ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ അടുത്തിരുന്നപ്പോള്‍ മുഖമന്ത്രിയുടെ കേരളസംഘത്തിന് ആനന്ദവും സംതൃപ്തിയും, പുറത്തിറങ്ങിയപ്പോള്‍ ‘കേന്ദ്രം കേരളത്തോട് അനുകൂലമല്ലെ’ന്ന് പ്രതികരണം. നാലുതവണ കാണാന്‍ അനുമതി നല്‍കിയില്ലെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞില്ല, കണ്ടപ്പോള്‍ പറഞ്ഞത് കേരളത്തിന്റെ മാത്രം ആവശ്യങ്ങളല്ലതാനും.
പെട്ടെന്ന് വിളിച്ചപ്പോള്‍ വേണ്ട തരത്തില്‍ തയ്യാറാകാഞ്ഞതാണോ? എങ്കില്‍ നാലുതവണ കാണാന്‍ പോയത് കൈയും വീശിയാണോ? അങ്ങനെ വേണം കരുതാന്‍. കാരണം, കേരളം ആറുവിഷയമാണ് മുഖ്യമായും സംസ്ഥാന പ്രതിനിധിസംഘം പ്രധാനമന്ത്രിക്കു മുന്നില്‍ ഉന്നയിച്ചത്. അതില്‍ അഞ്ചും പഴയവ. കാലവര്‍ഷക്കെടുതിയുടെ കാര്യത്തില്‍ വേണ്ട സഹായമെല്ലാം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുകൊടുക്കുകയും ചെയ്തു.
റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. കേരളം എക്കാലത്തും, യുഎഫ് സര്‍ക്കാരിന്റെ കാലത്തൊഴികെ, കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആക്ഷേപമാണിത്. റേഷന്‍ കാര്‍ഡുകളിലെ കൃത്രിമങ്ങള്‍ കേരളത്തിലുള്‍പ്പെടെ നടക്കുന്നത് കണ്ടുപിടിച്ച കേന്ദ്ര സര്‍ക്കാര്‍ ആളോഹരിക്കണക്കിലുംകൂടുതല്‍ റേഷന്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. വിഹിതം കുറഞ്ഞതുകൊണ്ട് റേഷന്‍ കിട്ടായ്‌മ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എങ്കിലും വിഹിതം കുട്ടണമെന്നതായിരുന്നു പിണറായിയുടെയും സംഘത്തിന്റെയും ആവശ്യം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രാജ്യത്തെമ്പാടും ഒരേ നിയമമാണെന്ന് അറിയാതെ ആയിരുന്നില്ല ഈ ആവശ്യം. സംസ്ഥാനത്ത് ആരുഭരിച്ചാലും എന്നും കേന്ദ്രത്തിനു മുന്നില്‍ ഉയര്‍ത്തുകയും അതിന്റെ പേരില്‍ രാഷ്‌ട്രീയ കുപ്രചാരണം നടത്തുകയും ചെയ്യുന്ന വിഷയമാണിത്. അത് ഈ കൂടിക്കാഴ്ചയിലും തുടര്‍ന്നു.
പാലക്കാട് കോച്ച് ഫാക്ടറിക്കാര്യമാണ് മറ്റൊന്ന്. കോച്ച് ഫാക്ടറി ഇല്ലെന്ന് പ്രചരിപ്പിച്ചത് പാലക്കാട് എംപി: എം.ബി. രാജേഷാണ്. പിന്നീട് അങ്ങനെയല്ലെന്ന് പറഞ്ഞതും എംപിതന്നെ. വകുപ്പുമന്ത്രി കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നിട്ടും ഈ വിഷയവുമായി പ്രധാനമന്ത്രിക്കു മുന്നില്‍ച്ചെന്നു. എന്തിനെന്നു ചോദിച്ചാല്‍ മറുപടി പത്രവാര്‍ത്തകള്‍ വായിച്ചുണ്ടായ സംശയം പ്രധാനമന്ത്രിയോടു നേരിട്ടു ചോദിക്കാനെന്ന് പറയേണ്ടിവരും
ശബരി റെയില്‍ പാതയാണ് മറ്റൊരു വിഷയം. പാതയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇക്കാര്യത്തില്‍ രാജ്യമെമ്പാടുമുള്ള വ്യവസ്ഥ പ്രകാരമേ പാത നിര്‍മാണം സാധിക്കൂ എന്ന് കേന്ദ്രം അറിയിച്ചതാണ്. പകുതിച്ചെലവ് സംസ്ഥാനം വഹിക്കണം, പക്ഷേ സംസ്ഥാനം തയാറാല്ല. ഈ വിഷയം പിന്നെയും പ്രധാനമന്ത്രിയോട് ഉന്നയിച്ചു. റെയില്‍വേയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
എച്ച്എന്‍എല്‍ കമ്പനി പൊതമേഖലയില്‍ നിര്‍ത്തണമെന്ന ആവശ്യം മുമ്പേ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചതാണ്. നഷ്ടത്തിലോടുകയും താങ്ങാനാവാത്ത ബാധ്യതയാകുകയും ചെയ്യുന്നവയുടെ ഓഹരി വില്‍ക്കുക എന്നത് പതിറ്റാണ്ടായി നയമാണ്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഏറ്റെടുക്കാന്‍ അവസരം ഉണ്ടാക്കുമെന്നതും നയമാണ്. കേരളത്തിന് എച്ചഎന്‍എല്‍ കൈമാറണമെന്ന ആവശ്യമാണ് ഇന്നലെ ഉന്നയിച്ചത്. അങ്ങയൊരു ആവശ്യം ആവശ്യമേയില്ലായിരുന്നുവെന്ന് സാരം
കണ്ണൂര്‍ വിമാനത്താവളം തുറക്കാറായപ്പോള്‍, കോഴിക്കോട് വിമാനത്താവളത്തിന്റെ സമ്പൂര്‍ണ ഉപയോഗമാണ് അടിയന്തര ആവശ്യമായി പ്രതിനിധിസംഘം ഉന്നയിച്ചത്. വലിയ വിമാനം ഇറങ്ങാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന ആവശ്യം ആ മന്ത്രാലയവുമായി ചര്‍ച്ചചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, പശ്ചിമഘട്ട സംരക്ഷണം, നടപ്പാക്കുന്ന കാര്യത്തിലായിരുന്നു മറ്റൊരു വിഷയം. ഇക്കാര്യം പല സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്, ആ പൊതുവിഷയമായി കേരള കാര്യവും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാലവര്‍ഷക്കെടുതിക്കാര്യം മുഖ്യമന്ത്രി അങ്ങോട്ടു പറയുംമുമ്പേ പ്രധാനമന്ത്രി പറഞ്ഞു, അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടുന്നുവെന്ന്. ആവശ്യമായ എല്ലാ സഹായങ്ങളും കേരളത്തിനു നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പും കൊടുത്തു.
അതായത്, കാലവര്‍ഷം മാത്രമാണ് പെട്ടെന്നുണ്ടായ പ്രശ്നം. ഉന്നയിച്ച മറ്റെല്ലാ വിഷയവും പഴയതും, പരിഹാരം കേരളത്തിനു മാത്രമായി പ്രധാനമന്ത്രി കൈക്കൊള്ളേണ്ടതുമല്ല. അതത് വകുപ്പുകള്‍ക്ക് കൈകാര്യം ചെയ്യാനുള്ള വിഷയങ്ങളും. അപ്പോള്‍ നാലുവട്ടം പ്രധാനമന്ത്രിയെക്കാണാന്‍ ശ്രമിച്ചതും ഇപ്പോള്‍ കണ്ടപ്പോള്‍ പറഞ്ഞതുമൊക്കെ എന്തിനായിരുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം ഇതുതന്നെ, പുറത്തിറങ്ങിപ്പറഞ്ഞത്-” കേരളത്തോട് കേന്ദ്രം അനുഭവാപൂര്‍മായാല്ല പ്രതികരിച്ചത്,” എന്നൊരു പ്രസ്താവനയ്‌ക്ക് വഴിയുണ്ടാക്കുകയായിരുന്നു. അത് സാധിച്ചു.
















