ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘ബഫൂണ്‍’ ആണ് രാഹുല്‍ ഗാന്ധി എന്നൊക്കെ പലരും പറയാറുണ്ട്. അങ്ങിനെയൊക്കെ ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവിനെ വിളിച്ചുകൂടാ എന്ന നിലപാടുകാരനാണ് ഞാന്‍. എന്നാല്‍ അത്തരമൊരു ചിന്ത, അല്ലെങ്കില്‍ അവസ്ഥ, ഇവിടെ സൃഷ്ടിച്ചത് രാഹുല്‍ ഗാന്ധി തന്നെയാണ്. വിവരക്കേടുകള്‍ എന്നോ അബദ്ധങ്ങള്‍ എന്നോ ഒക്കെ പറയാവുന്നത് വിളിച്ചുകൂവുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ശീലമായിരിക്കുന്നു. ഇന്ത്യ പോലുള്ള ഒരു മഹാരാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെങ്കിലും ചിത്രീകരിക്കുമ്പോഴാണ് ഇദ്ദേഹം ഇങ്ങനെ സ്വയം അപഹാസ്യനാവുന്നത്. ഇതൊക്കെ വേണ്ടാത്തതാണ് എന്നും ഈ ശൈലി ഉപേക്ഷിക്കണമെന്നും വിവരക്കേട് വിളമ്പുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നും അദ്ദേഹത്തോട് പറയാന്‍ ആ പാര്‍ട്ടിയില്‍ ഇന്ന് ആരുമില്ലാതായിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ പരസ്യമായി എഐസിസിയില്‍ പ്രസംഗിച്ചു എന്ന് അഭിമാനിക്കുന്ന എ.കെ ആന്റണിയാണ് രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാക്കളില്‍ പ്രമുഖന്. ആരൊക്കെയോ എന്തൊക്കെയോ മറയ്ക്കാനും കണ്ടില്ലെന്ന് നടിക്കാനും ആഗ്രഹിക്കുന്നു എന്നല്ലേ കരുതേണ്ടത്?. രാഹുല്‍ എല്ലാം മികച്ച നിലയ്ക്ക് അവതരിപ്പിക്കണം, അദ്ദേഹം ഉയര്‍ന്ന നിലവാരം പുലര്‍ത്തണം എന്നതൊന്നും ആഗ്രഹിക്കുന്നയാളല്ല ഞാന്‍. എന്നാലും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാഗമായിട്ടുള്ള ഒരു പാര്‍ട്ടി ഇത്തരത്തിലേക്ക് അധഃപതിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്.
എന്താണിപ്പോള്‍ ഇങ്ങനെ തോന്നിച്ചത് എന്ന് സ്വാഭാവികമായും ചോദിക്കാനിടയുണ്ട്. ചിലത് പരിശോധിക്കാം. ആര്‍എസ്എസിനെതിരെ രാഹുല്‍ നടത്തിയ ആക്ഷേപം കോടതിയിലെത്തുകയും കേസും കുറ്റപത്രവുമൊക്കെ ആയി പരിണമിക്കുകയും ചെയ്തത് അതിലൊന്നാണ്. ഇക്കാര്യത്തില്‍ രാഹുല്‍ ചെന്ന് പെട്ടിരിക്കുന്നത് വലിയ കുഴപ്പത്തിലാണ്. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ട് എന്നും ആര്‍എസ്എസുകാരനാണ് ഗാന്ധിജിയെ വെടിവെച്ചു കൊന്നത് എന്നും അത് സര്‍ദാര്‍ പട്ടേല്‍ എഴുതിയിട്ടുണ്ട്’ എന്നുമാണ് 2014ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം ഒരു കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ചത്. കേസ് റദ്ദാക്കാനായി സുപ്രീം കോടതിയില്‍ നേരത്തെ കോണ്‍ഗ്രസ് ഒരു നീക്കം നടത്തിയതാണ്. എന്നാല്‍ ക്ഷമാപണം നടത്തിയാലേ കേസ് പിന്‍വലിക്കൂ എന്നായിരുന്നു ആര്‍എസ്എസുകാരനായ ഹര്ജിക്കാരന് സ്വീകരിച്ച നിലപാട്. രാഹുല്‍ അതിന് തയ്യാറായില്ല. പിന്നെയുള്ള മാര്‍ഗം വിചാരണ നേരിടുക എന്നതാണ്. ഇവിടെ തെളിവുകള്‍ നിരത്തിക്കൊണ്ട് തന്റെ നിലപാടിനെ സാധൂകരിക്കേണ്ടത് രാഹുല്‍ ഗാന്ധി തന്നെയാണ്. അതിനാവശ്യമായ യാതൊന്നും കൈയിലില്ല താനും. ആര്‍എസ്എസിനെ ഗാന്ധിവധവുമായി ബന്ധപ്പെടുത്തി പലരും സംസാരിക്കാറുണ്ട്. അവരൊക്കെ പുകമറ സൃഷ്ടിക്കാറേ പതിവുള്ളൂ. രാഹുല്‍ വായില്‍തോന്നിയത് തുറന്നടിക്കുകയും പ്രതിക്കൂട്ടിലാവുകയും ചെയ്തു. ഐപിസിയിലെ 499, 500 എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. രണ്ട് വര്‍ഷം ജയിലില്‍ കഴിയാനുള്ള സൗഭാഗ്യം അത് അദ്ദേഹത്തിന് നല്‍കിയേക്കാം. അങ്ങനെവന്നാല്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നുചേരാം. ഇതൊക്കെ രാഹുലിനെ പറഞ്ഞുബോധ്യപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമല്ലേ?
ഇതിനേക്കാള്‍ ഭീകരമായ വിവരക്കേടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്.’ഞാന്‍ ഒരു യന്ത്രമുണ്ടാക്കും; ഒരു സൈഡില്‍ കൂടി നിങ്ങള്‍ ഉരുളക്കിഴങ്ങ് കടത്തിവിട്ടാല്‍ മറുപക്ഷത്തുകൂടി സ്വര്‍ണ്ണം ലഭിക്കും ….’. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെ ആക്ഷേപിച്ചുകൊണ്ട് കോണ്‍ഗ്രസ് റാലിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈയടുത്ത ദിവസം ‘കൊക്ക കോള’യെക്കുറിച്ച് നടത്തിയ റിസര്‍ച്ച് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍വെച്ചു. കൊക്കക്കോള കമ്പനി തുടങ്ങിയയാള്‍ ‘ശിഖന്ജി’ (നാരങ്ങയും മറ്റും ചേര്‍ത്തുള്ള പാനീയം) വിറ്റിരുന്നയാളാണ്. അദ്ദേഹം അമേരിക്കയില്‍ ശിഖന്ജി വില്‍ക്കുകയായിരുന്നു. പഞ്ചസാരയും വെള്ളവും കൂട്ടിക്കലര്‍ത്തിവന്നു. അദ്ദേഹത്തിന്റെ അനുഭവവും പരിചയവും അംഗീകരിക്കപ്പെട്ടു; അതിന് പണം കിട്ടി. അങ്ങനെയാണ് കൊക്കക്കോള കമ്പനി തുടങ്ങിയത്……’. അത് മാത്രമല്ല രാഹുല്‍ ജനതയെ അന്ന് ബോധവല്ക്കരിച്ചത്. ‘ നിങ്ങള്‍ മക് ഡൊണാള്‍ഡിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും. റോഡരികില്‍ ഒരു ചെറിയ ചായക്കട (ധാബ) നടത്തിയിരുന്നയാളാണ് അയാള്‍. ഇന്ത്യയില്‍ ഒരു മക്ഡൊണാള്‍ഡോ കൊക്കകോളയോ തുടങ്ങിയ ഒരു ‘ധാബാ വാല’യെ നിങ്ങള്‍ എനിക്കൊന്ന് കാണിച്ചുതരൂ,……… എവിടെയുണ്ട്?’. നരേന്ദ്ര മോദിയെ വിമര്‍ശിക്കാനാവണം അദ്ദേഹം ഇതൊക്കെ പ്രസംഗിച്ചത്. എന്നാല്‍ അപ്പോഴും സ്വതന്ത്ര ഇന്ത്യയെ ദീര്‍ഘകാലം ഭരിച്ചത് തന്റെതന്നെ കുടുംബമാണ്, പാര്‍ട്ടിയാണ് എന്നത് മറന്നുപോയി.
ഇതിനൊക്കെയൊടുവിലാണ് ദല്‍ഹി എയിംസില്‍ ചികിത്സക്കെത്തിയ അടല്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദം. ബിജെപിക്കാര്‍ക്കു മുന്നേ താനാണ് ആദ്യമെത്തി വാജ്പേയിയെ കണ്ടതെന്നായിരുന്നു പ്രസ്താവന. ബിജെപിക്കാര്‍ക്ക് തനിക്കുള്ളത്ര സ്നേഹം വാജ്പേയിയോടില്ല എന്നു ബോധ്യപ്പെടുത്താനും പ്രധാനമന്ത്രിയെപ്പോലും ആക്ഷേപിക്കാനുമുള്ള ശ്രമമായിരുന്നു അതെന്ന് വ്യക്തം. എന്നാല്‍, രാഹുല്‍ എയിംസില്‍ പോയിട്ട് വാജ്പേയിയെ കണ്ടില്ലത്രെ. വാജ്പേയിക്ക് ചില സുപ്രധാന പരിശോധനകള്‍ നടക്കുന്ന സമയത്താണു രാഹുല്‍ എത്തിയത്. ആ സമയത്തു വാജ്പേയിയെ കാണാന്‍ പറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചതുമാണ്. എന്നിട്ടും ചെന്നു. കാണാതെ മടങ്ങി. പിന്നെ വീമ്പിളക്കല്‍ നടത്തി.
ഒന്നുകൂടി പറയാതെ ഇത് പൂര്‍ത്തിയാവില്ല; അതു ഡോ. സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ് ആണ്….. ‘ അദ്ദേഹം ഇതുകൂടി പറയണമായിരുന്നു: എന്റെ മുത്തശ്ശന് (അമ്മയുടെ അച്ഛന്) ഹിറ്റ്ലറുടെ സൈന്യത്തില്‍ സൈനികനായിരുന്നു; റഷ്യന്‍ സൈന്യത്തിന്റെ തടവിലുമായിരുന്നു’. എന്റെ അമ്മ കേംബ്രിഡ്ജ് നഗരത്തിലെ ഒരു റെസ്റ്റോറന്റിലും പിന്നീട് ലണ്ടനിലും ഭക്ഷണം വിതരണം ചെയ്തിരുന്നയാളാണ് (വെയ്ട്രെസ്സ്). ഞാന്‍ എഴുതിയ എല്ലാ പരീക്ഷകളിലും പരാജയപ്പെട്ടു. എന്നാല്‍ ഞങ്ങളിന്ന് ട്രില്യണയര്‍ (മൂന്ന് ലക്ഷം കോടി ആസ്തിയുള്ളവര്‍) ആണ്. ഡോ. സ്വാമി ഒരു കാര്യം പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് പിന്നിലുള്ള ശക്തി വ്യക്തമാണല്ലോ.
ഏത് നിലയിലേക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അധഃപതിക്കുന്നത് എന്നതിന് ഏറെ ഉദാഹരണം വേണ്ട. കോണ്‍ഗ്രസിന്റെ ഘടകകക്ഷികള്‍ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. അതാണല്ലോ രാഹുലിനെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ജനമധ്യത്തിലേക്ക് പോകാനാവില്ലെന്ന് മമത ബാനര്‍ജിയും ടിആര്‍എസും ഒക്കെ പറഞ്ഞത്. മൂന്നാം മുന്നണി ഉണ്ടാക്കാന്‍ അവര്‍ ആലോചിച്ചതും വെറുതെയല്ല. ഏറ്റവുമൊടുവില്‍ സമാജ്വാദി പാര്‍ട്ടി യു.പിയിലെ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. രാഹുലിന്റെ പാര്‍ട്ടിയെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അവര്‍ കരുതുന്നു.
അതിന്റെ മറ്റൊരു സാക്ഷിപത്രമാണ് കഴിഞ്ഞദിവസം സപ്ത നക്ഷത്ര ഹോട്ടലില്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടി. ഒരു പ്രമുഖ പ്രതിപക്ഷ കക്ഷി നേതാവും അവിടെയെത്തിയില്ല; സീതാറാം യെച്ചൂരിയെ ഒഴിച്ചാല്‍. യെച്ചൂരിക്ക് പിന്നെ കോണ്‍ഗ്രസ് വിളിച്ചാല്‍ പോകാതിരിക്കാനാവില്ലല്ലോ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഇല്ലാതാവുന്നു എന്നല്ലേ ഇതു നല്കുന്ന സൂചന?. ബിഷപ്പുമാരും വത്തിക്കാനുമൊക്കെ അത്യധ്വാനം ചെയ്താല്‍ ഒരു കെ.എം മാണിയെ, അതും രാജ്യസഭാ സീറ്റ് സമ്മാനിച്ചുകൊണ്ട്, കൂടെകൊണ്ടുവരാന്‍ കഴിയുമായിരിക്കും. അതിനപ്പുറമൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല, തീര്‍ച്ച എന്നല്ലേ നമ്മെ ബോധ്യപ്പെടുത്തുന്നത്.
കെവിഎസ് ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: