ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎന്‍എക്സ് മീഡിയ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തുക്കള്‍ ഇതില്‍പ്പെടും.
ദല്‍ഹിയിലെ ജോര്‍ബാഗിലുള്ള ഫ്ളാറ്റ്, കൊടൈക്കനാലിലും ഊട്ടിയിലുമുള്ള സ്വത്തുക്കള്‍, ബ്രിട്ടനിലെ സോമര്‍സെറ്റിലുള്ള കോട്ടേജും ഒരു വീടും, മസ്പെയിനിലെ ബാഴ്സലോണയിലെ ടെന്നിസ് ക്ലബ് എന്നിവയാണ് കണ്ടുകെട്ടിയത്.
കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍ടേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ചെന്നൈയിലെ ഒരു ബാങ്കില്‍ സ്ഥിരനിക്ഷപമിട്ട 90 ലക്ഷം രൂപയും ജപ്തിയില്‍ പെടും. സിബിഐയുടെ എഫ്ഐആറിനെ ആധാരമാക്കിയാണ് കാര്‍ത്തിക്കെതിരെ, കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദേശനിക്ഷപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഐഎന്‍എക്സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപയുടെ ഫണ്ട് സ്വീകരിച്ചതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 2007ല്‍ പി. ചിദംബരം ധനമന്ത്രിയായിരുന്ന വേളയിലായിരുന്നു ഇത്. ചാനല്‍ ചക്രവര്‍ത്തി പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഐഎന്‍എക്സ് മീഡിയയ്ക്ക് ചട്ടങ്ങളും തന്റെ അധികാര പരിധിയും മറികിടന്ന് ചിദംബരം കോടികള്‍ വിദേശ നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതി തരപ്പെടുത്തി നല്‍കിയെന്നും കാര്‍ത്തി ഇതിന് ഇടനിലക്കാരനായെന്നും ഇതുവഴി കോടികള്‍ കമ്മീഷനായി വാങ്ങിയെന്നുമാണ് കേസ്.
കാര്‍ത്തിക്കെതിരെയുള്ള നിരവധി സിബിഐ, എന്‍ഫോഴ്സമെന്റ് കേസുകളില്‍ ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: