തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 2026 മാര്‍ച്ച് 23 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ അനശ്വര ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വയലാര്‍ രാമവര്‍മ്മയെ അനുസ്മരിച്ച് വയലാറില്‍ വിരിഞ്ഞ ഭക്തിയും ദര്‍ശനവും എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. വയലാറിന്റെ മകനും പ്രശസ്ത ഗാനരചയിതാവുമായ ശരത്ചന്ദ്ര വര്‍മ്മ യോഗം ഉദ്ഘാടനം നിര്‍വഹിക്കുകയും, കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ എം. വി. നടേശന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്ത പരിപാടിയെക്കുറിച്ച്
വേദവും ആദ്ധ്യാത്മികതയും വയലാര്‍ രചനകളുടെ അടിത്തറയായിരുന്നുവെന്ന അഭിപ്രായമാണ് ഉദ്ഘാടന പ്രഭാഷണത്തില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ പങ്കുവച്ചത്. വയലാറും അമ്മയുമായുള്ള സ്നേഹ ബന്ധത്തെ വളരെ വികാരഭരിതമായി ശരത് ചന്ദ്രവര്‍മ അവതരിപ്പിച്ചു. വയലാര്‍ എഴുതിയ രചനകളൊക്കെയും സാധാരണക്കാര്‍ക്കുവേണ്ടിയായിരുന്നു. സംഗീതത്തിന് ശാന്തിനല്‍കുവാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്ന കവിയാണ് വയലാര്‍ രാമവര്‍മ്മ.
വേണമെങ്കില്‍ നിങ്ങള്‍ ഒരു മൂര്‍ത്തിയെ ആരാധിച്ചുകൊള്ളൂ എന്നും, അതിന് അടിമപ്പെടാതെ അതിന്റെ ചൈതന്യത്തെ ആവാഹിക്കൂ എന്നതായിരിന്നു വയലാറിന്റെ വിശ്വാസത്തോടുള്ള ആഭിമുഖ്യം. വയലാര്‍ ഞാന്‍ എന്നു പറയുന്നിടത്തൊക്കെ താനായിരുന്നില്ല, മറ്റൊരാള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന തത്വത്തില്‍ വയലാര്‍ വിശ്വസിച്ചു. വയലാറിന്റെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം മനോഹരമായിരുന്നു. പല കൃതികളിലും അത് സ്പഷ്ടമായിരുന്നു.
മനുഷ്യരെ പാകപ്പെടുത്തി അവരെ ഉണര്‍ത്തി ഉന്നതിയിലെത്തിക്കാനുള്ള അക്ഷീണപ്രയത്നത്തിലായിരുന്നു ശ്രമം മുഴുവന്‍. പ്രകടമായ രീതിയില്‍ നര-നാരായണത്വം പ്രസിദ്ധമായ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ ഉണ്ടായിരുന്നു. അതിലൂടെ ഒട്ടേറെ മനോഹരമായ ഗാനങ്ങള്‍ പിറവിയെടുത്തതായി കാണാം, അച്ഛന്റെ സ്മരണകളില്‍ ആഴ്ന്നിറങ്ങിക്കൊണ്ട് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ പറയുകയുണ്ടായി.
വയലാറിന്റെ ഗാനങ്ങളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്ന ഭക്തിയേയും ഭാരതീയ ദര്‍ശനത്തിനെയും വിശദമാക്കുന്നതായിരുന്നു കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ എം. വി. നടേശന്‍ നടത്തിയ മുഖ്യപ്രഭാഷണം. മലയാളത്തിന്റെ ഗാനഗംഗയില്‍ അനശ്വരമായ ഒഴുക്കായി ഇന്നും നിറഞ്ഞുനില്‍ക്കുന്ന കവിയാണ് വയലാര്‍ രാമവര്‍മ്മയെന്ന സര്‍ഗസംഗീത ഗായകന്‍. പ്രണയവും വിപ്ലവവും മാത്രമല്ല, ഭാരതീയ ആത്മീയതയുടെ ഗാംഭീര്യവും ഭക്തിയുടെ അന്തര്‍ധാരയും വയലാറിന്റെ ഗാനങ്ങളില്‍ അനുപമ സൗന്ദര്യത്തോടെയാണ് പ്രതിഫലിക്കുന്നത്. ആരെയും ഭാവഗായകനാക്കുന്ന മലയാളികളുടെ സാംസ്‌കാരിക മനസ്സിനെ കവിതകളിലൂടെയും ഗാനങ്ങളിലൂതെയും രൂപപ്പെടുത്തിയ കവികളില്‍ വയലാറിന് അതുല്യമായ സ്ഥാനമുണ്ട്.
വയലാറിനെ കേവലം ‘സിനിമാ ഗാനരചയിതാവ്’ എന്നോ ‘വിപ്ലവ കവി’ എന്നോ മാത്രം വിശേഷിപ്പിക്കുന്നത് ആ കവിയുടെ സൃഷ്ടിസമ്പത്തിനോടുള്ള അനീതിയാണ്. ഭാരതീയ ദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിച്ച ഒരു തത്ത്വചിന്തകന്റെ സ്വരം വയലാറിന്റെ രചനകളില്‍ വ്യക്തമായി കേള്‍ക്കാം. ഉപനിഷത്തുകളുടെ ആത്മജ്ഞാനവും ഭക്തിപാരമ്പര്യത്തിന്റെ ഭാവസാന്ദ്രതയും കേരളീയ ആത്മീയ സംസ്‌കാരത്തിന്റെ ദൈവാനുഭൂതിയും ചേര്‍ന്നതാണ് വയലാറിന്റെ വാങ്മയ ലോകം.
ഭാരതീയ ദര്‍ശനത്തില്‍ പ്രത്യേകിച്ച് അദ്വൈതചിന്തയില്‍ വയലാറിന് ഉണ്ടായിരുന്ന പരിചയം പല ഗാനങ്ങളിലും പ്രകടമാണ്. ചില ഗാനങ്ങള്‍ തുടങ്ങുന്നതു തന്നെ ഉപനിഷത്ത് മന്ത്രങ്ങളോടെയാണ്.
”എല്ലാം ശിവമയം ശിവശക്തിമയം” എന്ന ആശയം കേവലം ഭക്തിഗാനത്തിന്റെ ആവേശമല്ല; സകലപ്രപഞ്ചത്തിലും ഏകചൈതന്യം നിറഞ്ഞുനില്‍ക്കുന്നു എന്ന ഉപനിഷത്തുകളുടെ മഹാ വാക്യങ്ങളുടെ സംഗീതരൂപമാണ്.
ആദി ശങ്കരാചാര്യര്‍ പ്രതിപാദിച്ച അദ്വൈതദര്‍ശനത്തിന്റെ സ്വാധീനം വയലാറിന്റെ ചിന്തയില്‍ ആഴത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ആദിശങ്കരന്‍ പിറന്ന നാട്ടില്‍ ജാതി മതം ദൈവം തുടങ്ങിയ പേരിലുള്ള അനീതി കണ്ട് കവി സങ്കടപ്പെട്ടു. ശ്രീശങ്കരനും ശ്രീനാരായണനും ഉപദേശിച്ച തത്ത്വം ആരും പിന്തുടരുന്നില്ല, അവരുടെ അദ്വൈത സിദ്ധാന്തം ആരും പിന്തുടരുന്നില്ല എന്നാണ് കവി പറഞ്ഞത്.

ലോകം ഭിന്നതകളുടെ സമാഹാരമല്ല, ഏകതയുടെ പ്രകടനമാണെന്ന സന്ദേശം വയലാറിന്റെ പല വരികളിലും നിറഞ്ഞു നില്‍ക്കുന്നു. ”കല്ലും കളഭവും കാഞ്ചനവും” എന്ന വ്യത്യാസങ്ങളെ അതിജീവിക്കുന്ന ദര്‍ശനം അദ്വൈതത്തിന്റെ ജനകീയഭാഷ്യമായി കാണാം.
കേരളത്തിന്റെ നവോത്ഥാനചിന്തയില്‍ മഹത്തായ സ്വാധീനം ചെലുത്തിയ ശ്രീനാരായണ ഗുരുവിന്റെ മാനവികദര്‍ശനവും വയലാറിനെ ശക്തമായി സ്വാധീനിച്ചു. ”ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്” എന്ന ഗുരുദേവ സന്ദേശത്തിന്റെ ആത്മാവ് വയലാറിന്റെ ഗാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. മന്ത്രസമാനമായ ഈ വരികള്‍ ഭക്തിഗാനങ്ങളിലും ദേശീയ ഗാനത്തിലും സമന്വയ ഗാനത്തിലും കാണം.
ഗുരുവിന്റെ സര്‍വ്വമത സൗഹാര്‍ദ്ദവും ആത്മോന്നതിയിലേക്കുള്ള യാത്രയും വയലാര്‍ തന്റെ ഗാനങ്ങളില്‍ ഭക്തിയുടെ ഭാഷയിലാണ് അവതരിപ്പിച്ചത്. ഭക്തി എന്നത് അന്ധവിശ്വാസമല്ല, ആത്മശുദ്ധിയുടെയും മനുഷ്യസ്നേഹത്തിന്റെയും വഴിയാണെന്ന സന്ദേശം വയലാറിന്റെ രചനകളില്‍ കാണാം.
ഗുരുവായൂരപ്പന്റെ ഭക്തകവിയായ വയലാര്‍ ”ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും” എന്നു പാടി മലയാളികളുടെ ഭക്തിഭാവത്തെ സംഗീതത്തിലൂടെ ഉണര്‍ത്തി. ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഗാനങ്ങളില്‍ കേരളീയ വൈഷ്ണവഭക്തിയുടെ മൃദുലതയും ആത്മസമര്‍പ്പണവും കാണാം.
”ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി” എന്നതുപോലുള്ള വരികള്‍ ക്ഷേത്രാരാധനയുടെ സൗന്ദര്യത്തെ ജനഹൃദയങ്ങളില്‍ എത്തിച്ചു. തിരുവാകച്ചാര്‍ത്ത് കണ്ട് തൊഴുത് മടങ്ങാന്‍ കൊതിക്കുന്ന ഭക്തമനസില്‍ ഈ വരികള്‍ക്കുള്ള സ്ഥാനം വലുതാണ്.
ഭക്തി എന്നത് ഭയം കൊണ്ടുള്ള ആരാധനയല്ല; പരമമായ പ്രേമമാണ്. സ്നേഹവും സമര്‍പ്പണവുമാണെന്ന വേദാഗമ സാരത്തെ വയലാര്‍ തന്റെ ഗാനങ്ങളിലൂടെ മലയാളികളെ പഠിപ്പിച്ചു.
കേരളീയ ആത്മീയ സംസ്‌കാരത്തില്‍ സുപ്രധാന സ്ഥാനമുള്ള അയ്യപ്പ ഭക്തിയുടെ സംഗീതഭാഷയും വയലാറാണ് സമ്പന്നമാക്കിയത്. വയലാറിന്റെ അയ്യപ്പഗാനങ്ങളില്‍ ഭക്തിയുടെ തീക്ഷ്ണത മാത്രമല്ല, തത്ത്വചിന്തയുടെ ആഴവും കാണാം.
ശബരിമല യാത്രയെ ഒരു ആത്മീയ അനുഷ്ഠാനമായി കാണുന്ന കേരളീയ മനസ്സിന്റെ പ്രതിഫലനമാണ് പല ഗാനങ്ങളും. തപസ്സും സമത്വവും സഹോദരത്വവും ചേര്‍ന്ന അയ്യപ്പദര്‍ശനം വയലാര്‍ അത്യന്തം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. സ്വാമി ശരണം ശരണം പൊന്നയ്യപ്പാ, തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി തുടങ്ങിയ ഗാനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.
വയലാറിന്റെ ദേവീഗാനങ്ങളില്‍ ശക്തിതത്ത്വത്തിന്റെ മഹത്വം നിറഞ്ഞുനില്‍ക്കുന്നു. മാതൃസ്വരൂപമായ ദേവിയെ ഭക്തിയുടെ സൗമ്യതയോടെയും തന്ത്രാഗമങ്ങളുടെ ഗൗരവത്തോടെയും കവി ചിത്രീകരിച്ചു.
ശൈവഭക്തിയിലും വയലാറിന് പ്രത്യേക സ്ഥാനമുണ്ട്. ശിവനെ ഒരു ക്ഷേത്രമൂര്‍ത്തിയായി മാത്രം കാണാതെ സര്‍വ്വവ്യാപിയായ ചൈതന്യമായി വയലാര്‍ അനുഭവിച്ചു. അതുകൊണ്ടുതന്നെ ശൈവഗാനങ്ങളില്‍ ഭക്തിയും ദര്‍ശനവും കൈകോര്‍ക്കുന്നു.
കാളിദാസന്‍ എന്ന വിശ്വമഹാകവിയുടെ പ്രകൃതിസൗന്ദര്യവും ദൈവികാനുഭൂതിയും വയലാറിന്റെ കവിതകളില്‍ പ്രതിഫലിക്കുന്നു. പ്രകൃതിയെ ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി കാണുന്ന ഭാരതീയ കാവ്യപാരമ്പര്യം വയലാര്‍ മലയാളഗാനങ്ങളില്‍ പുതുജീവിതം നല്‍കി. പ്രകൃതിയും ഈശ്വരനും
ഞാനും നിന്റെ പ്രതിരൂപങ്ങളല്ലോ തുടങ്ങിയ പല ഗാനങ്ങളിലും സംഗീതവും ദര്‍ശനവും പ്രകൃതിയും ഭക്തിയും ചേര്‍ന്നൊരു അപൂര്‍വ്വ കാവ്യലോകം കാണാം. അതുകൊണ്ടാണ് വയലാറിന്റെ ഗാനങ്ങള്‍ കാലാതീതമാകുന്നത്.
ജനഹൃദയങ്ങളിലെ ദര്‍ശനകവി വയലാറിന്റെ പ്രത്യേകത, ഗഹനമായ ദര്‍ശനങ്ങളെ ലളിതമായ ഗാനഭാഷയിലൂടെ ജനങ്ങളിലേക്ക് എത്തിച്ചതാണ്. ഉപനിഷത്തുകളുടെ ആത്മജ്ഞാനവും ഭക്തിപാരമ്പര്യത്തിന്റെ സൗന്ദര്യവും സാധാരണ മനുഷ്യന്റെ ഹൃദയത്തില്‍ എത്തിച്ച കവിയാണ് വയലാര്‍.
മലയാളികളുടെ ആത്മീയ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിച്ച ഗാനരചയിതാക്കളില്‍ വയലാറിന് സമാനതകളില്ല. ഈ കവിയുടെ ഗാനങ്ങള്‍ കേവലം സംഗീതാസ്വാദനമല്ല; അത് ആത്മാന്വേഷണത്തിലേക്കുള്ള ക്ഷണമാണ്.
അതുകൊണ്ടുതന്നെ വയലാറിനെ ഒരു സിനിമാഗാനരചയിതാവായി മാത്രം കാണാതെ, ഭാരതീയ ഭക്തിദര്‍ശനത്തെ മലയാളമനസ്സില്‍ സംഗീതമാക്കിയ ദാര്‍ശനികകവിയായി തിരിച്ചറിയേണ്ട സമയമാണിതെന്ന് പ്രൊഫ.നടേശന്‍ അഭിപ്രായപ്പെട്ടു.
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ആശംസാ പ്രസംഗം നടത്തി. ആത്മീയതയില്‍ ദാര്‍ശനികനായും, ഭക്തിയില്‍ ഉപാസകനായും, ദേശസ്നേഹത്തില്‍ പോരാളിയായും, പ്രണയത്തില്‍ ഗന്ധര്‍വ്വനായും വയലാര്‍ നമ്മെ വിസ്മയിപ്പിച്ചുവെന്ന് യോഗത്തില്‍ അദ്ധ്യക്ഷഭാഷണം നടത്തിയ രമേശ് ലക്ഷ്മണന്‍ സൂചിപ്പിച്ചു.
സുബു ചൊവ്വര സ്വാഗതവും ആശാ നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
















