തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിട്ടിയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. അഞ്ച് പേരടങ്ങിയ അതോറിട്ടിയില്‍ എല്ലാവരും ചേര്‍ന്നു മാത്രമെ വിധി പുറപ്പെടുവിക്കാന്‍ പാടുള്ളൂവെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഈ അവസ്ഥ. അതോറിട്ടിയുടെ 24 വിധികള്‍ക്കെതിരെ നല്കി ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
വിധി തെറ്റല്ലെന്നും എന്നാല്‍ ഒരുമിച്ച് കേസ് കേള്‍ക്കാനുള്ള സാഹചര്യം ഒത്തുവരിക പ്രയാസമാണെന്നും അതോറിട്ടി ചെയര്മാന് ജസ്റ്റിസ് വി.കെ. മോഹനന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തെക്കൂടാതെ മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യം, മുന്‍ജില്ലാ ജഡ്ജ് തോമസ് പള്ളിക്കാപറമ്പില്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, അഡീഷണല്‍ ഡിജിപി അനന്തകൃഷ്ണന് എന്നിവരാണ് അതോറിട്ടിയിലെ അംഗങ്ങള്‍.
ഇപ്പോള്‍ സര്‍വീസില്‍ ഉള്ളവരുടെ ജോലിത്തിരക്ക് കാരണം ഒരുമിച്ച് കേസ് കേള്‍ക്കാനുള്ള സാഹചര്യമില്ല. ഇതിന് ആവശ്യമായ ഭേദഗതിവരുത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കോടതിവിധി വന്നത്. കേസുകള്‍ ഈ മാസം 20നും 21നും അതോറിട്ടിയിലെ അഞ്ചുപേരും ചേര്‍ന്ന് വാദം കേള്‍ക്കും.
2012ല്‍ രൂപംകൊടുത്ത അതോറിട്ടിക്ക് 2018 ഏപ്രില്‍ വരെ 3602 പരാതികളാണ് ലഭിച്ചത്. 3261 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു. 341 കേസുകള്‍ വിചാരണയിലാണ്. ജില്ലാ തലത്തിലും പോലീസ് കംപ്ലയിന്റ് അതോറിട്ടി രൂപീകരിക്കാന്‍ ഉദ്ദേശ്യമുണ്ട്. ഇപ്പോള്‍ നോര്‍ത്ത്, സൗത്ത് എന്നീ രണ്ട് ജില്ലകളാണുള്ളത്. അതോറിട്ടിക്ക് അന്വേഷണ ഉദ്യോഗസ്ഥനും ഇല്ല. അഞ്ച് പേര് ഉള്‍പ്പെട്ട അതോറിട്ടിയില്‍ സര്‍വീസിലുള്ള രണ്ട് പേരെ ഒഴിവാക്കി മൂന്നംഗങ്ങള്‍ ഒരുമിച്ചോ ഒറ്റയ്ക്കോ കേസുകള്‍ കൈകാര്യംചെയ്യാന്‍ കഴിയുന്ന സാഹചര്യം ഒരുക്കിയാല്‍ ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: