കോട്ടയം: കെവിന് മുങ്ങിമരിച്ച തോട്ടില്‍ മുട്ടോളം വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കെവിന്റേത് മുങ്ങിമരണമാണോ അതോ മുക്കിക്കൊന്നതാണോ എന്ന സംശയം ദുരീകരിക്കാനാണ് പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ശശികല, കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രഞ്ജു രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കെവിന് കൊല്ലപ്പെട്ട പുനലൂര്‍ ചാലിയേക്കരയിലെത്തി പരിശോധന നടത്തിയത്. കെവിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പുഴയില്‍ തള്ളിയെന്ന വാദത്തിന് ബലം നല്‍കുന്നതാണ് ഈ പരിശോധന. അതേ സമയം കെവിന് പുഴയില്‍ വീണാണ് മരിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാല്‍ ഈ മൊഴിയെ ഖണ്ഡിക്കുന്ന തരത്തിലാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന സൂചന നല്‍കുന്നത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും അന്തിമ രാസപരിശോധനാ റിപ്പോര്‍ട്ടിലും കെവിന്റേത് മുങ്ങി മരണമാണെന്നാണ് പറയുന്നത്. ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. ആന്തരികാവയവങ്ങളുടെ സാമ്പിളുകളും മറ്റു സ്രവങ്ങളും വയറ്റില്‍നിന്ന് കിട്ടിയ വെള്ളവുമാണ് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. കെവിന്റെ ശരീരത്തില്‍ നിന്ന് ലഭിച്ച വെള്ളവും ആറ്റില്‍നിന്ന് ലഭിച്ച വെള്ളവും ഒന്നാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്്.
ഇതിനിടെയില്‍ നീനുവിന്റെ അമ്മ രഹ്ന ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഇവര്‍ തലേന്ന് മാന്നാനത്ത് എത്തിയെന്ന വെളിപ്പെടുത്തലുമായി കേസിലെ മുഖ്യസാക്ഷിയായ അനീഷ് രംഗത്തെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രഹ്നയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. നേരത്തേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയപ്പോള്‍ രഹ്ന കേസില്‍ പ്രതിയല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: