ന്യൂദല്‍ഹി: 2019 -ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട ഇടത്തം വ്യവസായങ്ങള്‍ക്കുള്ള സഹായപദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഒമ്പതാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേത്ത് ഉയര്‍ത്തിയെന്നും ജെയ്റ്റ്ലി പറഞ്ഞു. അടുത്തവര്‍ഷം അത് ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നയപരമായ കാലതാമസവും അഴിമതിയും ഇന്ത്യയിലേയും വിദേശത്തേയും നിക്ഷേപകരെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ നാലുവര്‍ഷം രാജ്യത്തെ വിലക്കയറ്റം 10.4 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക സൂചകങ്ങളെല്ലാം സ്ഥിരത കൈവരിച്ചുവെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ആധാര്‍ നടപ്പിലാക്കിയതുമൂലം പ്രതിവര്‍ഷം 90,000 കോടിരൂപയാണ് സര്‍ക്കാരിന് മിച്ചംപിടിക്കാന്‍ സാധിക്കുന്നതെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ ഇത്രയും തുക പര്യാപ്തമാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ചരക്കുസേവന നികുതി നടപ്പിലാക്കിയത് ചെറുകിട, ഇടത്തരെ വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്തെന്നും നികുതി പരിഷ്കരണം നടപ്പിലാക്കിയ വര്‍ഷം തന്നെ 334 വസ്തുക്കളുടെ നികുതി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: