നൂറ്റാണ്ടിലധികമായി അയോധ്യാ പ്രശ്നം വ്യവഹാരത്തിലാണ്. ശ്രീരാമന്റെ ജന്മസ്ഥാനം അയോധ്യയിലാണെന്നതില്‍ ഭാരതീയര്‍ക്കാര്‍ക്കും വിയോജിപ്പുണ്ടാകേണ്ടകാര്യമില്ല. മുഗള്‍ ചക്രവര്‍ത്തി ബാബറിനും അക്കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണല്ലോ ബാബര്‍ അയോധ്യയിലെ ജന്മ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്തത്. ശ്രീരാമന്റെ സ്മരണയോ സ്മാരകമോ ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു ബാബറുടെ ആഗ്രഹം. അങ്ങിനെയാണ് വിക്രമാദിത്യന് പണിത പടുകൂറ്റന്‍ ക്ഷേത്രസമുച്ചയം തകര്‍ത്ത് അതേ സ്ഥലത്ത് ഒരു നിര്‍മ്മിതി സ്ഥാപിച്ചത്.
അയോധ്യയില്‍ പുരാവസ്തു വകുപ്പ് പലകുറി ഖനനം നടത്തിയപ്പോള്‍ അവിടെ കണ്ടെത്തിയത് ക്ഷേത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്, സീത, ഹനുമാന് തുടങ്ങിയ വിഗ്രഹങ്ങളുടെ ഭാഗങ്ങള്‍. മറ്റനേകം കൊത്തുപണികളും കണ്ടെത്തി. ബാബര്‍ കെട്ടിടമുണ്ടാക്കിയത് ക്ഷേത്രം നിലനിന്ന സ്ഥാനത്താണെന്നും ബാബറിന്റെ കെട്ടിടം പള്ളിയല്ലെന്നും വിദഗ്ധര്‍ നിഗമിച്ചിട്ടുണ്ട്. അത് പള്ളിയാണെന്ന് ആദ്യം വിളിച്ചുപറഞ്ഞത് പ്രധാനമന്ത്രി നരസിംഹറാവുമാണ്. അയോധ്യയില്‍ പള്ളി തകര്‍ത്തേ…. എന്ന് നരസിംഹറാവു പറഞ്ഞിരുന്നില്ലായെങ്കില്‍ എന്നും അത് തര്‍ക്കമന്ദിരം എന്നേ അറിയപ്പെടുമായിരുന്നുള്ളൂ.
കേന്ദ്രസര്‍ക്കാറിന്റെയും യു.പി.സര്‍ക്കാരിന്റെയും രേഖകളിലും അയോധ്യയിലെ തര്‍ക്കമന്ദിരമാണ്. അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന് പൂജ നടത്തിയിരുന്നത് യുപിയിലെ സര്‍ക്കാര്‍ നിയോഗിക്കുന്ന പൂജാരിമാരായിരുന്നു. അവര്‍ക്ക് വേതനം നല്കി പോന്നതും സര്‍ക്കാരാണ്. പൂജയല്ലാതെ ഒരിക്കലും അവിടെ നമാസ് നടന്നിട്ടില്ല. തര്‍ക്കമുള്ള സ്ഥലത്ത് നമാസ് നടത്തിയാല്‍ പടച്ചവന് പൊറുക്കില്ലെന്നാണ് ഇസ്ലാം മതവിശ്വാസം. അത് അവഗണിച്ചുകൊണ്ടാണ് ചില മുസ്ലീം വിഭാഗങ്ങളും അതിനേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികളും അയോധ്യയില്‍ പള്ളിയാണെന്നും അത് പള്ളിക്കാര്‍ക്ക് വിട്ടുനല്‍കണമെന്നും പറയുന്നത്. പള്ളിയോടോ ഇസ്ലാമിനോടോ കൂറും ഭക്തിയുമുള്ളതുകൊണ്ടല്ല.
അയോധ്യ പ്രശ്നം കത്തിനില്ക്കുമ്പോള് കമ്മ്യൂണിസ്റ്റാചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒരു പ്രസ്താവന നടത്തി. ”അയോധ്യയിലെ കെട്ടിടം പൊളിച്ചുനീക്കണം. അവിടെ സര്‍ക്കാര്‍ ഇരുനില കെട്ടിടം പണിയണം. ഒന്ന് മുസ്ലീങ്ങള്‍ക്കും മറ്റൊന്ന് ഹിന്ദുക്കള്‍ക്കും നല്‍കണം.” എങ്ങനെയുണ്ട്. തിരുമേനിയാണ് ശങ്കരന് നമ്പൂതിരിപ്പാട്. പൂണൂല് പൊട്ടിച്ച വിപ്ലവകാരി. ഒരിക്കല്‍ സി.എച്ച്. മുഹമ്മദ് കോയ നമ്പൂതിരിപ്പാടിനെക്കുറിച്ച് പറഞ്ഞത്, ”നമ്പൂതിരിമാര്‍ക്ക് പൂണൂല് ശരീരത്തിന് പുറത്ത് കാണാം. പക്ഷേ ഇഎംഎസിന്റെ പൂണൂല് പുറത്തുനിന്ന് ഊരി ശരീരത്തിനകത്ത് അണിഞ്ഞിരിക്കുകയാണ്.” അക്ഷരം പ്രതി ശരിയാണെന്ന് തെളിഞ്ഞ സംഭവങ്ങള്‍ എത്രയോ ഉണ്ടുതാനും. ഏതായാലും അയോധ്യാ പ്രശ്നത്തിന് ഒരു തീര്‍പ്പ് ഉണ്ടാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ലെന്ന് തീര്‍ച്ച.
അയോധ്യ ഒരു ഹിന്ദു-മുസ്ലീം പ്രശ്നമായി പെരുപ്പിച്ചുകാട്ടുന്നത് ദുഷ്ടലാക്കുള്ളവരാണ്. സമുദായങ്ങള്‍ തമ്മില്‍ സംശയമോ തര്‍ക്കങ്ങളോ ഉണ്ടാകുമ്പോള്‍ രമ്യമായി പറഞ്ഞുതീര്‍ക്കുകയാണ് സമുദായ മൈത്രി ആഗ്രഹിക്കുന്നവര്‍ ചെയ്യുക. ഇവിടെ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്ന പണിയാണ് പലരും ചെയ്യുന്നത്. അയോധ്യ ശ്രീരാമന്റെ ഭൂമിയാണ്. അവിടെ ക്ഷേത്രം ഇന്നുണ്ട്. ഇനി ക്ഷേത്രസമുച്ഛയമല്ലാതെ മറ്റൊന്നും അവിടെ ഉയരാനും പോകുന്നില്ല. പിന്നെന്തിനാണ് അന്തമില്ലാതെ പോകുന്നത്. ഇനിയത് നീളരുത് നീട്ടരുത്. സുപ്രീം കോടതിയും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നാണ് ഏറ്റവും ഒടുവിലത്തെ വിധി വ്യക്തമാക്കുന്നത്.
പള്ളി ഇസ്ലാം മതത്തിന്റ അവിഭാജ്യഘടകമല്ലെന്ന 1994 ലെ സുപ്രീം കോടതി നിരീക്ഷണം പുനഃപരിശോധിക്കില്ലെന്നാണ് ഒരിക്കല്‍ക്കൂടി വ്യക്തമായത്. ഈ നിരീക്ഷണം വിശാലഭരണഘടനാ ബെഞ്ച് വിശദമായി പുനഃപരിശോധിച്ച ശേഷമേ അയോധ്യക്കേസില്‍ തീര്പ്പുകല്പ്പിക്കാവൂ എന്ന ആവശ്യവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. മതപരമായ അനിവാര്യതകള്‍ എന്തൊക്കെയെന്ന് വിശാലഭരണഘടനാ ബെഞ്ച് തീരുമാനിച്ചശേഷമേ അയോധ്യക്കേസ് പരിഗണിക്കാവൂ എന്നായിരുന്നു മൂന്നംഗ ബഞ്ചിലെ ഒരംഗത്തിന്റെ ഭിന്നാഭിപ്രായം.
അയോധ്യ തകര്ക്കത്തിലുള്പ്പെട്ട 2.77 ഏക്കര്‍ ഭൂമി രാം ലാലയ്ക്കും (ശ്രീരാമന്) സന്ന്യാസാശ്രമമായ നിര്‍മോഹി അഘാഡയ്ക്കും സുന്നി വഖഫ് ബോര്‍ഡിനുമായി വീതിച്ചു നല്കിയ 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് അടക്കം നല്കിയ അപ്പീലുകള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി നിരീക്ഷണവും പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളിയതും.
ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടാണ് ഇസ്മയില്‍ ഫറൂഖി കേസില്‍ ഇത്തരം വിധിയുണ്ടായത്. അല്ലാതെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട കേസ്സിലല്ല. ഇത്തരം വിവാദപരമായ നിരീക്ഷണങ്ങള്‍ അയോധ്യയിലെ വസ്തു തര്‍ക്ക കേസില്‍ മാര്‍ഗ്ഗ തത്വമല്ല. എല്ലാ മതങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കേണ്ടതുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളോട് സഹിഷ്ണുത പുലര്‍ത്താനാണ് അശോക ചക്രവര്‍ത്തി പറഞ്ഞത് എന്ന ഉദ്ധരണി ഏറെ പ്രസക്തമാണ്.
അയോധ്യയിലേത് ഒരു ക്ഷേത്ര പ്രശ്നം മാത്രമായി ഒതുക്കാവുന്നതല്ല. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയവും ആത്മീയ ദാരിദ്ര്യവും ബാധിച്ച ദര്ശനാശയങ്ങളും ശുഷ്ക്കമായപ്പോഴാണ് ജനങ്ങള്‍ ശ്രീരാമന്റെ സാന്നിധ്യത്തെക്കുറിച്ച് ശക്തമായി ചിന്തിച്ചത്. ദേശീയതയെ പുഷ്ക്കലമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാത്മജി സ്വാതന്ത്ര്യസമരത്തിലേക്ക് വന്‍തോതില്‍ ജനങ്ങളെ ആകര്‍ഷിപ്പിച്ചത്. ശ്രീരാമനെ സ്മരിച്ചുകൊണ്ടാണ്. ‘രാമരാജ്യം’ അതായിരുന്നല്ലോ മഹാത്മജിയുടെ വാഗ്ദാനം. എന്താണ് രാമരാജ്യമെന്ന് കത്തോലിക്കനായ ഫാദര്‍ പ്രേമാനന്ദ വിശദീകരിക്കുന്നുണ്ട്,
”രാമന്റെ പ്രജകളെല്ലാം തുല്യരായിരുന്നു. എല്ലാ ഭീതികളില്‍ നിന്നും അവര്‍ സ്വതന്ത്രരായിരുന്നു. അവര്‍ സത്യസന്ധരും പരസ്പരം സ്നേഹിക്കുന്നവരുമായിരുന്നു. അവര്‍ക്കിടയില്‍ കുറ്റകൃത്യങ്ങളും ശിക്ഷാനടപടികളും ഇല്ലായിരുന്നു. ശിക്ഷിക്കാനുള്ള അധികാര ചിഹ്നമായ ചെങ്കോല്‍ അലഞ്ഞുതിരിഞ്ഞ സന്യാസിമാര്‍ മാത്രം തങ്ങളുടെ ആത്മനിയന്ത്രണത്തിന്റെ പ്രതീകമായി ഉപയോഗിച്ചു. സൗന്ദര്യത്തിലും ഐശ്വര്യത്തിലും രാമനെന്ന രാജാവിന്റെ അയോധ്യ മറ്റെല്ലാ സ്ഥലങ്ങളേക്കാളും മുന്‍പന്തിയിലായിരുന്നു. രാമരാജ്യത്തില്‍ മനുഷ്യര്‍ മാത്രമല്ല, ജന്തുജാലങ്ങള്‍ പോലും സന്തോഷവും സംതൃപ്തിയും അനുഭവിച്ചു.” (രാമചരിതമാനസം – പേജ് 113-115 – ഫാദര്‍ പ്രേമാനന്ദ). അങ്ങനെ ഒരു കാലം ആരാണാഗ്രഹിക്കാത്തത്. അതിന് രാമന്റെ സ്മരണയും രാമന്റെ ചരിത്രവും പാരമ്പര്യവും അണമുറിയാതെ ഒഴുകാന്‍ രാമന്റെ ക്ഷേത്രം സഹായകമാകില്ലെ? അതിനെ എതിര്‍ക്കുകയല്ല സഹകരിക്കുകയും സഹായിക്കുകയുമല്ലേ വേണ്ടത്. ദീപസ്തംഭം മഹാശ്ചര്യം തനിക്കും കിട്ടണം വോട്ട് എന്നുമാത്രം ചിന്തിക്കുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ് പ്രതികരിക്കുകയല്ലേ അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: