പന്തളം: പന്തളം രാജകുടുംബത്തേയും തന്ത്രിയെയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ശബരിമലയില്‍ അവര്‍ക്ക് അധികാരമൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ചുട്ടമറുപടിയുമായി പന്തളം കൊട്ടാരം അധികാരികള്‍.
ദേവസ്വം ബോര്‍ഡിന് ശബരിമലയിലെ ആചാരങ്ങള്‍ ലോപംകൂടാതെ നടപ്പാക്കാന്‍ മാത്രമാണ് ചുമതലയുള്ളതെന്ന് വ്യക്തമാക്കിയ അവര്‍ തങ്ങള്‍ അവിടുത്തെ വരുമാനത്തില്‍ കണ്ണും നട്ടിരിക്കുന്നവരല്ലെന്നും തുറന്നടിച്ചു. അങ്ങനെ കണ്ണുംനട്ടിരിക്കുന്നവര്‍ വേറെ ചിലരാണ്. ക്ഷേത്രം ഭക്തരുേടതാണെന്നും ചിലര്‍ ജാതിയുടേയും മതത്തിന്റെയും പേരില്‍ ഭക്തരെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരു-കൊച്ചി കേരള സംസ്ഥാനമായി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമ്പോള്‍ ഉണ്ടാക്കിയ കവനന്റ് (കരാര്‍) പ്രകാരം നിലവിലുള്ള ആചാരങ്ങള്‍ ലോപം കൂടാതെ നടപ്പാക്കാന്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ട്രസ്റ്റിയുടെ അധികാരം മാത്രമാണ് അവര്‍ക്കുള്ളത്. ശബരിമലയുമായി പന്തളം കൊട്ടാരത്തിന് പിതൃ-പുത്രബന്ധമാണുള്ളത്. അത് ഇന്നും നിലനില്ക്കുന്നു. ഭക്തന്മാരുടേതാണ് ക്ഷേത്രം. തിരുവിതാംകൂര്‍ ഹിന്ദു രാജ്യമായിരുന്നതിനാല്‍ ക്ഷേത്രാധികാരം രാജാവിനായിരുന്നു. തിരു-കൊച്ചി നിലവില്‍ വന്നപ്പോള്‍ സെക്കുലര്‍ ഭരണമായിത്തീരുകയായിരുന്നു.
ക്ഷേത്ര ഉടമയും ചൈതന്യം പകരുന്ന തന്ത്രിയും പൂജാരിയും എല്ലാം ക്ഷേത്രത്തിന്റെ അവിഭാജ്യഘടകങ്ങളാണ്, അത് പരമ്പരാഗതമാണ്. ശബരിമല വിഷയത്തില്‍ ചുമതലക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാഞ്ഞതിനാലാണ് കൊട്ടാരം ഇതേക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്. രാജ്യം പിടിച്ചെടുക്കാന്‍ വരുന്നു എന്ന ധ്വനിയാണ് പന്തളം കൊട്ടാരത്തിന് നേരേ ആക്രോശിക്കുന്നവര്‍ ഉയര്‍ത്തുന്നത്. ദര്‍ശനത്തിനുവരുന്ന ഭക്തര്‍ പന്തളരാജകുമാരാ എന്നുതന്നെയാണ് ശരണംവിളിക്കുന്നത്.
നടവരുമാനത്തില്‍ തങ്ങള്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല. ദേവസ്വത്തില്‍നിന്നുള്ള അവകാശം തരണം എന്നുമാത്രമേ പറയുന്നുള്ളു. തിരുവാഭരണം ചുമക്കുന്നവര്‍ക്ക് അലവന്‍സ് പുതുക്കി നല്‍കണമെന്ന് കാലങ്ങളായി പറയാറുണ്ട്. അത് ഭംഗിയായി ദേവസ്വം ബോര്‍ഡ് നിര്‍വഹിക്കുന്നുണ്ടെന്നും പന്തളം കൊട്ടാരം അധികാരികള്‍ പറഞ്ഞു.
നടന്നത് ഭക്തരെ തമ്മിലടിപ്പിക്കാനുള്ള ശ്രമം
കഴിഞ്ഞ മാസപൂജാസമയത്ത് തീര്ഥാടനമായിരുന്നില്ല അവിടെ. യുദ്ധക്കളത്തിന്റെ പ്രതീതിയായിരുന്നു. അവിടെ വന്നവര്‍ക്ക് മനമുരുകി അയ്യപ്പനെ വിളിക്കാനായില്ല. വര്‍ഗ, വര്‍ണ പോരിന് കളമൊരുക്കിയവര്‍ ആദ്യം തല്ലിയൊതുക്കിയത് പാവങ്ങളായ മലവേടരായ വനവാസികളെയായിരുന്നു. അതില്‍ ആരും സങ്കടപ്പെടുന്നത് കണ്ടില്ല.
ജാതിയുടേയും മതത്തിന്റെയും പേരില്‍ ഭക്തരെ തമ്മിലടിപ്പിക്കുവാനാണ് ശ്രമം. അതില്‍ ഭക്തര്‍ വീഴാത്തത് വലിയ നേട്ടംതന്നെയാണ്. സന്നിധാനത്തേക്ക് ഭക്തരായി പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളാരും വന്നില്ല. ആരുടേയോ തിരക്കഥയനുസരിച്ചെത്തിയ നടിമാരായ സ്ത്രീകളായിരുന്നു സന്നിധാനത്ത് എത്തിയത്. അവരെ പോലീസ് വേഷം കെട്ടിച്ച് വന്‍ സുരക്ഷ നല്‍ക്കുകയായിരുന്നു. ഭക്തര്‍ക്ക് അയ്യപ്പനും മലവേടരുമാണ് കാവല്ക്കാര്.
ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന മലവേടരെ ആട്ടിപ്പായിച്ചത് ദേവസ്വം ബോര്‍ഡിന്റെ വരവോടെയായിരുന്നെന്നും കൊട്ടാരം ഭാരവാഹികള്‍ പറഞ്ഞു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ, ട്രഷറര്‍ ദീപാവര്‍മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: