കോട്ടയം: ആരോഗ്യവകുപ്പിലെ ആയിരത്തിലേറെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചു. 20 വര്‍ഷത്തിലധികം സര്‍വീസുള്ളവരാണിവര്‍. ആരോഗ്യ വകുപ്പിലെ ജൂനിയര്‍ എച്ച്‌ഐ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്കാണ് മുന്നൂറ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് പുറത്തു പഠിച്ചിറങ്ങിയവരാണെന്ന കാരണം കാണിച്ച് സ്ഥാനക്കയറ്റം നിഷേധിച്ചു.
1995 മുതല്‍ 2000 വരെ നിയമിതരായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥാനക്കയറ്റമാണ് തടഞ്ഞത്. ഇവരോടൊപ്പവും അതിനുശേഷവും ജോലിക്ക് കയറിയ അനവധിയാളുകള്‍ക്ക് സ്ഥാനക്കയറ്റം കിട്ടിയിരുന്നു. സപ്തംബര്‍ 29ന് പുറത്തിറങ്ങിയ ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിലും ഇവര്‍ക്കുശേഷം സര്‍വീസില്‍ കയറിയ 208 പേര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്.
സീനിയോറിറ്റി ചട്ടങ്ങള്‍ മറികടന്നാണ് ഈ ഉത്തരവിറക്കിയതെന്നു ചൂണ്ടിക്കാട്ടി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ രണ്ട് സീനിയോറിറ്റി പട്ടികകള്‍ നിലവിലുണ്ടായിരുന്നു. 1997 മാര്‍ച്ചിനും 2,000 മാര്‍ച്ചിനും ഇടയില്‍ പിഎസ്‌സി നിയമനം ലഭിച്ച 1,017 പേരുടെ പട്ടികയാണ് ആദ്യത്തേത്.
അതിനുശേഷം 2003 മുതല്‍ 2007 വരെ നിയമനം ലഭിച്ച 1,500റോളം പേരുടെ പട്ടിക പിന്നീടിറങ്ങി. രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 131 പേര്‍ക്ക് 1997ന് മുന്‍പുള്ള സീനിയോറിറ്റി നല്‍കിയത് വിവാദമായിരുന്നു. ഇവര്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നവരാണെന്ന വിചിത്രവാദമാണ് ആരോഗ്യ വകുപ്പ് ഉന്നയിക്കുന്നത്. പിഎസ്‌സി വഴി നിയമനം ലഭിക്കുന്ന തീയതിയാണ് സീനിയോറിറ്റിയുടെ മാനദണ്ഡമെന്ന് സര്‍വീസ് ചട്ടങ്ങള്‍ പറയുന്നു. അതിനുമുന്‍പുള്ള താല്‍ക്കാലിക ജോലികള്‍ സര്‍ക്കാര്‍ സര്‍വീസായി പരിഗണിക്കാറില്ല. ഇത് അട്ടിമറിച്ചാണ് 131 പേരെ പ്രൊമോഷന്‍ കേഡറിലെത്തിച്ചതെന്ന ആരോപണമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്്.
സ്ഥാനക്കയറ്റം തടഞ്ഞതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ കയറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ തസ്തികയില്‍ വിരമിക്കേണ്ട ഗതികേടിലാണ് ആയിരക്കണക്കിന് ജീവനക്കാര്‍. സ്ഥാനക്കയറ്റം സംബന്ധിച്ച് വകുപ്പില്‍ തയ്യാറാക്കപ്പെടുന്ന മുന്‍ഗണനാപട്ടിക അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അതിന് വകുപ്പിലെ ഉന്നതര്‍ കൂട്ടുനില്‍ക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
















