ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചുറ്റമ്പലം വരെയുള്ള ഭാഗങ്ങളില്‍ ഒരു മാറ്റവും പാടില്ലെന്ന് ദേവഹിതത്തില്‍ തെളിഞ്ഞു. അഷ്ടമംഗല്യ പ്രശ്‌നത്തിന്റെ അഞ്ചാം ദിനത്തിലാണ് ഇത് തെളിഞ്ഞത്. നട വലുതാക്കല്‍, ക്ഷേത്രത്തിനകത്തെ വാസ്തുവില്‍ മാറ്റം വരുത്തുക തുടങ്ങിയവക്ക് ഉദ്ദേശ്യമുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും മുഖ്യദൈവജ്ഞന്‍ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് വ്യക്തമാക്കി.
നിലവിലെ കണക്ക് ഉത്തമമാണ്. എന്നാല്‍ ചില ഭാഗങ്ങളില്‍ ജീര്‍ണതയുണ്ട്. നാലമ്പലം തെക്ക് പടിഞ്ഞാറെ മൂലയില്‍ ഗണപതിക്ഷേത്ര ഭാഗത്ത് വികസന പ്രവൃത്തികള്‍ നടത്തിയതിന് ശേഷം ചില കണക്കുകളില്‍ വ്യാപ്തി വ്യതിയാനം കാണുന്നു. വിദഗ്ധ തച്ചു ശാസ്ത്രജ്ഞന്‍മാരുടെ കൂട്ടായ തീരുമാനത്തിനനുസരിച്ച് അത് പരിഹരിക്കണം. അവിടെത്തന്നെ രഹസ്യമായിരിക്കുന്ന ചിലത് പരസ്യമാക്കിയതും ശരിയായില്ല. പരസ്യമായിക്കഴിഞ്ഞാല്‍ അതിന്റെ പ്രധാന്യം നഷ്ടമാകുമെന്നും ദൈവജ്ഞര്‍ വിശദീകരിച്ചു. ചില വേളകളില്‍ മാത്രം പരസ്യമാക്കാവുന്നത് അതത് വേളകളില്‍ മാത്രമേ ആകാവൂ എന്ന് സ്വര്‍ണക്കോലത്തെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചു നാളുകളായി സ്വര്‍ണക്കോലം ക്ഷേത്രത്തില്‍ പടിഞ്ഞാറു ഭാഗത്ത് ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചു വെച്ചിരിക്കുകയാണ്. അതിനു മുന്നില്‍ ദേവസ്വം ഒരു ഭണ്ഡാരവും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രത്തില്‍ എവിടെയും ഭക്തരുടെ ചെറുതും വലുതുമായുള്ള സമര്‍പ്പണങ്ങളില്‍ നാമകരണം ചെയ്യുന്നത് ശരിയല്ല. ക്ഷേത്രത്തിനകത്ത് മത്സരബുദ്ധി ഒഴിവാക്കണം. തന്ത്രി അടക്കമുള്ളവര്‍ ആചാരത്തിലെ കാര്‍ക്കശ്യം കൈവിടാതെ നോക്കണം. തന്ത്രിക്ക് താഴോട്ടുള്ള പ്രവര്‍ത്തിക്കാര്‍ക്കും ഇത് ബാധകമാണ്. തറ്റുടുത്ത് മാത്രമേ ശ്രീകോവിലിലേക്ക് പ്രവേശിക്കാവൂവെന്നും ശിരോവേഷ്ടിയും തോള്‍ മുണ്ടും ഉപയോഗിക്കരുതെന്നും മുണ്ട് അരയില്‍ കെട്ടണമെന്നുമാണ് ദേവഹിതമെന്ന് പ്രശ്‌നത്തില്‍ തെളിഞ്ഞു.
















