സോചി: വമ്പന്‍ ടീമുകളെ പേടിയില്ലാത്ത ക്രൊയേഷ്യ വന്‍ യുദ്ധത്തിനിറങ്ങുന്നു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് അവര്‍ ആതിഥേയരായ റഷ്യയുമായി മാറ്റുരയ്ക്കും .രാത്രി 11.30 നാണ് കിക്കോഫ്്.
ഗ്രൂപ്പ് മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ച ക്രൊയേഷ്യ മറ്റൊരു വന്‍ വിജയത്തിനായുള്ള പുറപ്പാടിലാണ്. വീണ്ടുമൊരു ലോകകപ്പ് സെമി ഫൈനലാണ് ലക്ഷ്യം. 1998 ല്‍ സ്വതന്ത്ര രാജ്യമായി ആദ്യമായി ലോകകപ്പിനെത്തിയ ക്രൊയേഷ്യ സെമിയിലെത്തി. അന്ന് പക്ഷെ ഫ്രാന്‍സിനോട് തോറ്റു. പിന്നീട് ഇതുവരെ സെമി കണ്ടിട്ടില്ല.
ഡെന്മാര്ക്കിനെ ഷുട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ക്വാര്ട്ടറിലെത്തിയതെങ്കിലും ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ കാഴ്ചവെക്കുന്നത്. ടീമിനെ കിരീടവിജയത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള ഒരുപറ്റം കളിക്കാര്‍ ഞങ്ങള്‍ക്കുണ്ടെന്ന് പ്രതിരോധ നിരക്കാരന് ഡോമാഗോജ് വിഡ പറഞ്ഞു.
ലൂക്ക മോഡ്രിച്ചിന്റെ കളിമിടുക്ക് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നു. ഇവാന് റാകിടിക്കും മരിയോ മന്ഡ്സുകിക്കും മോഡ്രിച്ചിന് മികച്ച പിന്തുണ നല്‍കും. മോഡ്രിച്ച് ഞങ്ങളുടെ നായകനാണ്. ഞങ്ങളെല്ലാവരും മോഡ്രിച്ചിന് പിന്നില്‍ അണിനിരക്കുമെന്ന് മധ്യനിരക്കാരനായ ഇവാന് പെരിസിക് പറഞ്ഞു.
ഡാലിക് മുഖ്യ പരിശീലകനായ ക്രൊയേഷ്യന്‍ ടീമിലെ പതിനാറ് താരങ്ങളും യൂറോപ്പിലെ ലീഗില്‍ കളിക്കുന്നവരാണ്. മൊണാക്കോയുടെ ഗോളി ഡാനിജല് സുബാസിച്ചാണ് ക്രൊയേഷ്യയുടെ ഗോള്‍ വല കാക്കുന്നത്. ഡെന്മാര്ക്കിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സുബാസിച്ച് മൂന്ന് പെനാല്‍റ്റികള്‍ രക്ഷപ്പെടുത്തി.
മുന്‍ ചാമ്പ്യന്മാരായ സ്പെയിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് റഷ്യ ക്വാര്‍ട്ടറിലെത്തിയത്. സ്വന്തം ആരാധകരുടെ പിന്തുണയില്‍ ക്രൊയേഷ്യയെ വീഴ്ത്തി സെമിയിലെത്താനുള്ള ഒരുക്കത്തിലാണവര്‍. ഡെനിസ് ചെരിഷേവ്, ആര്‍ട്ടം സ്യൂബ, ഫെഡോര്‍ സ്മോളോവ് എന്നിവരാണ് റഷ്യയുടെ ശക്തികേന്ദ്രം. സൗദി അറേബ്യക്കെതിരായ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ അലന് സഗോയേവ് കായിക ക്ഷമത വീണ്ടെടുത്തത് റഷ്യക്ക് ആശ്വാസമായി. അലന് ഇന്ന് കളിക്കാനിറങ്ങിയേക്കും.
അധ്വാനിച്ച് കളിക്കുന്ന ടീമാണ് റഷ്യയെങ്കിലും മത്സരത്തില്‍ ക്രൊയേഷ്യന്‍ പട മുന്‍ തൂക്കം നേടുമെന്നാണ് കരുതപ്പെടുന്നത്. ലൂക്ക മോഡ്രിച്ച് , ഇവാന് റാകിടിച്ച് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണനിരക്കുന്ന ക്രൊയേഷ്യയുടെ ആക്രമണനിരയെ പിടിച്ചുനിര്‍ത്താന്‍ റഷ്യയുടെ പ്രതിരോധനിരക്ക് പെടാപാടുപെടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: