കൊച്ചി: നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍.അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞാണ് ആ സംഘടന നിലനിന്നതും നിലനില്ക്കുന്നതും എന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട്. ദിവസങ്ങളായി മാധ്യമങ്ങളിലൂടെ അര്‍ഹിക്കുന്നതിലേറെ കേള്ക്കേണ്ടിവന്നതിനാലാണ് വേദനയോടെ ഈ കുറിപ്പ് എന്ന ആമുഖത്തോടെയാണ് വിശദീകരണം.
ജൂണ്‍ 26ന് അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്ക്കുക എന്ന ജനാധിപത്യ മര്യാദയാണ് അമ്മയുടെ നേതൃത്വം കൈക്കൊണ്ടത്. നിക്ഷിപ്ത താല്പര്യങ്ങള് നേതൃത്വത്തിനില്ല.
സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ തന്നെയാണ് ഈ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണ് ഞങ്ങള്‍. 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് അമ്മ. പകുതിയിലേറെപ്പേരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്. വീടില്ലാത്തവര്‍, നിത്യച്ചെലവുകള്‍ക്കു വഴിയില്ലാത്തവര്‍, ചികിത്സയ്ക്ക് പണമില്ലാത്തവര്‍. അതിലേറെയും സ്ത്രീകള്‍. 137 മക്കള്‍ക്കാണ് സംഘടന മാസംതോറും കൈനീട്ടമെത്തിക്കുന്നത്.
മറ്റു ധനസഹായങ്ങള്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ വേറെയും. അകാലത്തില്‍ അന്തരിച്ച കൊല്ലം അജിത് എന്ന നടന്റെ നിരാലംബരായ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുക എന്നതായിരുന്നു 26ന് എടുത്ത മറ്റൊരു തീരുമാനം. ഇവ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കൈയടിനേടാന്‍ ഒരിക്കലും അമ്മ ശ്രദ്ധിച്ചിട്ടില്ല. സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണ്.
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര് ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്ന് പുറത്തുപോകുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ തീരുമാനത്തിന് പുറകിലെ വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ തയാറാണ്.
തിരുത്തലുകള്‍ നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കാം. പുറത്തുനിന്നു അഴുക്കുവാരിയെറിയുന്നവര്‍ അതുചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്ക്കാലം അവഗണിക്കാമെന്ന് കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: