കരുനാഗപ്പള്ളി: രണ്ട് മുതല്‍ പതിനാറ് വരെ പ്രായമുള്ള എട്ട് കുട്ടികളുമായി പുറംലോകവുമായി ബന്ധമില്ലാതെ ഒരു ബാപ്പയും ഉമ്മയും. ഉമ്മയാകട്ടെ ഒന്‍പതാമതും ഗര്‍ഭിണി. കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങരയിലാണ് സംഭവം.
കുട്ടികള്‍ക്ക് നാളിതുവരെയായി അടിസ്ഥാന വിദ്യാഭ്യാസമോ പ്രതിരോധ കുത്തിവയ്‌പ്പുകളോ നല്‍കിയിട്ടില്ല. മതില്‍ക്കെട്ടിനുള്ളില്‍ മറ്റാരോടും ബന്ധമില്ലാതെ കഴിയുകയാണിവര്‍. കൊല്ലം ജോനകപ്പുറം നിവാസികളായിരുന്ന ഇവര്‍ മരുതൂര്‍കുളങ്ങരയിലെത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു.
പൊളിഞ്ഞു വീഴാറായ ചെറിയ വീട്ടിലാണ് കുട്ടികളും മാതാപിതാക്കളും കഴിയുന്നത്. കുട്ടികള്‍ക്ക് ശരിയായ ശാരീരിക വളര്‍ച്ചയില്ല. പോഷകാഹാരക്കുറവുണ്ട്.കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകളോ പ്രാഥമിക വിദ്യാഭ്യാസമോ നല്‍കുന്നില്ലെന്ന ആശാവര്‍ക്കറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ്. ബിന്ദുകുമാരിയുടെ നേതൃത്വത്തില്‍ സാമൂഹ്യക്ഷേമവകുപ്പ്, ശിശുക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘം ഇവിടെയെത്തി.
കുട്ടികള്‍ക്ക് വീട്ടില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ് ഇവരുടെ ബാപ്പ മുഹമ്മദ് ബഷീര്‍ പറയുന്നത്. കുട്ടികളെ പത്ത് ദിവസത്തിനകം സ്‌കൂളില്‍ അയയ്‌ക്കണമെന്ന് സംഘം നിര്‍ദേശിച്ചു. സ്‌കൂളില്‍ പോകാന്‍ പ്രായമാകാത്ത കുട്ടികളെ സമീപത്തെ അങ്കണ വാടി ടീച്ചര്‍ ദിവസവും വന്ന് കൂട്ടികൊണ്ടുപോകാനും രണ്ട് വയസ്സുള്ള കുട്ടിക്കും ഗര്‍ഭിണിയായ മാതാവിനും പോഷകാഹാരങ്ങള്‍ വീട്ടിലെത്തിക്കാനും സംഘം നിര്‍ദേശിച്ചു.
കാര്യമായ തൊഴിലൊന്നും മുഹമ്മദ് ബഷീറിനില്ല. ഇയാള്‍ക്ക് 50 വയസ്സെന്നും ഭാര്യയ്‌ക്ക് 35 വയസ്സെന്നുമാണ് പറയുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി അനീഷ്‌രാജ്, കരുനാഗപ്പള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ശോഭന, ശിശുക്ഷേമ വകുപ്പ് നിയമ ഓഫീസര്‍ ബിജിത തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
എറണാകുളം ജില്ലയിലെ പറവൂരില്‍ അടുത്തിടെ സമാനമായ സംഭവമുണ്ടായിരുന്നു.
















