കത്തോലിക്കാ സഭയ്ക്ക് ഇതുവരെയായി 266 പോപ്പുമാരാണുണ്ടായത്. ഇവരിലെ 164 പോപ്പുമാര്‍ കാനോനിക നിയമപ്രകാരം ഗൃഹസ്ഥ ജീവിതം നയിച്ചവരാണ്. ബാക്കി 102 പോപ്പുമാരില്‍ പലരും സ്ത്രീകളുമായി അവിഹിത ജീവിതം നയിച്ചും രഹസ്യമായി മക്കളുടെ അച്ഛന്മാരായും പുരോഹിതജീവിതത്തിന്റെ പവിത്രത പറിച്ചു കീറിയെറിയുകയായിരുന്നു. പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടുന്ന പുരോഹിതന്മാരുടെ ഭൗതിക ജീവിത മോഹങ്ങള്‍ക്കു മുമ്പില്‍ ക്രൈസ്തവ ആത്മീയ മൂല്യങ്ങള്‍ കരിഞ്ഞുവീഴുന്നു.
ക്രിസ്തു ബ്രഹ്മചാരിയായിരുന്നെങ്കിലും ക്രിസ്തുവിന്റെ സ്നേഹമനസ്സില്‍ സന്യാസ ജീവിതത്തിനും ഗൃഹസ്ഥജീവിതത്തിനും ഒന്നുപോലെ ആദരവുണ്ടായിരുന്നു. സ്ത്രീയും പുരുഷനും ചേര്‍ന്നാല്‍ മാത്രമേ മനുഷ്യ ജീവിതം പൂര്‍ണമാവുകയുള്ളുവെന്ന് ക്രിസ്തു വിശ്വസിക്കുകയും പറയുകയും ചെയ്തു. സ്ത്രീ പുരുഷന്റെ അടിമയാണെന്ന് ക്രിസ്തു കരുതിയിട്ടില്ല. ക്രിസ്തു സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിച്ചവനായിരുന്നു. അത് കൂടിയായിരുന്നു അവന്റെ ദൈവികത. സ്ത്രീയെ സെക്കന്റ് സെക്സായോ അധമ ജീവിയായോ പുരുഷന്റെ ലൈംഗികോപകരണമായോ കരുതിയത് ചില പോപ്പുമാരും പുരോഹിതന്മാരുമാണ്. പ്രസ്തുത വിഭാഗത്തിന്റെ ജിവിതം അനുകരിക്കുന്ന സുഖിയന്മാരായ വൈദികന്മാരെ കേരളത്തിലെ ക്രിസ്തുമതത്തില്‍ ഇന്ന് കണ്ടു വരുന്നു. അവര്‍ കേരളത്തിലെ ക്രിസ്തുമതത്തിന്റെ ശാപവും ദുഃഖവും വേദനയുമായി മാറിയിരിക്കുന്നു.
(കേരളത്തിലെ ക്രൈസ്തവ ബാദ്ധ്യത – ഇ.വി. ശ്രീധരന് -കേരള കൗമുദി ആഴ്ചപ്പതിപ്പ്)
ഓസോണ്‍ വാതകം തീരെ കാണപ്പെടാത്ത മേഖലയൊന്നുമല്ല ഓസോണ്തുളകള്. ചുറ്റുപാടുകളെ അപേക്ഷിച്ച് ഓസോണ്‍ സാന്ദ്രത കുറഞ്ഞ ഭാഗം എന്നുമാത്രമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് സാധാരണയായി ഓസോണ്‍ തുളകള്‍ പ്രത്യക്ഷമാകുന്നത്. അന്റാര്‍ട്ടിക്കയുടെ ഭാഗത്താണ് ഈ പ്രതിഭാസം കൂടുതല്‍ തീവ്രമാകുന്നത്. എങ്ങനെയാണ് ഒരു മേഖലയെ ഓസോണ്‍ തുളയായി പരിഗണിക്കുന്നതെന്നു നോക്കാം. ഓസോണ്‍ വാതകത്തിന്റെ സാന്ദ്രത 220 ഡോബ്സണ്‍ യൂണിറ്റിലും (220 യു.ഡി) കുറഞ്ഞ മേഖലയെ ഓസോണ്‍ തുളയായി കണക്കാക്കാം.
സൗരവാതങ്ങളുടെആക്രമണവുംഅഗ്നിപര്വത സ്ഫോടനങ്ങളും ഓസോണ്‍ പുതപ്പിനെ ഛിന്നഭിന്നമാക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലും ഓസോണ്‍ പാളിക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്നുണ്ട്. നൈട്രിക് ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, ഹൈഡ്രോക്സില്‍, ആറ്റമിക് ക്ലോറിന്‍, ബ്രോമിന്, ക്ലോറോഫ്ളൂറോ കാര്ബണുകള്, ഹൈഡ്രോ ക്ലോറോ ഫ്ളൂറോ കാര്ബണുകള്, ബ്രോമോ ഫ്ളൂറോ കാര്ബണുകള്, ഹാലോണുകള്‍ എന്നിവയെല്ലാം ഓസോണ്‍ പാളിയെ ദോഷകരമായി ബാധിക്കുന്ന മനുഷ്യനിര്‍മിത പദാര്‍ത്ഥങ്ങളാണ്.
(ദിനാചരണങ്ങളല്ല, നിലപാടുകളാണ് പ്രധാനം – സാബു ജോസ്-ദേശാഭിമാനി വാരിക)
വിലയ്ക്കുവാങ്ങാം രോഗങ്ങള്‍
വീട്ടില്‍ ഊണ്, ഇലയില്‍ ഊണ്, നാടന്‍ ഭക്ഷണശാല, വീട്ടില്‍ ബിരിയാണി, തുടങ്ങിയ ഓമനപ്പേരുകളില്‍ സഞ്ചരിക്കുന്ന തട്ടുകടകള്‍ വരെ നാട്ടില്‍ സുലഭം. എന്നാല്‍, ഇവിടങ്ങളില്‍ വൃത്തിയും വെടിപ്പും കുറവാണ്. വ്യക്തിശുചിത്വമില്ലാത്തയാള് ഭക്ഷണം വിളമ്പും. ടേബിള്‍ തുടച്ച കൈ കഴുകാതെ ഭക്ഷണം കൊണ്ടുവരും. പുറത്തെ കണ്ണാടിപ്പെട്ടിയില്‍ നിരന്നിരിക്കുന്നവ എന്തൊക്കെ ചേര്‍ത്തു എന്ത് എണ്ണയില്‍ വറുത്തു എന്നറിയില്ല. കാരണം ഹോട്ടലുകളുടെ അടുക്കളയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കു പ്രവേശനമില്ല. അധികൃതര്‍ കാര്യക്ഷമമായി പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുമില്ല.
വിഷം കുത്തിനിറച്ച ഭക്ഷണം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനാവുമോ ? സാധ്യമല്ലതന്നെ. അവിടെ പരിശോധന നടത്താനും നടപടി സ്വീകരിക്കാനും ഇച്ഛാശക്തിയുള്ള ഒരു സംവിധാനം നിലവിലുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്തവയില്‍ തട്ടുകട മുതല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരെ. സംസ്ഥാനത്തെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും വന്‍ തോതില്‍ വിഷം നിറഞ്ഞിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ വാങ്ങി കഴിക്കുന്ന നമ്മള് നിയന്ത്രിത അളവില്‍ വിഷം തിന്നു മരിക്കാന്‍ വിധിക്കപ്പെട്ടവരാണ്. പരാതി എവിടെ പറയും? ആരോടു പറയും ? ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ടുവരാവുന്ന രോഗങ്ങളില്‍ നിസാരമായവ മുതല്‍ അതീവ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നവ വരെ ഉണ്ട്.
(വിലയ്ക്കുവാങ്ങുന്ന രോഗങ്ങള്‍- ടി. സുഗതന്, വര്‍ക്കല-കലാകൗമുദി ആയുരാരോഗ്യം)
ട്രാന്‍സ്ജന്‍ഡറുകളെ അവഗണിക്കുന്നു
ഒരു കുഞ്ഞു ജനിച്ച് അത് ആണായാലും പെണ്ണായാലും വളര്‍ന്നുവരുമ്പോള്‍ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണം, സിവില്‍ സര്വീസിലാക്കണം എന്നൊക്കെ തീരുമാനിച്ചുറപ്പിക്കുന്ന മാതാപിതാക്കള്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഈ കുട്ടി ട്രാന്‍സ്ജന്‍ഡറാണെന്ന് അറിയുമ്പോള്‍ ആഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിക്കുകയാണ്. പിന്നീട് എങ്ങനെയെങ്കിലും കുട്ടിയെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം തുടങ്ങും. അഭിമാനം നഷ്ടപ്പെടുമെന്ന മിഥ്യാധാരണയില്‍ നൊന്തു പ്രസവിച്ച കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിയാന്‍ മടിയില്ലാത്ത സ്ത്രീയെ വിളിക്കുന്നതും അമ്മയെന്നാണ്. ഇതാണോ പത്തുമാസം നൊന്തു പ്രസവിച്ചെന്ന് പറയുന്നതിന്റെ മഹത്വം. ഒന്നുമറിയാത്ത കുട്ടികളെ വീട്ടില്‍ നിന്നു പുറന്തള്ളിയാല്‍ പിന്നെ എവിടെയാണ് അവര്‍ക്കൊരു ആശ്രയം. ആ കുട്ടിയുടെ ജീവിതാവസ്ഥ എന്താകുമെന്ന് പത്തു മാസത്തെ കണക്കുപറയുന്ന അമ്മയോ ജന്മം നല്കിയ അച്ഛനോ അറിയുന്നില്ല. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് ആളുകളുടെ ആട്ടുംതുപ്പും പരിഹാസവാക്കുകളും കേട്ട് സമൂഹത്തിന്റെ അഴുക്കുചാലിലോ അതുപോലെയുള്ള മറ്റിടങ്ങളിലൊക്കെയോ ആയിരിക്കും എത്തിച്ചേരുന്നത്. ഇവരില്‍ പലരും ക്രിമിനലുകളും തീവ്രവാദികളായുമൊക്കെ മാറ്റപ്പെടാം.
(ദ്വയയിലെ അമ്മയും മക്കളും ഓണാഘോഷ പെരുമയില്‍ അഞ്ജുഅഷറഫ് – മഹിളാരത്നം മാസിക)
എല്ലാവരെയുംപോലെ യാത്രകള്‍ ഇഷ്ടമാണ്. സ്റ്റേജ് ഷോകള്‍ക്കും അല്ലാതെയും നിരവധി രാജ്യങ്ങളില്‍ പോകാന്‍ സാധിച്ചു. സ്വിറ്റ്സര്‍ലാന്‍ഡ്, അഫ്രിക്ക, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഒത്തിരിയിടങ്ങളില്‍ യാത്ര ചെയ്തു. പക്ഷേ, ആ യാത്രകളേക്കാള്‍ ഞാന്‍ ഓര്‍ക്കുക ഏറ്റവും ഒടുവില്‍ കശ്മീരിലൂടെ നടത്തിയ ഹിമാലയന്‍ റോഡ് ട്രിപ്പാണ്. ദുബൈയില്‍ ഗോപിസുന്ദറിനൊപ്പം സ്റ്റേജ് ഷോക്ക് പോയപ്പോഴാണ് നാട്ടുകാരനായ ജുലാഷിനെ പരിചയപ്പെട്ടത്. ആ സൗഹൃദം വളര്‍ന്നു. ഒരു വര്‍ഷത്തിനു ശേഷം ദുബൈയില്‍ കുടുംബവുമൊത്ത് ചെന്നപ്പോഴും അദ്ദേഹത്തെ വിളിച്ചു, ദുബൈയില്‍ ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തു. അവിടെ നിന്നാണ് കശ്മീര്‍യാത്ര പ്ലാന്‍ ചെയ്യുന്നത്.
വീട്ടുകാര്‍ നോ പറയുമെന്ന പേടിയില്‍ ഡല്‍ഹിയില്‍ ഷോ ഉണ്ടെന്ന് പറഞ്ഞാണ് പോയത്. ഞങ്ങള്‍ മൂന്നു പേര്. ഞാനും ഭാര്യയും ജുലാഷും ഡല്‍ഹിയില്‍ നിന്ന് ജീപ്പ് കോംപസ് റെന്റിനെടുത്ത് യാത്രയാരംഭിച്ചു. ഹരിയാന, പഞ്ചാബ്, വഴി ജമ്മുവിലെത്തി. കത്റ, ശ്രീനഗര്‍, ദാല്‍ ലേക്, ദ്രാസ്, സോനാമാര്‍ഗ്, കാര്‍ഗില്‍, ലഡാക്ക്, ലേ…. അങ്ങനെ യാത്ര നീണ്ടു. രോഹ്തഹ് പാസെല്ലാം പിന്നിട്ട് മണാലിയും കുളുവും സന്ദര്‍ശിച്ചു. ഷിംലയിലും ചണ്ഡിഗഢിലുമെത്തി. ഒടുവില്‍ ആഗ്രയില്‍ പോയി താജ്മഹലും കണ്ടു. യാത്ര പത്തു ദിവസം നീണ്ടു. പട്നിടോപ്, പെഹല്‍ഗാം, ഗുല്‍മാര്‍ഗ് എന്നീ സ്ഥലങ്ങള്‍ പ്ലാനിലുണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും വാഹനം കടത്തി വിടാത്തതിനാലും മറ്റും പോകാന്‍ സാധിച്ചില്ല. ഇതു വരെയുള്ള യാത്രകളില്‍ ഏറ്റവും സുന്ദരമായതും സാഹസികതയാല്‍ മറക്കാനാവാത്തതുമായതായിരുന്നു അത്.
(എന്നുമെന്നും സ്റ്റാര്‍സിങ്ങര്‍…. റഫീഖ് മൊയ്തീന് – മാധ്യമം കുടുംബം മാസിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: