പത്തനംതിട്ട: അയ്യപ്പഭക്തര്‍ക്കെതിരെ വ്യാപകമായി തുടരുന്ന പോലീസ്‌വേട്ട സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. സമാധാനപരമായി നാമജപയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ അക്രമികളെന്ന പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാരം ശക്തിപ്പെടാന്‍ ഇടയാക്കിയത്.
ശബരിമലയും പന്തളം കൊട്ടാരവും ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലാണ് സര്‍ക്കാരിനെതിരായ വികാരം കൂടുതല്‍ ശക്തം. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി വൈകാരികമായാണ് ഇതര മതസ്ഥരടക്കം ശബരിമലയെ കാണുന്നത്. 23ന് പത്തനംതിട്ടയില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല തന്ത്രി കുടുംബത്തേയും പന്തളം കൊട്ടാരത്തേയും വളരെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചിരുന്നു.
പീഡനക്കേസില്‍ പ്രതികളായ ബിഷപ്പിനും വികാരിമാര്‍ക്കും നല്‍കിയ സ്ഥാനം പോലും തന്ത്രിക്കും പന്തളം കൊട്ടാരത്തിനും മുഖ്യമന്ത്രി നല്‍കാത്തത് അണികള്‍ക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചു. ഒരുഘട്ടത്തില്‍ യുവതീപ്രവേശന വിഷയത്തില്‍ പുനരവലോകന ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിച്ചതും പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയ്‌ക്ക് ഇടയാക്കി.
അതിനിടെയാണ് സംസ്ഥാന വ്യാപകമായി ആയിരക്കണക്കിന് ഭക്തരെ അര്‍ധരാത്രിയില്‍ വീടുകളില്‍ നിന്ന് പോലീസ് വിലങ്ങ് വച്ച് കൊണ്ടുപോകാന്‍ തുടങ്ങിയത്. നിലയ്‌ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയ ഭക്തരെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ ജനവികാരത്തിനും അപ്പുറമാണ് നാമജപയജ്ഞത്തില്‍ പങ്കെടുത്ത സ്ത്രീകളെ കേസില്‍ കുടുക്കുന്നതോടെ ഉയര്‍ന്നിട്ടുള്ളത്. ഇത് സിപിഎം അണികളില്‍ കടുത്ത ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്.
പോലീസ് നടപടിയെ ന്യായീകരിക്കാന്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സൈബര്‍ സഖാക്കളും ഭക്തരുടെ അറസ്റ്റിനെ പിന്തുണച്ച് കാര്യമായ പോസ്റ്റുകള്‍ ഇടുന്നുമില്ല. ഇതിന് പുറമെ എന്‍എസ്എസിന് നേരെ മുഖ്യമന്ത്രി തിരിഞ്ഞത് ഏറെ ആശങ്കയോടെയാണ് അണികള്‍ നോക്കിക്കാണുന്നത്. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രകളില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ള ഭക്തരുടെ പേരില്‍ കേസെടുക്കാന്‍ തുടങ്ങിയത് സര്‍ക്കാരിനെതിരായ ജനവികാരം മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്.
















