ശ്രീനഗർ: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ കോടതി സമുച്ചയത്തിനു കാവൽ നിന്നിരുന്ന പോലീസുകാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗുലാം റസൂൽ, ഗുലാം ഹസൻ എന്നീ പോലീസുകാരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇരുവരെയും വധിച്ച ശേഷം തീവ്രവാദികൾ പോലീസുകാരുടെ ആയുധങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുകയും ചെയ്തു. പുൽവാമയിലെ ആക്രമണത്തിന് പുറമെ അനന്ത്നാഗിലും ഭീകരാക്രമണം നടന്നു. ഭീകരർ നടത്തിയ വെടിവയ്‌പിൽ 10 സിആർപിഎഫ് ഭടന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.
റംസാൻ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് ഭീകരർ സൈനികർക്ക് നേരെ വ്യാപക തരത്തിൽ ആക്രമണം അഴിച്ച് വിടുന്നത്. റംസാൻ മാസത്തിൽ ആദ്യ 20 ദിവസത്തിനിടെ 44 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. 20 ഗ്രനേഡ് ആക്രമണങ്ങളും വെടിവയ്‌പുമാണ് കൂടുതൽ ഉണ്ടായത്.
ഇതുവരെ 33 സൈനികർക്ക് പരിക്കേൽക്കുകയും നാല് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ജമ്മുകശ്മീർ താഴ്‌വരയിൽ ഏകദേശം 200 ഭീകരർ തങ്ങുന്നുണ്ടെന്നാണ് വിവരം.
















