ന്യൂദല്‍ഹി: ആം ആദ്മിക്ക് തിരിച്ചടി നല്‍കി കൊണ്ട് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വിധി. ഭരണപരമായി തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ വൈകിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പറഞ്ഞത്.
ദൽഹിയുടെ ഭരണാധിപൻ ലഫ്റ്റനൻറ് ഗവർണറാണെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ദൽഹി സർക്കാർ നൽകിയ ഹർജിയിലാണ് വിധി പ്രസ്താവം
ഭരണഘടനയുടെ 239എഎ അനുച്ഛേദപ്രകാരം ക്രമസമാധാനം, പൊലീസ് ഒഴികെയുള്ള സംസ്ഥാനപട്ടികയിലുള്ള മുഴുവൻ വിഷയങ്ങളിലും നിയമം രൂപീകരിക്കാനും നടപ്പാക്കാനുമുള്ള പൂർണമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നാണ് ദൽഹി സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം.
ലഫ്റ്റനന്റ് ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ വിഷയം രാഷ്‌ട്രപതിയുടെ തീരുമാനത്തിന് അയക്കുകയും അതുവരെ നടപടി തടഞ്ഞുവയ്‌ക്കുന്നതിനുള്ള അധികാരമാണ് ഭരണഘടന പ്രകാരം ലഫ്റ്റനൻറ് ഗവർണർക്കുള്ളത്. എന്നാൽ അധികാരം ദുരുപയോഗപ്പെടുത്തി അധ്യാപക നിയമനം തുടങ്ങി മൊഹല്ല ക്ലിനിക്ക് തുറക്കുന്ന വിഷങ്ങളിൽ വരെ ലഫ്റ്റനന്റ് ഗവർണർ ഇടപെട്ടു എന്നും സർക്കാർ വാദിച്ചു.
ലഫ്റ്റനന്റ് ഗവർണറും സർക്കാരും പരസ്പരം ഐക്യത്തോടെ നീങ്ങണമെന്നും എല്ലാ കാര്യങ്ങളിലും ഗവർണർക്ക് ഇടപെടാൻ സാധിക്കില്ലെന്നുമായിരുന്നു വാദത്തിനിടെ ഭരണഘടനാ ബെഞ്ചിൻറെ നീരീക്ഷണം.
















