വികസനത്തിന്റെ പേരില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് കടിഞ്ഞാണ്‍ ഇടേണ്ട സമയം അതിക്രമിച്ചു. ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം തന്നെയാണ് മണ്ണ് സംരക്ഷണ മേഖലയിലിലേയും ഭൂവിനിയോഗ വിഭാഗത്തിലെയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. വന്‍തോതില്‍ മരങ്ങള്‍ വെട്ടി കുന്നുകളും മലകളും ഇടിച്ച് നിരത്തി കെട്ടിടങ്ങള്‍ പണിയുന്നത് പ്രകൃതിയുടെ ഭാരതുലനത്തെയും ഗുരുത്വാകര്‍ഷണ ബലത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മരങ്ങള്‍ ഇല്ലാതാകുന്നതോടെ ഭൂഗര്‍ഭ ജലത്തിന്റെ തോതും കുറയും.
ഭൗമോപരിതലത്തിലെ മണ്ണിന്റെ ഘടന വ്യത്യസ്തമാണ്. ഹൈറേഞ്ച് മേഖലകളില്‍, പ്രത്യേകിച്ച് സമുദ്രനിരപ്പില്‍ നിന്ന് അര കിലോ മീറ്റര്‍ മുതല്‍ മുകളിലേക്ക് ഉയരം കൂടിയ പ്രദേശങ്ങളില്‍, മണ്ണിന് താരതമ്യേന ഉറപ്പ് കുറവായിരിക്കും. ഇവിടങ്ങളില്‍ മഴ കൂടുതല്‍ ലഭിച്ചാലും ഭൂമിയുടെ കിടപ്പ് ചരിഞ്ഞായതിനാല്‍ വെള്ളം ഒഴുകി പൊവുന്നതിന് തടസമുണ്ടാകില്ല. ഇടുക്കിയില്‍ കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പും വനത്തിനുള്ളില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍ പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. മണ്ണിന്റെ കിടപ്പിന് അനുസരിച്ച് പ്രകൃതിലോല പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒന്നാണ് ഉരുള്‍. മനുഷ്യര്‍ കുടിയേറാന്‍ ആരംഭിച്ചതോടെ മണ്ണിന്റെ ഘടനയിലും രൂപത്തിലും മാറ്റം വന്നു.
പല തട്ടുകളായി മണ്ണ് ഇരിക്കുന്ന മേഖലകളില്‍ ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. വലിയ മല വശത്ത് നിന്ന് ഇടിച്ച് ഉണ്ടാക്കിയ വീടുകളെല്ലാം തന്നെ ഇടുക്കിയില്‍ ഇന്ന് ഭീഷണിയുടെ വക്കിലാണ്. മല ഇടിച്ച് നിരത്തി പണിത സ്ഥലത്ത് വെള്ളം ഇറങ്ങുന്നതോടെ വീടിന്റെ അടി ഇടിഞ്ഞ് പോകുന്നതും ഏറി വരികയാണ്.
ഇവിടങ്ങളില്‍ മണ്ണ് ഒരു തവണ ഇടിഞ്ഞാല്‍ ഭാവിയില്‍ സമാന സാഹചര്യം വന്നാല്‍ അത് ആവര്‍ത്തിക്കാം. അടിമണ്ണ് ഒന്നാകെ ഇടിഞ്ഞ് പോകാം. മൂന്നാറിലെ ആര്‍ട്സ് കോളേജ് ഇരിക്കുന്ന മേഖലയില്‍ ഉണ്ടായ നാശം പ്രകൃതി സംരക്ഷകര്‍ മുന്‍കൂട്ടി പറഞ്ഞതാണ്. 200 വര്‍ഷം മുമ്പ് മേഖലിയില്‍ ഉരുള്‍പൊട്ടിയിരുന്നു. ഇത് ആവര്‍ത്തിക്കപ്പെടാം എന്ന് നിര്‍ദ്ദേശിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇത് വലിയൊരു വിപത്തിലേക്ക് നയിച്ചതായി കേരള യൂണിവേഴ്സിറ്റി ജിയോളജി വിഭാഗം അസി. പ്രൊഫസര്‍ കെ.എ പ്രദീപ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
മഴപെയ്യുമ്പോള്‍ ചെറിയൊരു പങ്ക് വെള്ളം മാത്രമാണ് മണ്ണിലേക്ക് ഇറങ്ങുന്നത്. ഈ വെള്ളം മണ്ണ് ശേഖരിച്ച് വയ്ക്കും. ഇത് ഒരു പരിധി കഴിഞ്ഞാല്‍ സാധിക്കാതെ വരുന്നതോടെ മണ്ണ് താഴേക്ക് ഊര്‍ന്ന് ഇറങ്ങും. ഇതാണ് മണ്ണിടിച്ചിലായി മാറുന്നത്. പാറയുടെ മുകളില്‍ പല തട്ടുകളായിരിക്കുന്ന മണ്ണാണ് ഇത്തരത്തില്‍ തെന്നി നീങ്ങുന്നത്. ഇത് ഒരു മേഖലയെത്തന്നെ ഇല്ലാതാക്കിയേക്കാം. പിന്നീട് ഇവിടെ കൃഷി പോലും അസാധ്യമാകും.
നെടുങ്കണ്ടത്തൊരു വീടിന്റെ അടിയില്‍ നിന്ന് മണ്ണിടിഞ്ഞ് പോയ സംഭവത്തില്‍ 60 മീറ്റര്‍ ആഴത്തില്‍ പോലും പാറയില്ലെന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് ഹൈറേഞ്ചില്‍ വളരെ അപൂര്‍വ്വമാണെന്ന് സംഘം വിലയിരുത്തുന്നു. വെള്ളം ഒഴുകുന്നതിന് പ്രകൃതിയിലുള്ള നീര്‍ച്ചാലുകള്‍ പോലെ മണ്ണിനടിയിലും ഗുഹ മാതൃകയില്‍ വെള്ളം ഒഴുകുന്നതായാണ് ഈ മേഖലയില്‍ പഠനം നടത്തുന്ന വിദഗ്ധര്‍ പറയുന്നത്. അധിക ജലം ഒഴുകി നീങ്ങുന്നതിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഉണ്ടാകാം. ഇത് ഭൂമിയുടെ മുകള്‍ത്തട്ടില്‍ വിള്ളലായി രൂപപ്പെടും.
നിലവില്‍ മണ്ണിടിഞ്ഞതും ഉരുള്പൊട്ടിയതുമായ മേഖലകളില്‍ ഇനിയൊരിക്കലും നിര്‍മ്മാണം നടത്താതിരിക്കുന്നതാവും ഉചിതം. നിര്‍മാണങ്ങള്‍ മണ്ണിന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനും കൂടുതല്‍ ഭാരം എത്തിയാല്‍ വീണ്ടും മണ്ണിടിയുന്നതിനും കാരണമാകും. വിവിധ തട്ടുകളായിരിക്കുന്ന മണ്ണിന് താങ്ങാനാവുന്ന ഭാരത്തിന് പരിധിയുണ്ട്. താഴെ പാറയുണ്ടല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ മണ്ണ് പാറയില്‍ നിന്ന് നിരങ്ങി താഴേക്ക് നീങ്ങാം. ഇത്തരത്തില്‍ നീങ്ങാനായില്ലെങ്കില്‍ ഭൂമിക്ക് വിള്ളല്‍ വീഴും. ഇതിന് കാരണം താഴ്ഭാഗങ്ങളിലെ മരങ്ങളുടെ വേരുകള്‍ മണ്ണൊലിപ്പ് തടയുന്നതാണ്. ഉള്ളില്‍ സംഭരിച്ചിരിക്കുന്ന വെള്ളം പലമാര്‍ഗത്തിലും പുറത്തേക്കൊഴുകാന്‍ ശ്രമിക്കും ഇതിന്റെ ഭാഗമായി കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീഴും. ഇവിടം താമസയോഗ്യമല്ലാതായിത്തീരും.
പാറപൊട്ടിച്ച് എടുക്കുന്ന ഇടങ്ങളിലും ഭൂമിയുടെ ഘടന മാറുകയാണ്. നീര്‍ച്ചാലുകള്‍ വറ്റി പോവുന്നതിനൊപ്പം കാലാവസ്ഥയില്‍ ഗുരുതരമായ മാറ്റം ഉണ്ടാകും. ഇവിടെ മണ്ണിന്റെ ഭാരം കുറയുകയും മറ്റൊരിടത്ത് ഭാരം കൂടുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ബാധിക്കുക ഭൂമികുലുക്കം ഉണ്ടാകുന്ന സമയത്താകും. മല ഇടിച്ച് വയലുകള്‍ നിരത്തി ഇവിടെ വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നവര്‍ ഭാവിയില്‍, നേപ്പാളിലുണ്ടായത് പോലുള്ള അപകടം കേരളത്തില്‍ ഉണ്ടാകാവുന്ന അവസ്ഥ കൂടി മുന്നില്‍ക്കണ്ടാല്‍ നന്ന്.
ഒരു മേഖലയില്‍ത്തന്നെ വന്‍തോതില്‍ കെട്ടിടങ്ങള്‍ ഉയരുന്നത് വെള്ളം, വായു, താപനില തുടങ്ങിയവയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇതിന് വ്യക്തമായ ഉദാഹരണമാണ് മൂന്നാറിലെ കാലാവസ്ഥ വ്യതിയാനം. വനമേഖലകളില്‍ മാത്രമാണ് ഇപ്പോഴും കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകാത്തത്.
വായു സഞ്ചാരം ഇല്ലാതായി
അതിശക്തമായ മഴയില്‍ മണ്ണിലെ സുഷിരങ്ങള്‍ ഇല്ലാതായി. ഇതാണ് മണ്ണിരകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണം. വായു സഞ്ചാരം ഉള്ള ഇടത്ത് അല്പം വെള്ളം ഒഴിച്ചാല്‍ കുമിള പൊങ്ങി വരും. ഇത്തരത്തില്‍ വായു ഉള്ളിടത്ത് മാത്രമാണ് ത്വക്കിലൂടെ ശ്വസിക്കുന്ന മണ്ണിരകള്‍ക്ക് ജീവിക്കാനുക. വളരെ കനം കുറഞ്ഞ ആവരണമാണ് മണ്ണിരകളുടെ ശരീരത്തിനുള്ളത്. ഇതിനാല്‍ പുറത്ത് വരുന്ന മണ്ണിരകള്‍ സൂര്യപ്രകാശം അടിക്കുന്നതോടെ ചാവും. ഇത് കൊടിയ വേനലിന്റെ സൂചനയല്ലെന്നു സംസ്ഥാന മണ്ണ് സംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ, ഇവിടങ്ങളില്‍ വരും നാളുകളില്‍ കൃഷി വിജയിക്കാന്‍ പാടാണ്. മണ്ണിളക്കി ആവശ്യമായ വളം ചേര്‍ത്ത് കൃത്യമായ മണ്ണ് പരിശോധന നടത്തി വേണം വീണ്ടും കൃഷിയിറക്കാനെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: