ആലപ്പുഴ: കുട്ടനാട് പ്രളയക്കെടുതിയില്‍ അകപ്പെട്ടിട്ട് രണ്ടര മാസം പിന്നിട്ടു, ജനജീവിതം സാധാരണ നിലയിലെത്താന്‍ എത്ര നാള് ഇനിയും വേണ്ടിവരുമെന്ന ചോദ്യത്തിന് ഉത്തരമില്ല. കഴിഞ്ഞ ജൂലൈ 15നാണ് പ്രളയക്കെടുതിയില്‍ അകപ്പെടുന്നത്. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ മഹാപ്രളയത്തില്‍ കുട്ടനാട് പൂര്‍ണമായും മുങ്ങി.
രണ്ടു ലക്ഷത്തോളം ആളുകള്‍ക്കാണ് സമീപ ജില്ലകളിലടക്കം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും പലരും കഴിയുന്നത് തകര്‍ന്ന വീടുകളിലാണ്. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ വാടകവീടുകളില്‍ അഭയം തേടി. ഇവര്‍ക്ക് എന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് അറിയില്ല. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറി. സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നതിനാലാണ് ഇവിടുത്തുകാര്‍ പട്ടിണിയില്ലാതെ കഴിയുന്നത്.
തകര്‍ന്ന റോഡുകള്‍, കുടിവെള്ളക്ഷാമം, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍, ബാങ്കിങ് മേഖലയിലെ സ്തംഭനാവസ്ഥ തുടങ്ങി പ്രളയത്തിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ വലയ്ക്കുകയാണ്. ഭൂരിഭാഗം കൃഷിഭവനുകളുടേയും പ്രവര്‍ത്തനം താളംതെറ്റിയ അവസ്ഥയാണ്. കാര്‍ഷിക മേഖലയിലെ നഷ്ടക്കണക്ക് കൃത്യമായി എടുക്കാനും സാധിക്കുന്നില്ല.
പുളിങ്കുന്ന്, വെളിയനാട്, കാവാലം, നീലംപേരൂര്‍, രാമങ്കരി, മുട്ടാര്‍, കൈനകരി, എടത്വാ, തലവടി, നെടുമുടി എന്നീ കൃഷി ഭവനുകളുടെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മിക്കയിടങ്ങളിലും ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്ക് കൊണ്ടുവരുന്ന ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് ദൈനംദിന പ്രവര്‍ത്തനം നടക്കുന്നത്.
തകര്‍ന്നടിഞ്ഞ ഗ്രാമീണ റോഡുകള്‍ക്ക് ശാപമോക്ഷമില്ല. റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പദ്ധതിയൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. ബാങ്കിങ് മേഖലയും പ്രതിസന്ധിയിലാണ്. പ്രമുഖ പൊതുമേഖലാ ബാങ്കുകളുടേതടക്കം എടിഎം മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായിട്ടില്ല. എസ്ബിഐ, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുടെ എടിഎം കൗണ്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്.
പ്രളയാനന്തരം ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടതായി ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എയാകട്ടെ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല, അതിനാല്‍ കുട്ടനാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ ആരുമില്ലാത്ത ദുരവസ്ഥയാണ്.
കനത്ത മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവും ശക്തമായതോടെ പല പ്രദേശങ്ങളിലും മുട്ടറ്റം വെള്ളം ഉയര്‍ന്നുകഴിഞ്ഞു. വീണ്ടും വെള്ളപ്പൊക്ക കെടുതി നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് കുട്ടനാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: