തൃശൂര്‍: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി പ്രഖ്യാപിച്ച ദൗര്‍ഭാഗ്യകരമായ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിധി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേരള ഗവര്‍ണര്‍ക്കും നിവേദനവും വിഷയത്തില്‍ ഇടപെടണമെന്നപേക്ഷിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഭീമഹര്‍ജിയും നല്‍കും.
സുപ്രീം കോടതിയുടെ വിധിയനുസരിച്ചുള്ള ക്ഷേത്രം പൊതുസ്ഥലമാണ്, ക്ഷേത്രത്തിലെ വിഗ്രഹത്തിന് ജീവനില്ല, ജീവനില്ലാത്ത ദേവന് ഭരണഘടനാ അവകാശങ്ങളില്ല തുടങ്ങിയ പ്രസ്താവനകള്‍ ഭക്തജനങ്ങളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ നല്കിയ കേസില്‍ പന്തളം രാജകുടുംബത്തിനോടോ തന്ത്രിവര്യന്മാരോടോ ഹൈന്ദവ ആചാര്യന്മാരോടോ അഭിപ്രായങ്ങള്‍ ആരായുകയോ ഒരു കമ്മീഷനെയെങ്കിലും നിയോഗിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായാണ് സുപ്രീംകോടതി വിധി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
അയ്യപ്പ ഭക്തര്‍ക്കെതിരെ സത്യവാങ്മൂലം കൊടുത്ത സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ഹിന്ദുവിരുദ്ധമാണ്. ജീവനേക്കാള്‍ വിലയേറിയതായി ഭക്തജനങ്ങള്‍ കാത്തുസൂക്ഷിച്ചു പോന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും പ്രചരണവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാജം ദേശീയ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പി. ഷണ്മുഖാനന്ദന്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് രാമദാസ് മേനോന്, സെക്രട്ടറി മുരളി കോളങ്ങാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: