ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ കേരളത്തിലെ മിക്ക ജില്ലകളിലും വലിയതോതില്‍ നാശനഷ്ടങ്ങളും നാനൂറിനടുത്ത് ജീവന് നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ കേരളം അതിജീവനത്തിന്റെ പാതയിലാണ്. നവകേരള സൃഷ്ടിക്കായി കേരള ജനതയും സര്‍ക്കാരുകളും ഒന്നിച്ച് പരിശ്രമിക്കുകയുമാണ്.
കെടുതിയില്‍ പെട്ടവര്‍ക്ക് അതിജീവനത്തിനായി വിവിധ മാര്‍ഗ്ഗങ്ങള്‍ക്ക് വഴിതെളിഞ്ഞു. എന്നാല്‍ ഈ കെടുതി മൂലം പെടാപാട് പെടുന്ന ഒരു വിഭാഗത്തിന്റെ കാര്യവും നാം മറന്നുകൂടാ. പൊതുഭരണ വകുപ്പിന്റേതായി ‘ആഘോഷങ്ങള്‍ക്ക് വിലക്ക്’എന്ന തലക്കെട്ടില്‍ വന്ന പത്ര വാര്‍ത്ത കേരളത്തിലെ ആയിരക്കണക്കിന് കലാകാരന്മാരുടെ ജീവിതമാണ് ദുരിതത്തിലാക്കിയത്. ആ വാര്‍ത്ത കൊണ്ട് പൊതു ഭരണ വകുപ്പ് ഉദ്ദേശിച്ചത് ഗവണ്മെന്റ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണമെന്നതാണെങ്കിലും തത്വത്തില്‍ എല്ലാ ആഘോഷങ്ങള്‍ക്കും അത് ബാധകമായി.
ഇതു മൂലം ഓണ സീസണില്‍ ആയിരക്കണക്കിന് സ്റ്റേജ് പരിപാടികളാണ് ആഘോഷ കമ്മിറ്റികള്‍ വേണ്ടെന്ന് വെച്ചത്. കല കൊണ്ടു മാത്രം ഉപജീവനം നടത്തുന്ന കേരളത്തിലെ കലാകാരന്മാര് കഴിഞ്ഞ ഒന്നര മാസമായി ജീവിത ദുരിതമനുഭവിക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ നാടകവും മറ്റ് അരങ്ങ് പരിപാടികളും അടുത്ത സീസണിലേക്ക് തയ്യാറാക്കി വരുമ്പോഴാണ് ഈ സാംസ്കാരിക വിലക്ക്.
ബാങ്കില്‍ നിന്ന് വായ്പ എടുത്തും മറ്റുമാണ് കലാസമിതികള്‍ ഇതിന് സ്വരുകൂട്ടുന്നത്. വേദികളില്ലാത്തതു കാരണം ബാങ്കിലെ തിരിച്ചടവും മുടക്കമാകുകയും ഇത്തരക്കാരുടെ ജീവിതം പ്രളയക്കെടുതിയിലകപ്പെട്ടവരെക്കാള് കൂടുതല്‍ ദുരിതമനുഭവിക്കുന്നവരാകുകയും ചെയ്യുന്നു.
കേരളത്തിന്റെ നാനോമുഖമായ വളര്‍ച്ചക്ക് കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ചെയ്തിട്ടുളള പങ്ക് നമുക്കറിയാവുന്നതുമാണല്ലോ. ഇനി നവകേരള സൃഷ്ടിക്കും അത്തരക്കാരുടെ പങ്ക് അനിവാര്യവുമാണ്. ഇവിടെ മറ്റൊരു കാര്യം എടുത്ത് പറയേണ്ടതുണ്ട്. വിലക്ക് സ്റ്റേജ് കലകളോട് മാത്രമാണ്. സിനിമക്കോ, ടെലിവിഷന്‍ പരമ്പരക്കോ വിലക്കില്ല. യഥേഷ്ടം ഷ്യൂട്ടിംഗുകള് നടക്കുന്നു.
കെടുതിയുടെ പേരിലുളള സാംസ്കാരിക വിലക്ക് ഒഴിവാക്കി ഗവണ്മെന്റ് തലത്തിലും സംഘടനകളും ഉത്സവ-പെരുനാള് കമ്മിറ്റികളും കലാപരിപാടികള്‍ പഴയതു പോലെ അവതരിപ്പിക്കുവാന്‍ സാഹചര്യമൊരുക്കേണ്ടതാണ്. കലാകാരനായതിനാല്‍ അവനെ മറ്റൊരു തൊഴിലിനും ആരും വിളിക്കുന്നില്ലയെന്നതിനാലും അവരുടെ കഷ്ടപ്പാടുകളും നമ്മള് കാണേണ്ടതല്ലെ.
ജി.കെ.പിളള തെക്കേടത്ത്, എറണാകുളം
മത്സ്യത്തൊഴിലാളികളെ മറക്കരുത്
കഴിഞ്ഞമാസം കേരളത്തില്‍ കലിതുള്ളിയ പ്രളയത്തില്‍ മുഖ്യ രക്ഷാപ്രവര്‍ത്തന ദൗത്യം സ്വയമേ ഏറ്റെടുത്തു വിജയിപ്പിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. പതിനായിരക്കണക്കിനാളുകളെയാണ് ഇക്കൂട്ടര്‍ രക്ഷിച്ചത്. ഇവര്‍ നടത്തിയ രക്ഷാ ദൗത്യത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഗവണ്മെന്റ് മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും അവിടെ വെച്ച് പൊന്നാടയണിയിക്കുകയും ഫലകം നല്കി ആദരിക്കുകയും ചെയ്തു.
എന്നാല്‍ വെറും ഒരു പൊന്നാടയണിക്കലിലും ഫലകം നല്‍കലിലും ആശംസാവാക്കുകളിലും ഒതുക്കിത്തീര്ക്കേണ്ടതല്ല മല്‍സ്യത്തൊഴിലാളികളോടുള്ള കടപ്പാട്. ഉടനെത്തുന്ന തുലാവര്‍ഷവും അത് കഴിഞ്ഞു തൊട്ടുപിന്നാലെ വരുന്ന ഇടവപ്പാതിയിലുമായി തങ്ങളെ തേടിയെത്താനിരിക്കുന്ന കടലാക്രമണത്തെ ഭീതിയോടെ നോക്കികാണുകയാണവര്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആഞ്ഞു വീശിയ ഓഖി ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായവരും.
കുടുബത്തിന്റെ ഏക അത്താണിയായിരുന്നവരുടെ ജീവന് നഷ്ടമായവരും, പണി സാധനങ്ങള്‍ നഷ്ടമായവരും ഇന്നും തീരത്ത് പട്ടിണിയും ദുരിതവും അനുഭവിച്ചു കഴിയുകയാണ്. അവരുടെ വേദനകളും പ്രശ്നങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിച്ചറിയുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച തുക ദുരന്തം നടന്ന് ഒരു വര്‍ഷം തികയാറായ വേളയിലും പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നത്.
കൊല്ലം ആലപ്പുഴ തിരുവനന്തപുരം ജില്ലകളിലെ തീര മേഖലകളില്‍ പലയിടത്തും കടല്‍ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. പുലിമുട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ അതും വളരെ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. തുലാവര്‍ഷ കടല്‍ക്ഷോഭവും അത് കഴിഞ്ഞു തൊട്ടു പിന്നാലെ എത്തുന്ന ഇടവപ്പാതിയിലുണ്ടാകുന്ന കടലാക്രമണത്തിനും മുന്‍പ് ഇതിന്റെ ജോലികള്‍ തീര്‍ക്കേണ്ടതുണ്ട്.
അല്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന പുലിമുട്ടുകള്‍ വീണ്ടും തകരുകയും ഗവണ്മെന്റിന് കോടികളുടെ നഷ്ടം ഉണ്ടാവുകയും ചെയ്യും. ഓഖി ദുരിതാശ്വാസ ഫണ്ട് തീര മേഖലയില്‍ തന്നെ അടിയന്തരമായി വിനിയോഗിക്കാനും കേരളത്തിന്റെ തീരമേഖലകളില്‍ പുലിമുട്ടു, കടലഭിത്തിക്കളുടെയും നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനും ഗവണ്മെന്റ് നടപടികള്‍ കൈക്കൊള്ളണം. ഇത് തന്നെയാകും കേരളത്തിന്റെ സൈന്യത്തിന് ഗവണ്മെന്റിന് നല്കാന് കഴിയുന്ന ഏറ്റവും നല്ല അംഗീകാരം.
എനോയ്, കൊല്ലം
സാലറി ചലഞ്ച്: നിര്‍ബന്ധിത പിരിവുതന്നെ
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ‘സാലറി ചാലഞ്ച്’ നിര്ബന്ധിതപ്പിരിവ് തന്നെയാണ്, ഒരു മാസത്തെ ശമ്പളം നല്കാന് പറ്റാത്തവര്‍ സര്‍ക്കാര്‍ പറയുന്ന വാക്കുകളിലൂടെ അത് എഴുതി നല്‍കണമെന്നത് ഭീഷണിയല്ലാതെ മറ്റെന്ത്?. കോടതി പറഞ്ഞാലും സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അതൊന്നും അനുസരിക്കുന്നില്ല. അവര്‍ ഭീഷണിയും കയ്യേറ്റവും പ്രതികാര നടപടിയുമായി മുന്നോട്ട് തന്നെയാണ്. ഇത് നിര്‍ത്തിയേ പറ്റൂ.
‘ആന ജീവിച്ചാലും പന്തീരായിരം ചരിഞ്ഞാലും പന്തീരായിരം’എന്ന മട്ടിലാണ് സിപിഎമ്മിന്റയും മറ്റും പ്രവര്‍ത്തനം. കൊന്നാലും പിരിവ് കൊല്ലപ്പെട്ടാലും പിരിവ് പീഡിപ്പിച്ചാലും പിരിവ് പീഡനത്തിന് ഇരയായാലും പിരിവ്..ബക്കറ്റിലൂടെ കോടികള്‍ പിരിക്കുന്ന പാര്‍ട്ടി കള്ളപ്പണത്തിലൂടെ തടിച്ചുകൊഴുക്കുകയാണ്.
തെരുവത്ത് രവീന്ദ്രന്, വേങ്ങര
വേണേല്‍ മുഴുവനും നടത്താം !
ബിരുദപരീക്ഷ നടത്തിപ്പിലെ ഭാരം കുറയ്ക്കാന്‍ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ കോളേജ് തലത്തില്‍ നടത്തുന്നത് സര്‍വകലാശാലകള്‍ ആലോചിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ സര്‍വകലാശാലകള്‍ നടത്തണം.
വേണേല്‍ മുഴുവന്‍ നടത്താം. നിലവാരത്തിന്റെ അടിത്തട്ട് കണ്ടതു പോരെങ്കില്‍ ഇനിയും താഴോട്ടു മാന്താം. പണി ചെയ്യേണ്ടവനെക്കൊണ്ട് അതു ചെയ്യിക്കാന്‍ കഴിവില്ലാത്ത മന്ത്രിമാര്‍ എന്നു പറഞ്ഞാല്‍ മതി. അതെന്തായാലും വിദ്യാഭ്യാസമന്ത്രിക്കു മുകളില്‍ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയുണ്ടെന്നു ജനത്തിന് ഇപ്പോഴാണ് ബോധ്യമായത്?
കെ.എ.സോളമന്, എസ്.എല്‍.പുരം
മായം കലര്‍ത്തല്‍ തുടര്‍ക്കഥയാകുന്നു
മാറിയ ജീവിത സാഹചര്യത്തില്‍ ഒരു ആഹാരവും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനം. ഭക്ഷ്യോല്പ്പന്നങ്ങളില് വരെ മായം കലര്‍ത്തല്‍ യഥാവിധി തുടരുക തന്നെയാണ്. ഈ ഭക്ഷ്യവസ്തുക്കള്‍ വാങ്ങി കഴിക്കുന്നവര്‍ നാളെ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് അടിപെട്ട് നിത്യരോഗിയായി മാറുന്നതാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്.
ആരാണിതിന് ഉത്തരവാദി?. യഥാ സമയങ്ങളില്‍ ഇതിനാവശ്യമായ പരിശോധനകള്‍ നടത്തുവാന്‍ പലപ്പോഴും അധികാരികള്‍ തയ്യാറാകുന്നില്ല. ഭക്ഷ്യ വിഷബാധ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വരുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള ചില പരിശോധനകള്‍ മാത്രം നടക്കുന്നു.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കര്‍ക്കശമാക്കണം. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം. ശക്തമായ നിയമം കൊണ്ട് മാത്രമേ മായം ചേര്‍ക്കലിനെ പ്രതിരോധിക്കാനാവൂ.
സുരേഷ്, പത്തനംതിട്ട
നമ്മുടെ നീതിന്യായം
നാം നമ്മുടെ നീതിന്യായ വ്യവസ്ഥയെപ്പറ്റി നാം വാതോരാതെ പ്രസംഗിക്കുന്നു. വാനോളം പുകഴ്ത്തുന്നു. എന്നാല്‍ സത്യമെന്താണ്? ചിന്തിക്കണം. ആസേതുഹിമാചലം പരമാവധി ഭൂ സ്വത്ത് കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഒരു നിയമം. രാഷ്ട്രത്തിന്റെ നിയമസംഹിതയ്ക്ക് ഇത്തരക്കാരെ തൊടാന്‍ ഭയം.
ദൈവത്തിന്റെ മണവാട്ടികളെ വരെ ബലാല്‍സംഗം ചെയ്തവരെ തൊടാന്‍ ഭയം. പോലീസ് അന്വേഷിക്കേണ്ട കേസുകളെല്ലാം സഭ അന്വേഷിക്കും. ഇതെവിടുത്തെ നീതിയാണ്. ഇന്നിപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍ ചെയ്തൂ എന്നാരോപിക്കപ്പെട്ട അതേ കുറ്റം ഇന്നാട്ടിലെ ഒരു പാവപ്പെട്ടവനാണ് ചെയ്തത് എന്നായിരുന്നു ആരോപണമെങ്കില്‍ നമ്മുടെ സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടി ക്രമങ്ങള്‍ ഇതുതന്നെയാകുമായിരുന്നോ?.
നീതിപീഠത്തിനുമുമ്പില്‍ എല്ലാ പൗരന്മാരും സമന്മാരാകണമെങ്കില് ഒരു സ്വാതന്ത്ര്യസമരം കൂടി അനിവാര്യമാണെന്ന് തോന്നുന്നു. പീഡനം നാട്ടില്‍ രണ്ടുണ്ടെന്ന് തോന്നുന്നു. ദിവ്യപീഡനവും സാദാപീഡനവും.
ക്യാപ്റ്റന്‍ കെ വേലായുധന്, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: