കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെ തുടർന്ന് മീനിന് വിലകൂടിയതിന് പിന്നാലെ ബീഫിനും വില കൂടി. കോഴിവില 250 രൂപ അടുത്ത് നിൽക്കുമ്പോഴാണ് ബീഫിന്റെ വിലയിലും വർദ്ധനവുണ്ടാകുന്നത്. കോഴിക്കോട് ജില്ലയിൽ ബീഫ് വില കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂട്ടി. എല്ലുള്ളതിന് കിലോയ്‌ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോയ്‌ക്ക് 460 രൂപയുമായാണ് വർധിക്കുക.
ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. ജുലൈ 15 മുതൽ പുതിയ വില നിലവിൽ വരും. കേരളത്തിലും അയൽസംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് അനിയന്ത്രിതമായി വിലകൂടിയതാണ് കൂടാനുള്ള പ്രധാനകാരണമായി കച്ചവടക്കാർ പറയുന്നത്. നിലവിൽ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്നതിൽ ഗുരുതര തടസങ്ങൾ നേരിടുന്നതും വില കൂടുന്നതിൽ ഒരു കാരണമാണ്. കേരളത്തിലേക്ക് എത്തുന്ന കന്നുകാലികളുടെ വലിയൊരു ഭാഗവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ കന്നുകാലികളുടെ ലഭ്യത കുറഞ്ഞതോടെ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. അതേസമയം, ബീഫ് വില കൂടിയതോടെ ഹോട്ടലുകളുടെ വിലയിലും മാറ്റമുണ്ടാകും.
മേഖലയിലെ ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്‌ക്കുണ്ടായ വിലയിടിവും ബീഫ് വില കൂട്ടാൻ കാരണമായെന്ന് ഓൾ കേരള മീറ്റ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി.കെ. സാദിക് പറഞ്ഞു.
















