ഹൈദരാബാദ്: നാല്പത്തിമൂന്ന് ജീവനുകളെടുത്ത ഹൈദരാബാദ് ഇരട്ടസ്‌ഫോടനക്കേസിലെ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചതില്‍ പരിക്കേറ്റവര്‍ക്ക് ആശ്വാസം. മൂന്നു പേര്‍ക്കും വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒരാള്‍ക്ക് ജീവപര്യന്തമേ ലഭിച്ചുള്ളു.
ഹൈദരാബാദിലെ പ്രത്യേക ദേശീയ അന്വേഷണക്കോടതി അനീഖ് സെയ്ദ്, അക്ബര്‍ ഇസ്മായേല്‍ ചൗധരി എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. മൂന്നാം പ്രതി താരീഖ് അന്‍ജുമിന് ജീവപര്യന്തമാണ് വിധിച്ചത്. 2007 ആഗസ്ത് 25ന് ലുംബിനി പാര്‍ക്കിലും കോട്ടി ഗോകുല്‍ റസ്‌റ്റോറന്റിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 43 പേരാണ് മരിച്ചത്. ബോംബുവച്ചതില്‍ ഇരുവര്‍ക്കമുള്ള പങ്ക് വ്യക്തമാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്ക് അഭയമൊരുക്കിയതിനാണ് താരിഖ് അന്‍ജുമിന് ജീവപര്യന്തം തടവ് നല്‍കിയത്.
പ്രതികളായ റിയാസ് ഭട്കല്‍, ഇക്ബാല്‍ ഭട്കല്‍ എന്നിവര്‍ അടക്കമുള്ള മുഴുവന്‍ പ്രതികള്‍ക്കും ഇയാളാണ് അഭയം നല്‍കിയത്. പോലീസ് തങ്ങള്‍ക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്ന് അനീഖും അക്ബറും തനിക്ക് ഭട്കല്‍ സഹോദരന്മാരെ അറിയില്ലെന്ന് താരീഖും വാദിച്ചെങ്കിലും കോടതി അത് തള്ളി. എന്താണ് സംഭവിക്കുന്നതെന്ന് ഇവര്‍ക്കെല്ലാം കൃത്യമായി അറിയാമായിരുന്നുവെന്നും മൂന്നു പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായവര്‍ ആരുടെയോ കളിപ്പാട്ടങ്ങളായിരുന്നുവെന്നും അതിനാല്‍ അവര്‍ക്ക് കുറഞ്ഞ ശിക്ഷയേ നല്‍കാവൂയെന്നുമാണ് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചത്. ഈ വാദവും കോടതി തള്ളി, മുഹമ്മദ് സാദിഖ്, അന്‍സാര്‍ അഹമ്മദ് തുടങ്ങിയവരെ കൃത്യമായ തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയച്ചിരുന്നു. കേസില്‍ റിയാസ് ഭട്കല്‍, ഇക്ബാല്‍ ഭട്കല്‍, അമീര്‍ റാസ എന്നീ പ്രതികള്‍ ഒളിവിലാണ്.
















