വിയാറയല്‍: റഷ്യയില്‍ വിജയക്കൊടി നാട്ടാന്‍ ഒരുങ്ങുന്ന സ്പെയിനെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.കോച്ച് ജൂലന്‍ ലോപേടെഗൂയിയുടെ കീഴില്‍ രണ്ട് വര്‍ഷമായി പരാജയമറിയാതെ മുന്നേറുന്ന സ്പെയിനെ 29-ാം മിനിറ്റില്‍ അല്‍വാരോ ഒഡ്രിയോസോല മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഗോള്‍ മടക്കി.
ലോകത്തെ മികച്ച ഗോളികളിലൊരാളായി പരിഗണിക്കപ്പെടുന്ന സ്പാനിഷ് താരം ഡേവിഡ് ഡീ ഗീയുടെ പിഴവാണ് സ്വിറ്റ്സര്ലണ്ടിന് സമനിലയൊരുക്കിയത്. 62-ാം മിനിറ്റില്‍ റോഡ്രിഗ്സാണ് ഗോള്‍ അടിച്ചത്.പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ സ്പെയിനാണ് മുന്നിട്ടുനിന്നത്. അവസരങ്ങളും അവര്‍ സ്രഷ്ടിച്ചു. പക്ഷെ അര്‍ഹിക്കുന്ന വിജയം പിടിച്ചെടുക്കാനായില്ല. ആന്ദ്രെ ഇനിയസ്റ്റ, ഡേവിഡ് സില്‍വ, തിയാഗോ എന്നിവര്‍ ആക്രമണത്തിന് നേതൃത്വം നല്കി.
സില്‍വയേയും ഇനിയസ്റ്റയേയും പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്പെയിനിന്റെ പിടി അയഞ്ഞു. അവസാന നിമിഷങ്ങളില്‍ വിജയഗോള്‍ നേടാനുള്ള സ്പെയിനിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.അടുത്ത സന്നാഹ മത്സരത്തില്‍ സ്പെയിന് ഈ മാസം ഒമ്പതിന് ടുണീഷ്യയെ നേരിടും. സ്വിറ്റ്സര്‍ലന്‍ഡ് വെള്ളിയാഴ്ച ജപ്പാനുമായി ഏറ്റുമുട്ടും.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്പെയിന് ജൂണ്‍ 15 ന് പോര്‍ച്ചുഗലിനെ നേരിടും. 2012 ലെ യുറോ സെമിഫൈനലിനുശേഷം ആദ്യമായാണ് സ്പെയിനും പോര്‍ച്ചുഗലും ഏറ്റുമുട്ടുന്നത്. അന്ന് സ്പെയിന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചുകയറി.
കോസ്റ്ററിക്കയ്ക്ക് ജയം
സാന്‍ജോസ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോസ്റ്ററിക്ക ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഉത്തര അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ജോഹന്‍ വെനീഗസ്, ജോയല്‍ കാപ്ബെല്‍, ഫ്രാന്‍സിസ്ക്കോ ക്ലാവോ എന്നിവരാണ് കോസ്റ്ററിക്കായി ഗോള്‍ നേടിയത്.
ഒസ്കര് റമിറെസ് തലവനായ കോസ്റ്ററിക്ക ഉശിരന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. വേഗമാര്‍ന്ന നീക്കങ്ങളില്‍ അവര്‍ ഉത്തര അയര്‍ലന്‍ഡിന്റെ പ്രതിരോധം തകര്‍ത്തു. മൂന്ന് ഗോളും നേടി.ലോകകപ്പിന് മുമ്പ് കോസ്റ്ററിക്ക ഇനി രണ്ട് സൗഹൃദ മത്സരങ്ങള്‍ കൂടി കളിക്കും. ജൂണ്‍ ഏഴിന് ലീഡ്സില്‍ ഇംഗ്ലണ്ടിനെയും 11 ന് ബ്രസല്‍സില്‍ ബെല്‍ജിയത്തെയും നേരിടും.മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് ഇ യിലാണ് കോസ്റ്ററിക്ക മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: