ധുലെ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ അഞ്ചുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ധുലെ ജില്ലയിലെ ആദിവാസി മേഖലയായ റെയ്ന്‍പാഡയില്‍ ബസ് ഇറങ്ങിയവരെയാണ് ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്.
സംഘത്തിലെ ഒരാള്‍ ഒരു പെണ്‍കുട്ടിയോടു സംസാരിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. സംസാരം ഞായറാഴ്ച ചന്തയ്ക്ക് ഒത്തുകൂടിയ ജനക്കൂട്ടം കാണുകയും ഇവര്‍ ഒത്തുചേര്‍ന്ന് സംഘത്തെ മര്‍ദിക്കുകയുമായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
മര്‍ദനത്തിനു നേതൃത്വം നല്കിയ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേഖലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: