തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായഹസ്തവുമായി എത്തിയ സേവാഭാരതിക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആദരവ്. കോട്ടയ്ക്കകം ലെവി ഹാളില്‍ നടന്ന ചടങ്ങിലാണ് സേവാഭാരതിയെ ആദരിച്ചത്.
പ്രളയബാധിത പ്രദേശങ്ങളില്‍ ആരുടേയും ആജ്ഞയ്ക്ക് കാത്തുനില്‍ക്കാതെ ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് ഇറങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപരി പതിനായിരങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന,് വൈദ്യസഹായം എന്നിവ എത്തിക്കുന്നതിനും സേവാഭാരതി മുന്നിലുണ്ടായിരുന്നു.
സഹായത്തിനെത്തിയ പലരും ദുരന്തമുഖം വിട്ടുപോയെങ്കിലും സേവാഭാരതി ഇപ്പോഴും തങ്ങളുടെ പ്രവര്‍ത്തനം തുടരുന്നു. വീടും പരിസരവും ശുചീകരിക്കുക. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുക തുടങ്ങി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള ആരോഗ്യ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വരെ സേവാഭാരതി ഇപ്പോഴും സജീവമായുണ്ട്. ഇത്രയേറെ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്ത ഈ സംഘടനക്ക് ഒരു നല്ല വാക്ക് പറയാന്‍ പോലും സംസ്ഥാന സര്‍ക്കാരോ അനുബന്ധ ഏജന്‍സികളോ തയാറായിരുന്നില്ല.
തിരുവിതാംകൂര്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ ആദരിക്കല്‍ ചടങ്ങില്‍ ഗൗരി പാര്‍വതിഭായി, ഗൗരി ലക്ഷ്മിഭായി, ആദിത്യവര്‍മ്മ എന്നിവര്‍ സേവാഭാരതിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ഡി. വിജയന് അനുമോദന ഫലകം കൈമാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ,് കൗണ്‍സിലര്‍ ആര്. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: