ഇടുക്കി: പന്നിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ ഉത്പാദനം നിലച്ചതോടെ ജലനിരപ്പ് ഉയര്‍ന്ന പൊന്മുടി അണക്കെട്ട് തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്നലെ രാവിലെ പത്ത് മണിയോടെ ജലസംഭരണിയുടെ സ്പില്‍വേയില്‍ സ്ഥാപിച്ചിട്ടുള്ള റേഡിയല്‍ ഗേറ്റിലെ ഒരെണ്ണം ആണ് തുറന്നത്. ഡാം തുറന്നതോടെ സെക്കന്‍ഡില്‍ 11000 ലിറ്റര്‍ വെള്ളമാണ് പന്നിയാര്‍ പുഴയിലൂടെ മുതിരപ്പുഴയാറില്‍ എത്തുന്നത്. ഇത് കല്ലാര്‍കുട്ടിയില്‍ സംഭരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ലോവര്പെരിയാറിലേക്ക് എത്തും. ലോവര്‍ പെരിയാറിലെ ഷട്ടറുകള്‍ തകരാര്‍ മൂലം ഉയര്‍ത്തിവച്ചിരിക്കുകയാണ്. ഈ വെള്ളം കൂടി എത്തുന്നതോടെ പെരിയാറില്‍ ചെറിയ തോതില്‍ ജലനിരപ്പ് ഉയരും.
പൊന്മുടി സംഭരണിയുടെ ഗേറ്റുകള്‍ ഒമ്പത് മുതല്‍ പൂര്‍ണമായി അടച്ചതിനെ തുടര്‍ന്ന് ജലനിരപ്പ് പ്രതിദിനം 30 സെന്റിമീറ്റര്‍ ഉയര്‍ന്നിരുന്നു. പൊന്മുടി സംഭരണിയുടെ പരമാവധി സംഭരണ ശേഷി 707.75 മീറ്ററാണ്. ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ 707.15 മീറ്ററാണ് ജലനിരപ്പ്. തുലാവര്‍ഷം കൂടി കണക്കിലെടുത്ത് ജലനിരപ്പ് താഴ്ത്തി നിര്‍ത്താനാണ് ഇപ്പോഴത്തെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: