ഹാരിസണ്‍ കേസിലെ സുപ്രീംകോടതി വിധി ഹാരിസണ്‍ അടക്കമുള്ള ഭൂമാഫിയകളുടെ കൈവശമുള്ള അനധികൃത തോട്ടഭൂമി ഏറ്റെടുക്കുന്നതിന് തടസമാവില്ലെന്ന് നിയമങ്ങള്‍ തന്നെ പറയുന്നു. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് കഴിയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവക്കുകയായിരുന്നു ചെയ്തത്.
നിലവിലെ നിയമങ്ങള്‍ പാലിച്ചാല്‍ തന്നെ സര്‍ക്കാരിന് ഹാരിസണിന്റെ കൈവശമുള്ള 75,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാമെന്നാണ് സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. രേഖകളുടെയും നിയമങ്ങളുടെയും പിന്‍ബലത്തില്‍ റവന്യൂവകുപ്പിന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും മാഫിയകളുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല.
സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ 38170.92 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിനെതിരെ ഹാരിസണും ഹാരിസണ്‍ ഭൂമി കൈമാറിയ ഗോസ്പല്‍ ഏഷ്യ, റിയാ റിസോര്‍ട്സ്, ബോയ്സ് എസ്റ്റേറ്റ്, ടി.ആര് & ടി എന്നിവരുമാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഹാരിസണിന്റെ ഭൂമി എടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹാരിസണിന്റെ വാദം ശരിവച്ച കോടതി, എന്നാല്‍ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയങ്ങളിലേക്ക് കടന്നില്ല. ഉടമസ്ഥാവകാശത്തിന് സിവില്‍ കോടതിയെ സമീപിക്കാമെന്നു പറഞ്ഞ കോടതി, ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് വ്യാജമായതോ തെറ്റിദ്ധരിപ്പിച്ചോ രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് നിയമപരമായി അത് റദ്ദാക്കാമെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഹനിക്കുന്ന ഒരു ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചില്ല.
ഹാരിസണ്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മുഖേന 1972 ല്‍ ഇളവ് നേടിയ നിയമവിരുദ്ധ ഉത്തരവ് സര്‍ക്കാരിന് അനായാസം റദ്ദാക്കാമെന്ന് രാജമാണിക്യംറിപ്പോര്‍ട്ടില്‍ പറയുന്നു. 58000 ഏക്കര്‍ ഭൂമിക്കാണ് ഹാരിസണ്‍ ഇളവ് നേടിയെടുത്തത്. തോട്ടഭൂമികള്‍ക്ക് ഇളവ് നേടണമെങ്കില്‍ പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുക്കണം. 15 ഏക്കര്‍ എന്ന ഭൂപരിധിക്കുള്ളില്‍ മാത്രമേ ഇത് സാധ്യമാവൂ. പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അധികഭൂമി മിച്ചഭൂമിയായി സറണ്ടര്‍ ചെയ്യുകയോ ഇളവ് നേടുകയോ വേണം. എന്നാല്‍ ഹാരിസണ്‍ ഇത്തരം പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയല്ല. അതിനാല്‍ സര്‍ക്കാരിന് ഉത്തരവ് റദ്ദാക്കാം. ഒരു വിദേശ കമ്പനിക്ക് ഇളവ് നല്കിയതും ലാന്‍ഡ് ബോര്‍ഡിന് റദ്ദാക്കാം.
ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഭൂമികളില്‍ പലതിനും അവകാശവാദമുന്നയിച്ചത് ഇടവക പാട്ടഭൂമികള്‍ എന്നപേരിലാണ്. നാട്ടുരാജാക്കന്മാരുടെ കാലത്ത് ഇടവകകള്‍ വഴി പാട്ടത്തിന് നല്‍കിയിരുന്ന ഭൂമികളുടെ അവകാശം ഇടവഴി റൈറ്റ്സ് അക്വിസിഷന്‍ ആക്ട് പ്രകാരം 1956 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇത്തരം ഭൂമികള്‍ക്ക് സര്‍ക്കാരിന് പാട്ടവാടക നല്‍കുകയും വേണം. ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന 2616.82 ഏക്കര്‍ പത്തനംതിട്ട കുമ്പഴ എസ്റ്റേറ്റും ഹാരിസണ്‍ കൈമാറിയ 1666.11 ഏക്കര്‍ ബോയ്സ് എസ്റ്റേറ്റും 7,373 ഏക്കര്‍ പെരുവന്താനം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയും കെഡിഎച്ചിലെ 1500 ഏക്കര്‍ വരുന്ന ലോക്ക്ഹാര്‍ട്ട്, മണലി എസ്റ്റേറ്റുകളും ഇടവക റൈറ്റ്സ് അക്വസിഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഏറ്റെടുക്കാം.
ഹാരിസണിന്റെ കൈവശമുള്ള 90 ശതമാനം ഭൂമിയും 1980 ലെ കേരള ഗ്രാന്റ്സ് ആന്റ് ലീസസ് ആക്ട് പ്രകാരം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ നിയമപ്രകാരം പാട്ടഭൂമികള്‍ കൈമാറ്റം ചെയ്യുന്നത് സര്‍ക്കാരിനെ അറിയിക്കണം. പാട്ടഭൂമി ഏത് ആവശ്യത്തിനാണോ ഉപയോഗിക്കുന്നത് അത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പാട്ടവാടക നല്‍കണം. ഈ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാം.
പുതുവല്‍ പട്ടയങ്ങള്‍ വഴിയും ഹാരിസണ്‍ ഭൂമിയില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. രാജഭരണകാലത്ത് വരുമാനമില്ലാത്തവര്‍ക്ക് പുതുവല്‍പട്ടയങ്ങള്‍ വഴി പരമാവധി 3 മുതല്‍ 5 വരെ ഏക്കര്‍ വരെ ഭൂമി നല്‍കിയിരുന്നു. തഹസില്‍ദാര്‍ക്കുപോലും ബ്ളോക്കുകളായി പരമാവധി 10 ഏക്കര്‍ കൈമാറാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഇങ്ങനെയുള്ള പുതുവല്‍ പട്ടയം ഉണ്ടെന്നാണ് ഹാരിസണ്‍ 2616.82 ഏക്കര്‍ വരുന്ന കുമ്പഴ എസ്റ്റേറ്റിലും മണിമല (136.35 ഏക്കര്‍), കാഞ്ഞിരപ്പള്ളി (466.76), പൂപ്പാറ (49.46), നോര്‍ത്ത് കാഞ്ഞിരപ്പിള്ളി (19.18), ചെറുവള്ളി (136 ഏക്കര്‍), റാന്നി (87) എസ്റ്റേറ്റുകളിലും ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ വേണ്ടി പറഞ്ഞത്. വിചിത്രമായ വസ്തുത കുമ്പഴ എസ്റ്റേറ്റ് അടക്കമുള്ള ഭൂമി 1923 ലെ 1600 നമ്പര്‍ ആധാരം അടക്കം തങ്ങള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയെന്നു പറയുമ്പോള്‍ തന്നെയാണ് കുമ്പഴ എസ്റ്റേറ്റിനടക്കം വീണ്ടും 1927 ലെ പുതുവല്‍ പട്ടയ പ്രകാരം അവകാശവാദമുന്നയിക്കുന്നത്. കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ ഭൂമിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം പട്ടയം നേടിയതെന്തിന് എന്ന ചോദ്യം തന്നെ ഹാരിസണ്‍ ഉടമസ്ഥാവകാശത്തിനു ഉന്നയിക്കുന്ന രേഖകളിലെ ആധികാരികതയില്ലായ്മ വ്യക്തമാക്കുന്നുണ്ട്.
ഈ വസ്തുതകള്‍ പരിശോധിച്ച് നിയമങ്ങള്‍ക്കനുബന്ധമായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം അനധികൃത തോട്ടഭൂമികളും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് മെയ് മാസത്തില്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ രാജമാണിക്യം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: