ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാനുള്ള തമിഴ്നാട് മന്ത്രിസഭയുടെ ശുപാർശക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ രംഗത്ത്. 27 വർഷമായി ജയിലിൽ കഴിയുന്ന 7 പേരെ മോചിപ്പിക്കാനുള്ള ശുപാർശ മന്ത്രിസഭ മുന്നോട്ട് വച്ചിരുന്നു. ഈ നീക്കത്തിനെതിരെയാണ് ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാദികൾ രംഗത്തെത്തിയത്.
മന്ത്രിസഭയുടെ ഈ നിർദ്ദേശം ഉചിതമല്ലെന്ന് സ്ഫോടനത്തിൽ അമ്മയെ നഷ്ടപ്പെട്ട അബ്ബാസ് പറഞ്ഞു. 35കാരനായ അബ്ബാസിന് എട്ട് വയസുള്ളപ്പോഴാണ് അമ്മയെ നഷ്ടപ്പെട്ടത്. സ്ഫോടനത്തിനു ശേഷം ചിന്നിച്ചിതറിയ അമ്മയുടെ ശവശരീരമാണ് തനിക്ക് കാണാനായത്. അഛനേയും നേരത്തെ നഷ്ടപ്പെട്ട തന്റെ ജീവിതം പിന്നീട് ദുരിതം നിറഞ്ഞതായിരുന്നു. വിദ്യാഭ്യാസവും നഷ്ടപ്പെട്ട തന്നെ ആരും തിരിഞ്ഞു നോക്കിയില്ല. പൊതുസമൂഹത്തിന്റെ വൈകാരിക അഭിപ്രായത്തിൽ കുറ്റവാളികളെ വെറുതെ വിടുന്ന നടപടി തീർത്തും തെറ്റാണ്- അബ്ബാസ് പറയുന്നു.
സ്ഫോടനത്തിൽ സഹോദരിയെ നഷ്ടപ്പെട്ട ശാന്തകുമാരിക്കും വിമർശനത്തിന്റെ സ്വരമാണുള്ളത്. സ്ഫോടനത്തിൽ സഹോദരി സരോജദേവി കൊല്ലപ്പെടുകയും ശാന്താകുമാരിക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ശരീരത്തിൽ തുളച്ച് കയറിയ ചെറിയ പെല്ലറ്റുകൾ ഇപ്പോഴും തന്റെ ശരീരത്തിനകത്തുണ്ടെന്ന് വിതുമ്പലോടെ ശാന്താകുമാരി പറയുന്നു.
മനുഷ്യാവകാശ സംഘടനകളാണ് അക്രമികളെ വെറുതെ വിടാൻ വേണ്ടി പ്രധാനമായും ചുക്കാൻ പിടിക്കുന്നത്. 27 വർഷമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് രണ്ടാമത് ഒരുഅവസരം കൂടി നൽകണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ വാദിക്കുന്നത്. 1991ൽ ചെന്നൈയ്‌ക്ക് സമീപം ശ്രീപെരുമ്പത്തൂരിലുണ്ടായ തമിഴ്‌പുലികളുടെ ചാവേർ സ്ഫോടനത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം 15 പേർ കൊല്ലപ്പെട്ടത്.
















