മോസ്കോ: ക്രൊയേഷ്യന്‍ വസന്തത്തെ ചുട്ടെരിച്ച് മോസ്ക്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഫ്രഞ്ച് പടയോട്ടം. മരിയോ മാന്‍സുകിച്ചിന്റെ സെല്‍ഫ്ഗോളും ഗ്രിസ്മാന്റെ പെനാല്‍റ്റിയും എംബാപ്പെയുടെയും പോഗ്ബയുടെയും ഗോളും കണ്ട അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ക്രോട്ടുകളെ തകര്‍ത്ത് ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പില്‍ മുത്തമിട്ടു. ക്രൊയേഷ്യക്കായി ഇവാന് പെരിസിച്ചും മരിയോ മാന്‍സുകിച്ചുമാണ് ലക്ഷ്യം കണ്ടത്.
1998ല്‍ സ്വന്തം മണ്ണിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ലോക കിരീടം. അന്ന് നായകനായിരുന്ന ദിദിയര്‍ ദെഷാംപ്സ് ഇന്ന് കോച്ചായും ലോകകപ്പ് കിരീടം സ്വന്തമാക്കി.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് ക്രൊയേഷ്യയായിരുന്നു. കളിയുടെ തുടക്കം മുതല്‍ ഫ്രഞ്ച് ബോക്സിലേക്ക് ഇരച്ചുകയറിയ മോഡ്രിച്ചും പെരിസിച്ചും റാക്കിട്ടിച്ചും മാന്‍സുകിച്ചും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 18-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് മരിയോ മാന്‍സുകിച്ച് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചു. ഗ്രിസ്മാനെ ബോക്സിന് പുറത്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. ഗ്രിസ്മാന് എടുത്ത കിക്ക് ബോക്സിനുള്ളില്‍ വച്ച് ഉയര്‍ന്നുചാടി ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മരിയോ മാന്സുകിച്ചിഴന്റെ തലയില്‍ തട്ടി സ്വന്തം വലയിലേക്ക് പറന്നപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ഗോളി സുബാസിച്ചിന് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ പത്ത് മിനിറ്റിനുശേഷം ക്രൊയേഷ്യ സമനില പിടിച്ചു. ക്രൊയേഷ്യക്ക് ലഭിച്ച ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍. ലൂക്കാ മോഡ്രിച്ച് എടുത്ത ഫ്രീകിക്ക് വിദ ഹെഡ്ഡറിലൂടെ ഇവാന് പെരിസിച്ചിന് മറിച്ചുകൊടുത്തു. പന്ത് കിട്ടിയ പെരിസിച്ച് കാണ്ടെയെ വെട്ടിയൊഴിഞ്ഞ് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് വോളി വലയില്‍ കയറിയപ്പോള്‍ ഫ്രാന്‍സിന്റെ സൂപ്പര്‍ ഗോളി ഹ്യൂഗോ ലോറിസ് നിസ്സഹായനായി (1-1). 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് ലീഡ് നേടി. അവര്‍ക്ക് ലഭിച്ച കോര്‍ണര്‍കിക്ക് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയത് പെരിസിച്ചിന്റെ കൈയില്‍ തട്ടി പുറത്ത്. വിഎആറിന്റെ സഹായത്തോടെ ഇതിന് പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗ്രിസ്മാന് ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു (2-1). തൊട്ടുപിന്നാലെ സമനില ഗോള്‍ നേടാന്‍ ക്രൊയേഷ്യക്ക് ലഭിച്ച അവസരം പാഴായതോടെ ആദ്യപകുതിയല്‍ ഫ്രാന്‍സ് 2-1ന് മുന്നില്‍.
ഇടവേളയ്ക്കുശേഷം കളി തുടങ്ങിയ ക്രൊയേഷ്യക്ക് 48-ാം മിനിറ്റില്‍ വീണ്ടും മികച്ച അവസരം ലഭിച്ചു. എന്നാല്‍ റെബിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഹ്യൂഗോ ലോറിസ് ഉയര്‍ന്നുചാടി കുത്തിയകറ്റി. 51-ാം മിനിറ്റില്‍ എംബാപ്പയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചും ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 59-ാം മിനിറ്റില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി. ആറ് മിനിറ്റിനുശേഷം ഫ്രാന്‍സ് നാലാം തവണയും ക്രൊയേഷ്യന്‍ വല കുലുക്കി. ഇത്തവണ എംബാപ്പെയുടെ വകയായിരുന്നു ഗോള്‍. ബോക്സിന് മുന്നിലേക്ക് ഹെര്‍ണാണ്ടസ് നല്കിയ പാസാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ എംബാപ്പെ വലയിലെത്തിച്ചത്. ഇതോടെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന ബഹുമതിയും എംബാപ്പെക്ക് സ്വന്തമായി. നാല് മിനിറ്റിനുശേഷം ക്രൊയേഷ്യ ഒരു ഗോള്‍ കൂടി മടക്കി. ആദ്യം സെല്‍ഫ് ഗോള്‍ വഴങ്ങിയ മരിയോ മാന്‍സുകിച്ചാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗോ ലോറിസിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. സഹതാരം നല്കിയ മൈനസ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് മാന്‍സുകിച്ചിന്റെ ഗോളിന് വഴിവച്ചത്. പിന്നീട് തുടര്‍ച്ചയായി ക്രൊയേഷ്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധം കോട്ടകെട്ടി കാത്തതോടെ വിജയവും ലോകകിരീടവും ഫ്രഞ്ച് പോരാളികള്ക്കൊപ്പമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: