പഴയ ചാരുകസേര വിപ്ലവക്കാര്‍ കുമ്പസാരക്കൂട്ടിലാണിപ്പോള്‍. ഇനിയുമൊരു വിപ്ലവത്തിന് ബാല്യമുണ്ടെന്ന് സച്ചിദാനന്ദന്‍ വീമ്പുപറയുമ്പോള്‍ കെ.ജി. ശങ്കരപ്പിള്ള സമസ്താപരാധങ്ങളും ഏറ്റുപറയുകയാണ്.
‘-എനിക്ക് പേടിയാണെന്ന് തുറന്നു പറഞ്ഞാല്‍, ഒരു ധൈര്യം കിട്ടും.’
ആ ധൈര്യത്തിലാണ് വിപ്ലവ കവിതകളെഴുതി ചുവപ്പുവാലായി മാറിയ കെ.ജി.എസ് ചിലതൊക്കെ തുറന്നു പറയുന്നത്. സച്ചിദാനന്ദനും താനുമൊക്കെ ഒന്നാംതരം ഭീരുക്കളായ കരിയറിസ്റ്റുകളായിരുന്നു. സ്ഥാനമാനങ്ങള്‍ക്കായി നിലകൊണ്ട മധ്യവര്‍ത്തികള്‍. വിപ്ലവം കവിതയിലേ ഉണ്ടായിരുന്നുള്ളൂ. ഉള്ളിന്റെ ഉള്ളില്‍ ഭയമായിരുന്നു.
വയനാട്ടിലെ വര്‍ഗീസിനെപ്പോലെ വെടിയേറ്റു മരിക്കാന്‍ തങ്ങള്‍ക്കാവുമായിരുന്നില്ല. ഭീരുക്കള്‍ക്ക് ആത്മഹത്യപോലും അസാധ്യമായിരുന്നു. കവിതയില്‍ കെ.ജി.എസ് വിപ്ലവം വാക്കിലല്ലാതെ സ്വത്വത്തില്‍ ഞങ്ങള്‍ക്കാര്‍ക്കുമുണ്ടായിരുന്നില്ല. കൂടുതല്‍ സാമ്പത്തിക ഭദ്രത തേടിപ്പോയ മധ്യവര്‍ഗ്ഗ മനസ്സുകള്‍. എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളിലും രണ്ടുതരക്കാരുണ്ടാകും. ധീരരും സത്യസന്ധരും; ഭീരുക്കളും സന്നിഗ്ധമനസ്സുകളും. എഴുത്തുകാരും കലാകാരന്മാരും 90% വും രണ്ടാമത്തെ വിഭാഗക്കാരാണ്. വിപ്ലവ സര്‍ഗ്ഗാത്മകതയില്‍ത്തന്നെ ഭീരുത്വം കുടികൊള്ളുന്നുവെന്നും കെ.ജി.എസ്.
സമത്വ സുന്ദര ലോകത്തെക്കുറിച്ച് പാട്ടുപാടിയിട്ടൊന്നും കാര്യമില്ല. ഭയമാണ് സാംസ്‌കാരിക ഉല്‍പ്പന്നം. ഭയത്തിന്റെ ഫാക്ടറിയാണ് സമൂഹം. സ്വന്തം കാര്യം മാത്രം കാണുകയും ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ധൃതരാഷ്‌ട്രന്മാരുടെ ലോകം. പേടിയെക്കുറിച്ച് എട്ടുപത്തു കവിതകള്‍ താന്‍ എഴുതിയിട്ടുണ്ടെന്നും കെ.ജി.എസ്.
നക്‌സലികം പരാജയപ്പെട്ട പ്രസ്ഥാനമാണ്. തീവ്രവാദം കുറുക്കുവഴിയാണ്. ചരിത്രത്തില്‍ കുറുക്കുവഴികളില്ല. ബാല്യത്തില്‍നിന്നും നേരിട്ട് വാര്‍ധക്യത്തിലേക്ക് കടക്കാനാവില്ല. (ഈ വെളിപാടുകളെല്ലാം ജീവിത സായാഹ്‌നത്തില്‍, വൈകിയ വേളയിലാണ് ഉദിക്കുന്നതെന്നുമാത്രം!). അടിയന്തരാവസ്ഥക്കാലത്ത് പോലീസു വന്നപ്പോള്‍ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടവരാണ് ഞങ്ങള്‍. എന്നിട്ട് കളക്ടറെ കണ്ട് ജാമ്യത്തിന് ശ്രമിക്കുകയാണുണ്ടായത്. ഇതൊക്കെ മറച്ചുവച്ച് ആത്മപ്രശംസ ചെയ്യുന്നത് ശരിയല്ല. കവിതയുള്ളതുകൊണ്ടാണ് താനൊക്കെ അക്കാലത്തെ അതിജീവിച്ചതെന്ന സച്ചിദാനന്ദ സൂക്തങ്ങളിലെ കാപട്യം ചീന്തിയെറിയുകയാണ് കെ.ജി.എസ്.
കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കേരളത്തിലെന്നപോലെ ചൈനയിലും റഷ്യയിലുമൊക്കെ ഫാസിസ്റ്റുകളായി മാറിയിരിക്കുന്നുവെന്നും കെ.ജി.എസ് ചൂണ്ടിക്കാണിക്കുന്നു. ഇതേ ഫാസിസ്റ്റു സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പിണറായിക്കു മുമ്പില്‍ കുമ്പിട്ടുനിന്ന് വിനീതവിധേയനായി ഏറ്റുവാങ്ങിയ ഈ കവിയെ നമ്മള്‍ കണ്ടതാണ്! മറ്റൊരു മന്ത്രിയുടെ കയ്യില്‍നിന്നും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും അദ്ദേഹം സ്വീകരിച്ചിരുന്നു. കിട്ടാനുള്ളതെല്ലാം വാങ്ങി മടിയില്‍ വച്ചിട്ടാണ് പുതിയ വിപ്ലവ ബദല്‍ രേഖകള്‍ കവി അവതരിപ്പിക്കുന്നത്!
വാക്കും കര്‍മ്മവും പിണങ്ങിപ്പിരിഞ്ഞതായിരുന്നു തങ്ങളുടെ കാലത്തെ വിപ്ലവകവികളുടെ കൊടിയടയാളമെന്ന് തിരിച്ചറിയുന്നതായി അദ്ദേഹം പറയാതെ പറയുന്നുണ്ട്.
ദീര്‍ഘമായ കവിഭാഷണവും വരട്ടുതത്വവാദങ്ങളും കേട്ടുകഴിയുമ്പോള്‍, അവനവന്‍ കടമ്പയില്‍ തട്ടി വീഴുന്ന ഈ വിപ്ലവകവികുലഗുരുവിന്റെ മുഖത്തുനോക്കി, അറം പറ്റിയപോലെ ഈ വരികള്‍ തന്നെ ഉച്ചരിക്കപ്പെട്ടെന്നുവരും.
”പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ
നാക്കു പൊള്ളുന്നൂ; പൊള്ളുന്നു…!”
(‘പൊളിറ്റിക്കല്‍ മോഡേണിറ്റി’ എന്ന ‘Archfiles’ നുവേണ്ടി ശിവദത്ത് എം.കെ നടത്തിയ കെ.ജി.എസ് അഭിമുഖം അവലംബം.)
















