കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയ്ക്ക് അല്പം ശമനം. പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നത് രൂക്ഷമായതിനാല്‍ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കര്‍ണാടകയിലെ കുടക്, ഹാസന് ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ രൂക്ഷമായി. ഇതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ റദ്ദാക്കി.
മടിക്കേരി, ഹസന് ഭാഗങ്ങളില്‍ നിന്ന് രണ്ട് ബസ്സുകളാണ് കാസര്‍കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. കാസര്‍കോട് നിന്ന് മടിക്കേരി വഴി ബെംഗളൂരുവിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സര്‍വീസും നിര്‍ത്തിവച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള ആറ് ദീര്‍ഘദൂര ബസുകള്‍ വ്യാഴാഴ്ച ഓടിയില്ല.
കാസര്‍കോട് ഡിപ്പോയില്‍ നിന്നും കോട്ടയത്തേക്ക് അഞ്ചു മണിക്കും രാത്രി ഒമ്പത് മണിക്കും സര്‍വീസ് നടത്തേണ്ടിയിരുന്ന ബസും, രാത്രി 8.30 ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ബസുമാണ് റദ്ദാക്കിയത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും ഉച്ചയ്ക്ക് 2.30നുള്ള പാണത്തൂര്‍-കോട്ടയം ബസ്, വൈകിട്ട് അഞ്ചു മണിക്കുള്ള കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ്, 6.30 നുള്ള ബെംഗളൂരു ബസ് എന്നിവയാണ് റദ്ദ് ചെയ്തത്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെത്തുടര്‍ന്ന് പയസ്വിനി പുഴ കരകവിഞ്ഞു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത് മലബാര്‍ മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി. കണ്ണൂരില്‍ നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പലതും റദ്ദാക്കിയതോടെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ നല്ല തിരക്കാണനുഭവപ്പെട്ടത്.
മംഗലാപുരത്തു നിന്ന് ഇന്നലെ വൈകീട്ട് 3.20 ന് മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കോഴിക്കോട് വരെ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് അല്പം ആശ്വാസമായി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളൊന്നും ഇന്നലെയും സര്‍വീസ് നടത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: