ടി. അദീബിന് മാത്രമാണ് നിശ്ചിത യോഗ്യതയുണ്ടായിരുന്നത്. തന്റെ ബന്ധുവിന് ഒരു ആനുകൂല്യവും കിട്ടേണ്ടയെന്നാണോ? യോഗ്യതയുള്ള ഒരാളെ ഒഴിവാക്കി നിയമിച്ചിട്ടില്ല. പിന്നെന്തിനാണ് ആക്ഷേപം? മന്ത്രി ചോദിച്ചു.
എന്നാല്‍, പത്രക്കുറിപ്പ് നല്‍കിയ 2016 ആഗസ്ത് 25ന് ഒരാഴ്ച മുന്‍പ് 18നാണ് ജനറല്‍ മാനേജര്‍ക്കു വേണ്ട യോഗ്യതയില്‍ എംബിഎക്കു പുറമെ ബിടെക്കു കൂടി യോഗ്യതയാക്കി ചേര്‍ത്തതെന്ന് ജലീല്‍ സമ്മതിച്ചു. 26ലെ ഇന്റര്‍വ്യൂവില്‍ മൂന്നു പേര്‍ ഹാജരായെങ്കിലും നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു അവരെന്നും മന്ത്രി വ്യക്തമാക്കി. യോഗ്യതയില്ലാത്തവരെ എന്തിന് ഇന്റര്‍വ്യൂവിനു വിളിച്ചു, താത്പര്യമില്ലാത്തതിനാല്‍ ഇന്റര്‍വ്യൂവിന് ഹാജരാകാത്ത വ്യക്തിയെ എന്തു വാഗ്ദാനം നല്‍കിയാണ് നിയമിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജലീലിന് മറുപടിയുണ്ടായില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ആവശ്യമായി വന്നതിനാല്‍ നേരത്തെ നല്‍കിയ ഏഴ് അപേക്ഷകള്‍ പരിശോധിച്ച്, സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രൊഫ.എ.പി. അബ്ദുല്‍ വഹാബ് ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയെന്നും തനിക്കതില്‍ പങ്കില്ലെന്നും ജലീല്‍ പറഞ്ഞു.
അന്യായമായി ഒന്നും ചെയ്തിട്ടില്ല, ഒരന്വേഷണത്തിന്റെയും ആവശ്യവുമില്ലെന്നു പറഞ്ഞ ജലീല്‍, യോഗ്യതയുള്ളവരെ മാധ്യമങ്ങള്‍ കൊണ്ടുതരുമായിരുന്നോയെന്നും ചോദിച്ചു. നിയമനം റദ്ദാക്കേണ്ട സാഹചര്യമില്ല. ആരുടെയെങ്കിലും അജണ്ടയ്‌ക്ക് വഴങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും പറഞ്ഞ ജലീല്‍ വൈകിട്ട് നിലപാട് മാറ്റി. വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറെന്നും ജലീല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ മന്ത്രി നടത്തിയ നിയമനം ബോധപൂര്‍വമാണെന്നത് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാദഗതികള്‍. ഇ.പി. ജയരാജന്റെ ബന്ധുനിയമനവിവാദം വന്നതുകൊണ്ടുമാത്രമാണ് അദീബ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. രണ്ടു വര്‍ഷം ആ തസ്തിക ഒഴിച്ചിട്ടശേഷം ഇ.പി. ജയരാജന്‍ തിരിച്ചെത്തിയ ഉടന്‍ അദീബിനെ നിയമിച്ചതും ബന്ധുനിയമനം സുതാര്യമല്ലെന്ന് വ്യക്തമാക്കുന്നു.
















