കോട്ടയം: വിശ്വാസത്തേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുളള ബാധ്യതയില്‍ നിന്നും താഴമണ്‍ കുടുംബവും തന്ത്രിമാരും ഒഴിഞ്ഞുമാറില്ലെന്നും അതേസമയം തന്നെ രാഹുല്‍ ഈശ്വറിന്റെ സമീപനങ്ങളോട് യോജിപ്പില്ലെന്നും താഴമണ്‍ മഠം.
രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും സമീപനങ്ങളും തന്ത്രി കുടുംബത്തിന്റെ നിലപാടാണെന്ന ധാരണ പരന്നിട്ടുണ്ട്. വിധിപ്രകാരം രാഹുല്‍ ഈശ്വറിന് ആചാര അനുഷ്ഠാന കാര്യങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധമോ പിന്തുടര്‍ച്ചാവകാശമോ ഇല്ല. രാഹുലിന്റെ അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പുമില്ലെന്നും കുടുംബം വ്യക്തമാക്കി. ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയും പ്രവര്ത്തിച്ചിട്ടുള്ളത.് തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും.
പത്തനംതിട്ടയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണ്. എന്തെങ്കിലും തെറ്റിദ്ധാരണമൂലമാകാം മുഖ്യമന്ത്രി ഇങ്ങനെയെരു നിലപാട് സ്വീകരിച്ചതെന്ന് വിചാരിക്കുന്നു. സര്‍ക്കാരുമായോ ദേവസ്വംബോര്‍ഡുമായോ ഒരുതരത്തിലുമുള്ള വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കുടുംബം വ്യക്തമാക്കി. സന്നിധാനം സമാധാനത്തിന്റേയും ഭക്തിയുടേയും സ്ഥാനമായി നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.
അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: