ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേജ് രിവാളിൻറെ നടപടിയെ സമരമെന്ന് വിളിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സമരം ചെയ്യാൻ മുഖ്യമന്ത്രിയ്‌ക്കും മന്ത്രിമാർക്കും ആരാണ് അധികാരം നൽകിയതെന്നും ചോദിച്ചു. ഗവർണറുടെ ഓഫീസിൽ ധർണ്ണയിരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലഫ്. ഗവർണറുടെ ഓഫിസിൽ സമരം നടത്താനുള്ള തീരുമാനം വ്യക്തിപരമാണോ അതോ ക്യാബിനറ്റ് തീരുമാനപ്രകാരമാണോയെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തിപരമായ തീരുമാനമെന്നായിരുന്നു കേജ് രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. സമരം നടത്താൻ ലഫ്. ഗവർണർ അനുമതി നൽകിയിട്ടുണ്ടോ, സമരം നടത്തുന്നതിന്റെ സാഹചര്യമെന്താണ് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
കേജ് രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവർ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു. നിരാഹാരം തുടരുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേജ്‌രിവാളിനെ കാണില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ലഫ്. ഗവർണർ അനിൽ ബൈജൽ.
















