തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റലറി വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും അടിതെറ്റുന്നു. മദ്യക്കമ്പനികള്‍ തുടങ്ങാന്‍ പുതിയതായി നല്കിയ ലൈസന്‍സുകള്‍ റദ്ദ് ചെയ്ത് സര്‍ക്കാര്‍ തടിയൂരാന്‍ ശ്രമിച്ചെങ്കിലും അനുമതിപത്രം നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ ഓരോന്നായി പുറത്ത് വരുന്നു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ ആരോപണങ്ങള്‍.
രണ്ടു വര്‍ഷം മുന്‍പ് എല്‍ഡിഎഫ് മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറിക്ക് അനുമതി നിഷേധിച്ച മന്ത്രി ടി.പി.രാമകൃഷ്ണന് അതേ സ്ഥാപനത്തിനാണ് ബ്രൂവറി തുടങ്ങുന്നതിന് വീണ്ടും അനുമതി നല്‍കിയത്. എറണാകുളത്ത് കിന്‍ഫ്രയില്‍ ബ്രൂവറി തുടങ്ങുന്നതിന് പവര്‍ ഇന്‍ഫ്രാടെക് 2016ല്‍ ജൂലൈയില്‍ നല്കിയ ആദ്യ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചിരുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണ് ബ്രൂവറി ലൈസന്‍സ് എന്നാണ് അന്ന് നല്കിയ വിശദീകരണം. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം 2018ല്‍ വീണ്ടും അപേക്ഷ നല്കിയപ്പോള് അനുമതി നല്‍കുകയും ചെയ്തു. അതായത് ഒരേ മന്ത്രി തന്നെ മദ്യനയം മാറ്റാതെ രണ്ടു വിധത്തില്‍ നിലപാട് എടുക്കുകയായിരുന്നു.
ബ്രൂവറി ഡിസ്റ്റലറി അനുമതിയുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നപ്പോള്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് അനുമതി നല്‍കിയതിലെ ക്രമക്കേടും.
തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം മദ്യരാജാക്കന്മാരുമായി നടത്തിയ രഹസ്യ കരാറും ഇതോടെ വ്യക്തമാകുന്നു. തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് പ്രഖ്യാപിച്ച മദ്യനയത്തിലും ബ്രൂവറി, ഡിസ്റ്റലറികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. ഇതിന് കടക വിരുദ്ധമായി കണ്ണൂരില്‍ ശ്രീധരന് ബ്രൂവറിക്ക് മുഖ്യമന്ത്രി പിണറായിവിജയന്റെ നിര്‍ദേശ പ്രകാരം എക്സൈസ് മന്ത്രി ആദ്യം അനുമതി നല്കി. കണ്ണൂരിലായതിനാല്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകഷികള്‍ മൗനം പാലിച്ചു. ഇടതുമുന്നണിയിലും പുറത്തും പ്രതിഷേധം ഉയരാത്തതിനെ തുടര്‍ന്നാണ് അതീവ രഹസ്യമായി വീണ്ടും മദ്യക്കമ്പനികള്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയത്.
എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെകിന് ബ്രൂവറി സ്ഥാപിക്കുന്നതും വിവാദത്തിലായി. കിന്‍ഫ്രയില്‍ പത്തേക്കര്‍ സ്ഥലം അനുവദിപ്പിച്ചത് സിപിഎമ്മിലെ ഉന്നത നേതക്കള്‍ ഇടപെട്ടായിരുന്നു. കോടികളുടെ വ്യാപാരം ഇതിലൂടെ നടന്നുവെന്നും വ്യക്തം. ഹൈക്കോടതി കേസ് തുടര്‍ന്ന് പരിഗണിച്ചാല്‍ വെട്ടിലാകുമെന്ന് വ്യക്തമായതോടെയാണ് ശ്രീധരന് ബ്രൂവറിക്ക് ഒഴികെയുള്ള അനുമതി പത്രം പിന്‍വലിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: