സിംഗപ്പൂര്‍ സിറ്റി : ഈ മാസാവസാനം സിംഗപ്പൂരില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നും തമ്മിലുള്ള ഉച്ചകോടിക്ക് പ്രത്യേക സുരക്ഷയൊരുക്കുക സിംഗപ്പൂരിലെ ഗൂര്‍ഖാ സൈന്യം.
ലോകത്തിലെ തന്നെ ഏറ്റവും പേടിയില്ലാത്ത യുദ്ധവീരരായ ഗോത്രവര്‍ഗ്ഗമാണ് നേപ്പാളിലെ ഫരാവ മലനിരകളില്‍ നിന്നും ഗൂര്‍ഖകള്‍ എന്ന വിഭാഗം. സിംഗപ്പൂര്‍ പോലീസ് നേപ്പാളില്‍ നിന്നും റിക്രൂട്ട് ചെയ്ത ഇവര്‍ക്കാണ് ട്രംപിന്റെയും കിമ്മിന്റെയും സുരക്ഷാചുമതല. ഇരുനേതാക്കളുടെയും പ്രത്യേക സുരക്ഷാസേന കൂടാതെ സിംഗപ്പൂര്‍ ഒരുക്കുന്ന പ്രത്യേക സുരക്ഷയുടെ ഭാഗമായാണിത്.
സിംഗപ്പൂര്‍ പോലീസില്‍ 1800 ഓളം ഗൂര്‍ഖകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ പരമ്പരാഗത ആയുധമായ കുക്രിയോടൊപ്പം ബെല്‍ജിയം നിര്‍മ്മിത എഫ്എന് സ്കാര്‍ യന്ത്രത്തോക്കുകളും കാലുറയില്‍ സൂക്ഷിക്കുന്ന റൈഫിളുകളുമായാവും സംഘം സുരക്ഷ ഒരുക്കുക. ഉച്ചകോടി നടക്കുന്ന സ്ഥലവും റോഡുകളും ഹോട്ടലുകളുമെല്ലാം ഇവരുടെ നിയന്ത്രണത്തിലായിരിക്കും. സിംഗപ്പൂര്‍ സിറ്റിയ്ക്കു പുറത്തുള്ള മൗണ്ട് വെര്‍ണന്‍ ക്യാമ്പിലാണ് ഇവര്‍ കുടുംബമായി താമസിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ക്ക് ഈ മേഖലയില്‍ പ്രവേശനമില്ല. ഗൂര്‍ഖകളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും ഈ മേഖലയില്‍ നിന്നും പുറത്തുപോകാന്‍ അനുമതിയില്ല.
ബ്രിട്ടന്, ഇന്ത്യ, നേപ്പാള്‍, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് സിംഗപ്പൂരിനു പുറമെ ഗൂര്‍ഖകളുടെ സേവനം സൈന്യത്തിനായി പ്രയോജനപ്പെടുത്തുന്നത്. ചടുലതയും ജാഗ്രതയും അച്ചടക്കവും പുലര്‍ത്തുന്ന ഗൂര്‍ഖകളുടെ പോരാട്ടവീര്യം ലോകമഹായുദ്ധത്തിലും പ്രയോജനപ്പെടുത്തിയിരുന്നു. ഇവരുടെ പരമ്പരാഗത ആയുധമായ കുക്രി ഉറയില്‍ നിന്നൂരിയാല്‍ ശത്രുവിന്റെ ചോര കാണാതെ ഇവര്‍ ഉറയിലിടില്ല എന്നതാണ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: