ചെന്നൈ കാവേരി ആശുപത്രിക്കു മുന്നില്‍ ഒരു കണ്ണീര്‍ മഴ ഒഴുകി. തമിഴര്‍ നെഞ്ചോടു ചേര്‍ത്ത കരുണാനിധിയുടെ മരണം അവരില്‍നിന്നും ഒഴുക്കിയതായിരുന്നു ആ കണ്ണീര്‍മഴ. ഇനിയത് തമിഴ്‌നാട് മുഴുവന്‍ നിറയും. കഴിഞ്ഞ പത്തുദിവസമായി കാവേരി ആശുപത്രിക്കു മുന്നില്‍ തിരുമ്പിവാ എന്നു പറഞ്ഞ് കണ്ണീരിന്റെ നീരൊഴുക്കുണ്ടായിരുന്നു. ഇനി കലൈഞ്ജര്‍ കുണാനിധി എന്ന ഓര്‍മയിലേക്ക് അത് തളംകെട്ടി നില്‍ക്കും.
കരുണാനിധിയുടെ മരണത്തോടെ ദ്രാവിഡ രാഷ്‌ട്രീയത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ തന്നെ ഒരധ്യായം അടയുകയും നിരവധി അധ്യായങ്ങള്‍ തുറക്കുകയുമാണ്. രാഷ്‌ട്രീയത്തിലും സിനിമയിലും അനവധി ഹിറ്റ് തിരക്കഥകള്‍ രചിച്ച് തമിഴ്മക്കളെ കയ്യിലെടുത്ത കരുണാനിധിയെക്കുറിച്ചുള്ള സ്മരണകളുടേതാകും ഇനി ഏറെ എഴുതപ്പെടുക. കണ്ണനക്കങ്ങളിലെ നയതന്ത്രങ്ങള്‍ മറച്ചുവെച്ച് തമിഴ്‌നാട്ടില്‍ ബ്രാന്റായിരുന്ന ആ കറുത്ത കണ്ണടയ്‌ക്കു തന്നെ എത്രകഥകള്‍ പറയാനുണ്ടാവും!
കളിച്ചുനടക്കേണ്ട 13 ാംവയസില്‍ സാമൂഹ്യപ്രവര്‍ത്തനത്തിലേക്കു കാലെടുത്തുവെച്ച മുത്തുവേല്‍ കരുണാനിധി ദാരിദ്ര്യത്തിന്റെ ബാല്യത്തില്‍നിന്നും നടന്നും ഓടിയും നയതന്ത്രപോരാട്ടങ്ങളിലൂടെ പിടിച്ചടക്കിയതാണ് അധികാരത്തിന്റെ കസേരകള്‍. പിന്നെ അത് ഇന്ത്യതന്നെ കാതുകൊടുക്കുന്ന ശബ്ദത്തോളമെത്തി. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ വിത്തുംവേരുമായിരുന്ന പെരിയോരും അണ്ണാദുരയും നേടാത്തതാണ് കരുണാനിധി ദ്രാവിഡ രാഷ്‌ട്രീയത്തില്‍ നേടിയത്.1969 ല്‍ കരുണാനിധി ഡിഎംകെയുടെ അധ്യക്ഷനായതോടെയാണ് ആ പാര്‍ട്ടി തമിഴ്‌നാട്ടില്‍ വടവൃക്ഷമായത്.
അണ്ണാദുരൈയുടെ വലംകയ്യായി തീരുകയും വളരുകയും ചെയ്്ത കരുണാനിധിയില്‍ വിശ്വാസമായിരുന്നു ഗുരുവിന്. താന്‍ തോറ്റ തെരഞ്ഞെടുപ്പില്‍കരുണാനിധി വിജയിച്ചപ്പോള്‍ അണ്ണാദുരൈയും ഞെട്ടിയിട്ടുണ്ടാകണം. വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. അര്‍ഥവും പ്രാസവും മുനകൂര്‍പ്പുമുളള വാക്കുകളായിരുന്നു ശക്തിയും വാളും പരിചയും.എന്തിനെക്കുറിച്ചും ചാട്ടുളിപോലെയും മൃദുപുഷ്പം പോലെയും അദ്ദേഹം അഭിപ്രായം പറഞ്ഞു. ജനത്തിന്റെ മനസും വികാരവുമറിഞ്ഞ് കരുണാനിധിയെപ്പോലെ പ്രസംഗിക്കുന്നവര്‍ തമിഴ് നേതാക്കളില്‍ മറ്റൊരാളുണ്ടായിട്ടില്ല. ഓരോവാക്കും വാചകവും തമിഴരെ ആവേശഭരിതരാക്കി തന്നോടൊപ്പം മനസില്‍ ചേര്‍ത്താകും കരുണാനിധി വേദിയില്‍നിന്നും മടങ്ങുക.
രാഷ്‌ട്രീയത്തിലെ അടവുകളുടേയും തന്ത്രങ്ങളുടേയും ആശാനായിരുന്നു കരുണാനിധി. പാവപ്പെട്ടവന്റെ വീട്ടിലെ വിളക്കായിരിക്കും ഡിഎംകെ എന്നു പ്രഖ്യാപിച്ച അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും ജനം കയ്യൊഴിഞ്ഞില്ല. പരാജയപ്പെട്ടപ്പോഴും കലൈഞ്്ജര്‍ അനിഷേധ്യനായിരുന്നു. അങ്ങനെ തോറ്റും ജയിച്ചും ജയിച്ചും അഞ്ചു തവണയാണ് കരുണാനിധി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്.
രാഷ്‌ട്രീയവും കലയും സാഹിത്യവും ഒരുപോലെ വഴങ്ങി കരുണാനിധിക്ക്. ഒരു ജന്മംകൊണ്ട് വിവിധ ജീവിതങ്ങള്‍പോലെ അദ്ദേഹം കവിയും ഗാനരചയിതാവും നാടകക്കാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായി പലതായിരുന്നു കരുണാനിധി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാ രചയിതാവാണ് അദ്ദേഹം. അന്നും ഇന്നും തകര്‍ത്തോടുന്ന സിനിമകളാണ് അതിനധികവും. പ്രസംഗംപോലെ അദ്ദേഹത്തിന്റെ തിരക്കഥകളും തമിഴരെ വൈകാരികമായി സ്വാധീനിച്ചു.
എംജിആറിനെ ഡിഎംകെയില്‍കൊണ്ടു വന്നതും സ്ഥാനംകൊടുത്തതും കരുണാനിധിയാണ്. പിന്നീട് എംജിആറിന്റെ സിനിമാതാരം എന്ന നിലയിലുള്ള വളര്‍ച്ച കരുണാനിധിയേയും ഡിഎംകെയേയും കടന്നുപോയപ്പോള്‍ കരുണാനിധിയും ഞെട്ടി. പണ്ട് അണ്ണാദുരൈ ഞെട്ടിയപോലെ.അതൊരു ്കല്‍ച്ചയുടേയുംകൂടി ആരംഭമായിരുന്നു.കരുണാനിധി തന്റെ മകനെ എംജിആറിനു പകരം താരമാക്കാന്‍ ശ്രമിച്ചപ്പോള്‍ ആ അകല്‍ച്ച വീണ്ടുംകൂടി. അത് എഐഡിഎംകെയുടെ രൂപീകരണംവരേയുമെത്തി. എല്ലാം കാണുന്ന, ബ്രാന്റായ ആ കറുത്ത കണ്ണടയുടെ വെളിച്ചം ഇനിയില്ല.
















