പാലക്കാട്: ചരക്കുസേവന നികുതി നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍ ഇല്ലാതായിട്ട് ഒരുവര്‍ഷം. ഇതര സംസ്ഥാനങ്ങളില്‍നിന്നും കടന്നുവരുന്ന വാളയാറില്‍ ഇന്ന് ഗതാഗതക്കുരുക്കും, നികുതി വെട്ടിപ്പും ആളും ആരവവുമില്ല.
2017 ജൂലൈ ഒന്നിന് ചരക്കുസേവന നികുതി ബില്‍ നിലവില്‍ വന്നതോടെയാണ് വാളയാറിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് ശാപമോക്ഷം ലഭിച്ചത്. പലപ്പോഴും ദിവസങ്ങളോളം വാഹനങ്ങള്‍ക്ക് വരികിടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ദിവസേന മൂവായിരത്തോളം ചരക്കുവാഹനങ്ങള്‍ ഇന്ന് വാളയാര്‍ വഴി സുഗമമായി കടന്നുപോകുന്നു.
ജിഎസ്ടി വകുപ്പിന്റെയും, എക്സൈസിന്റേയും, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെയും പരിശോധനകളാണ് നിലവില്‍ വാളയാറിലുള്ളത്. ലോഡ് വാഹനങ്ങളുടെ ഇ-വേ ബില്‍ ജിഎസ്ടി അധികൃതരും തുടര്‍ന്ന് മോട്ടോര്‍വെഹിക്കിള്‍ വകുപ്പും എക്സൈസും പരിശോധിച്ചാണ് വാഹനങ്ങളെ കടത്തിവിടുന്നത്. എന്തെങ്കിലും സംശയം തോന്നിയാല്‍ മാത്രമാണ് പരിശോധന. ജില്ലയിലാകെ 15 ജിഎസ്ടി സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
ജിഎസ്ടി വന്നതോടെ കള്ളക്കടത്തുകളും കുറഞ്ഞു. ആറുമാസത്തിനിടെ 150 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചെക്പോസ്റ്റുണ്ടായിരുന്നപ്പോള് ഒരുമാസം അഞ്ഞൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണിത്. ചരക്കുസേവന നികുതി നിയമം വന്നതോടെ ചെക്ക്പോസ്റ്റുകളിലെ അഴിമതിക്കും വിരാമമായി. വര്‍ഷങ്ങളായി വാളയാര്‍ ചെക്പോസ്റ്റിലേക്ക് ഡെപ്യൂട്ടേഷന് ലഭിക്കുന്നതിന് മത്സരമായിരുന്നു. ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി ചെക്പോസറ്റുകളിലേക്കും സമാനരീതിയിലായിരുന്നു മത്സരം.
ചെക്ക്പോസ്റ്റ് കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കിലാണ്. ഈ കെട്ടിടങ്ങള്‍ വെറുതെ കിടക്കുമ്പോള്‍ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും വെയിലും മഴയും കൊണ്ടാണ് പരിശോധന. വനം, മോട്ടോര്‍ വാഹനം, മൃഗസംരക്ഷണം എന്നീ ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനവും ഒറ്റമുറിക്കുള്ളിലാണ്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: