കോഴിക്കോട്: സംസ്ഥാനത്ത് പുതിയതായി ബ്രൂവറി അനുവദിച്ച വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ബ്രൂവറികള്‍ അനുവദിച്ചതിലെ അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച ആക്ഷേപങ്ങള്ക്കൊന്നിനും എക്സൈസ് മന്ത്രി മറുപടി നല്‍കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
എല്‍ഡിഎഫിന്റെ മദ്യനയത്തിലും പ്രകടന പത്രികയിലും പറയാത്ത കാര്യമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ബ്രൂവറിക്കായി കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണ്. വ്യവസായ വകുപ്പ് അറിയാതെ കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കാന്‍ കഴിയില്ല. ബ്രൂവറികള്‍ തുടങ്ങാന്‍ ആരാണ് ഉത്തരവ് നല്‍കിയതെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കണം. ഇതിന് ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ ആ ഉത്തരവ് പുറത്ത് വിടണം. ആരാണ് ഉത്തരവില്‍ ഒപ്പുവച്ചതെന്നും ചെന്നിത്തല ചോദിച്ചു.
സ്വകാര്യ കമ്പനികള്‍ക്ക് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറി അനുവദിച്ചത്. മുഖ്യമന്ത്രിമാരായ ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും ചെയ്യാത്തതാണ് പിണറായി വിജയന് സര്‍ക്കാര്‍ രഹസ്യമായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: