ഇടുക്കി: ചിങ്ങം പിറന്നിട്ടും തീരാത്ത ദുരിതവും ദുരന്തവും. ശക്തമായ മഴയും പിന്നാലെ ഡാമുകള്‍ തുറന്നതും ലക്ഷക്കണക്കിന് ആളുകളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കം സൂചനയായിരുന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന്റെ പരിണിതഫലമാണ് അവസ്ഥയ്‌ക്ക് ആക്കം കൂട്ടിയത്.
മലവെള്ളം ഒഴുകിയെത്തി കുട്ടനാടിനെയും മറ്റും ആഴ്ചകളോളം വെള്ളത്തിലാക്കിയത് കഴിഞ്ഞ മാസമായിരുന്നു. അതിതീവ്ര മഴയാണ് കാരണം. ഇടുക്കി അടക്കമുള്ള ജില്ലകളില്‍ മെയ് മാസം മാത്രം രണ്ട് തവണ ഇത്തരത്തില്‍ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ജൂണിലും ജൂലൈയിലും ഇത് പലതവണ ആവര്‍ത്തിച്ചു. ഇതോടെ സംഭരണികള്‍ അതിവേഗം നിറഞ്ഞു.
മഴക്കാലം പാതി പിന്നിട്ടപ്പോള്‍ത്തന്നെ സംഭരണികളില്‍ അതിവേഗം വെള്ളം നിറയുകയാണെന്ന വാര്‍ത്ത അവഗണിച്ചതാണ് സ്ഥിതി ഇത്രയും ഗുരുതരമാക്കിയത്. അസാധാരണമായ സാഹചര്യം ഉണ്ടായിട്ടും ഡാമുകള്‍ തുറന്നില്ല. ദുരന്ത നിവാരണ സേനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ആസന്നമായ സാഹചര്യത്തെപ്പറ്റി പലതവണ മുന്നറിയിപ്പ് നല്‍കി. പക്ഷെ മഴ കുറഞ്ഞാല്‍ ഡാമുകള്‍ നിറയാതെ വരുമെന്ന വിലയിരുത്തലില്‍ ഇത് തള്ളി. വെള്ളം നഷ്ടമായാല്‍ ഉണ്ടാകുന്ന കോടികളുടെ കണക്ക് നിരത്തി വകുപ്പ് ഇതിനെ എതിരിട്ടു. എന്നാല്‍ പ്രതീക്ഷ തെറ്റിച്ചെത്തിയ അതിശക്തമായ മഴ ഇതെല്ലാം തകിടം മറിച്ചു.
മൂന്ന് ആഴ്ചയിലധികമായി വിവിധ മാധ്യമങ്ങള്‍ വൈദ്യുതി വകുപ്പിന്റെ അടക്കമുള്ള സംഭരണികള്‍ പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണെന്ന വിവരം പുറത്ത് വിട്ടിരുന്നു. മഴക്കാലത്ത് ഉയരാവുന്നതിന്റെ പരമാവധി അളവ് വെള്ളം ഡാമുകളില്‍ എത്തിയതായുള്ള വാര്‍ത്ത ജൂലൈ രണ്ടാംവാരം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ ഒരു ദിവസം നാല് അടി വരെ വെള്ളം ഉയര്‍ന്നിരുന്നു. ഈ നൂറ്റാണ്ടില്‍ ഇതിന് മുമ്പ് മൂന്ന് തവണ ഇടുക്കി നിറഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം തുലാവര്‍ഷത്തിലും മഴക്കാലത്തിന്റെ അവസാന നാളുകളിലുമായിരുന്നു.
കഴിഞ്ഞ ആഴ്ച പാലക്കാട് മലമ്പുഴ ഡാം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ വെള്ളപ്പൊക്കം അവഗണിച്ചതും വിനയായി. വെള്ളം ഉയര്‍ന്നപ്പോള്‍ കൃത്യമായ തീരുമാനമെടുക്കാന്‍ വൈദ്യുതി, ജലസേചന വകുപ്പുകള്‍ക്ക് ആയില്ല. ഇതിന് മുമ്പ് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാവാത്തതും പരിചയക്കുറവുമാണ് സംസ്ഥാനം കണ്ടതില്‍ വച്ചുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലേക്ക് സ്ഥിതിഗതികള്‍ വേഗം എത്തിച്ചത്.
പമ്പ, കക്കി, ചെറുതോണി, ഇടമലയാര്‍, മാട്ടുപ്പെട്ടി, മലമ്പുഴ, ബാണാസുര സാഗര്‍, പീച്ചി, പൊരിങ്കല്‍ എന്നീ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളമാണ് ദുരിതം കൂട്ടിയത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളെ ഇത് അടുത്ത കാലത്തൊന്നും തിരിച്ച് കയറാനാകാത്ത അത്ര ദുരിതക്കയത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പാല്‍, പച്ചക്കറി, അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളും ഡീസല്‍, പെട്രോള്‍ എന്നിവയ്‌ക്കും സംസ്ഥാനത്ത് ഒട്ടാകെ ക്ഷാമം ഉണ്ടാകുന്നതിനും ഇത് കാരണമായി. തമിഴ്‌നാട്ടില്‍ നിന്ന് ലോറികള്‍ എത്താത്തതും തിരിച്ചടിയായി.
















