ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിലെ ജാതിവിവേചനം തങ്ങളുടെമനസ്സില്‍ ആഴത്തിലേല്‍പ്പിച്ച മുറിവാണെന്ന് പള്ളിപ്പാട്ടെ ദുരിതാശ്വാസ ക്യാമ്പ് വിട്ട പട്ടികജാതി കുടുംബങ്ങള്‍ പറഞ്ഞു. വിവേചനത്തിന്റെ പേരില്‍ ഒരു വിഭാഗം ക്രൈസ്തവര്‍ അവഗണിച്ച തങ്ങളെ ഇപ്പോള്‍ ഭരണകൂടവും തഴഞ്ഞു. ക്യാമ്പ് പിരിച്ചുവിട്ടു, വെള്ളംനിറഞ്ഞ വീട്ടിലേക്ക് വേണം ഇനി പോകാന്‍.
പള്ളിപ്പാട് ആഞ്ഞിലിമൂട് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ പട്ടികജാതി കുടുംബങ്ങളുടെ ദയനീയവസ്ഥയാണ് ഇത്. അമ്പത് കുടുംബങ്ങളാണ് ഈ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 28 ക്രൈസ്തവ കുടുബങ്ങളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22 കുടുംബങ്ങളും. എന്നാല്‍ ക്യാമ്പ് തുടങ്ങിയപ്പോള്‍ തന്നെ പട്ടികജാതിക്കാരുടെ കൂടെ ആഹാരം പാകം ചെയ്യാനോ കഴിക്കാനോ തങ്ങളില്ലെന്നും ഞങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ വീതിച്ചു തരണമെന്നും ക്രൈസ്തവര്‍ ആവശ്യപ്പെട്ടു.
പിന്നീട് ക്യാമ്പ് ലീഡര്‍ വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ടു എന്നാല്‍ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് മാത്രം സാധനങ്ങള്‍ കൊടുത്താല്‍ മതിയെന്ന് ഇദ്ദേഹം നിര്‍ദേശിച്ചു. സംഭവമറിഞ്ഞെത്തിയ ഇതേ വാര്‍ഡിലെ യുഡിഎഫ് പ്രതിനിധിയായ വനിതാ അംഗം ഇവരുടെ ആവശ്യം അംഗീകരിച്ചു ക്രൈസ്തവര്‍ക്ക് മാത്രമായി പ്രത്യേക ക്യാമ്പ് തുറക്കാനുള്ള അനുമതിക്ക് വേണ്ടി റവന്യൂ അധികൃതരെ സമീപിച്ചു. സ്ഥലത്തെ സിപിഎം നേതാവ് ഗീവര്‍ഗീസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേക ക്യാമ്പിനുള്ള സൗകര്യം ഒരുക്കി.
സെന്റ് ജോസഫ് പള്ളിയുടെ കീഴിലുള്ള എല്‍പി സ്‌കൂളില്‍ മുമ്പും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായ കടുത്ത ജാതിവിവേചനം മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് പട്ടികജാതിക്കാരായ വീട്ടമ്മമാര്‍ പറയുന്നത്. ജാതിവിവേചനം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും പട്ടികജാതി വകുപ്പു മന്ത്രിക്കും ഇവര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദളിത് വിവേചനത്തിന്റെ പരിധിയില്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ക്യാമ്പ് സന്ദര്‍ശിച്ച കായംകുളം ഡിവൈഎസ്പി ബിനു പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിലെ ജാതി വിവേചനം ജന്മഭൂമിയും ജനം ചാനലുമാണ് പുറംലോകത്തെ അറിയിച്ചത്.
















