എവറസ്റ്റ് കൊടുമുടിയില്‍ ആദ്യമായി കയറി നിന്ന ടെന്‍സിങ്ങിനെ ഹിമവാന്, അമ്പിളിക്കുത്തു വിളക്കുമായി ശ്രദ്ധിച്ചു നോക്കിയതായി വയലാറിന്റെ കവിതയില്‍ പറയുന്നു. അഭിമാനവും സംതൃപ്തിയുമായിരുന്നിരിക്കും ഹിമവാന്റെ മനസ്സില്‍. രണ്ടാഴ്ച മുന്‍പ് ഹിമവാന് ഒരിക്കല്‍ക്കൂടി അങ്ങനെ നോക്കിയിട്ടുണ്ടാവും. ഇത്തവണ അല്പം വാല്‍സല്യം കൂടി ഉണ്ടായിരുന്നിരിക്കണം ആ നോട്ടത്തില്‍. കാരണം, അന്ന് അവിടെ കയറി നിന്നത് ശിവാംഗി പാഠക്ക് എന്ന പതിനാറുകാരി പെണ്‍കുട്ടിയായിരുന്നു. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി.
ഹരിയാനക്കാരിയാണു ശിവാംഗി. ഹിമാലയത്തിന്റെ നേപാള്‍ ഭാഗത്തുനിന്നാണ് അവള് കയറിയത്. വഴികാട്ടികളും സഹായികളുമായി ഷേര്പ്പാമാരുടെ സംഘവുമുണ്ടായിരുന്നു. മലകയറ്റത്തിന്റെ ഈ സീസണില്‍ എവറസ്റ്റ് കയറിയ 59 പേരില്‍ ഒരാള്‍.
ലോകത്തിന്റെ നെറുകയില്‍, 29,000 അടി ഉയരത്തില്‍ കയറി നിന്നപ്പോള്‍ തനിക്കുണ്ടായ വികാരം ശിവാംഗി പങ്കുവയ്ക്കുന്നു- ഞാനൊരു വനിതയാണ്. ഒരു ചെറിയ പെണ്‍കുട്ടി. എനിക്ക് ഇതിനു കഴിയുമെങ്കില്‍ അതിനര്‍ഥം ഏതു വനിതയ്ക്കും ഇതു കഴിയുമെന്നാണ്. ഇതെന്നല്ല, എന്തും നേടാം, ആഗ്രഹവും ദൃഢ നിശ്ചയവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍. ഞാനെന്നല്ല, കാല് നഷ്ടപ്പെട്ട അരുണിമ സിന്‍ഹ കീഴടക്കിയ കൊടുമുടിയാണിത്. അതിലപ്പുറമുള്ള വെല്ലുവിളി എന്താണ്!
മുകളിലെത്താന്‍ ഒരു മാസത്തിലേറെ നീണ്ട കഠിനാധ്വാനം വേണ്ടിവന്നു ശിവാംഗിക്ക്. ഏപ്രല്‍ ആറിന് യജ്ഞം തുടങ്ങി. മുകളിലെത്തിയത് മെയ് 17ന്. പിന്നെ ആവേശത്തുടിപ്പില്‍ തിരിച്ച് ഇറക്കം.
ഹരിയാനയിലെ ഹിസ്സാറില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് 70 ശതമാനം മാര്‍ക്കോടെ ജയിച്ചു കഴിഞ്ഞിട്ടേയുള്ളു. അതിനിടെയാണ് ഈ ഹരം കയറിയത്. മുന്‍പ് ലഡാക്കിലെ 6053 മീറ്റര്‍ ഉയരമുള്ള സ്റ്റോക് കാംഗ്രി കീഴടക്കിയ അനുഭവവുമുണ്ട്. ആവേശം മൂത്തപ്പോള്‍ ഡല്‍ഹിയിലേയ്ക്കു വണ്ടികയറി. ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനില്‍ ചേര്‍ന്നു മലകയറ്റ പരിശീലനം നടത്തി. ഉയര്‍ന്ന തലങ്ങളിലെ പരിശീലനത്തിനായി കശ്മീരിലും പോയി. ഇനി തത്ക്കാലം പഠനത്തിലേയ്ക്കു മടങ്ങാനാണ് ശിവാംഗിയുടെ ഉദ്ദേശ്യം. പഠനമാണല്ലോ എല്ലാത്തിലും പ്രധാനം. അതില്ലാതെ എന്തുനേടിയിട്ടെന്താ. മലകയറിയ റെക്കോര്ഡ്കൊണ്ടൊന്നും കാര്യമുണ്ടാവില്ലല്ലോ. പഠനം തുടരും, മലകയറ്റത്തോടൊപ്പം. ശിവാംഗി പറയുന്നു.
അരുണിമയുടെ നേട്ടമാണ് തനിക്കു പ്രചോദനമായതെന്നും ശിവാംഗി പറയുന്നു. കുട്ടിക്കാലം മുതലേ അരുണിമയുടെ വീഡിയോകള്‍ കാണുക പതിവായിരുന്നു. കൊച്ചു പായത്തില്ത്തന്നെ അങ്ങനെ മലകയറ്റം ശിവാംഗിയുടെ മനസ്സില്‍ ഇടം പിടിച്ചു. അതു പിന്നെ എവറസ്റ്റിലേയ്ക്കു വളരുകയും ചെയ്തു.
ആഴ്ചകള്‍ മുന്‍പാണ് ഇന്ത്യന്‍ നാവിക സേനയിലെ ആറു വനിതകള്‍ പായ്വഞ്ചിയില് ലോകം ചുറ്റി തിരിച്ചെത്തിയത്. എട്ടുമാസത്തിലേറെ നീണ്ട സമുദ്ര യാത്രയില്‍ അവര്‍ കരയിലിറങ്ങിയത് ആറു തവണ മാത്രം. അവരുടെ അനുഭവ വിവരണം സ്ത്രീകളെ മാത്രമല്ല ആരേയും ആവേശം കൊള്ളിക്കുന്നതായിരുന്നു. ആ ആറുപേര്‍ അലകടലിനെ വെല്ലുവിളിച്ചപ്പോള്‍ ശിവാംഗി മഞ്ഞുമലകളെ വെല്ലുവിളിച്ചു. ഇരുകൂട്ടരും പരസ്പരം അറിഞ്ഞില്ലെങ്കിലും ആഴിയില്‍ നിന്ന് ആകാശത്തേയ്ക്കുള്ള ഇന്ത്യന്‍ വനിതാ മുന്നേറ്റമായിരുന്നു അത്. ഈ ഏഴുപേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന് കീ ബാത്ത് പരിപാടിയില്‍ അഭിനന്ദിക്കുകയും ചെയ്തു.
സ്വതേ തന്നെ സ്ത്രീശക്തിയുടെ നാടാണ് ഹരിയാന. ഏഷ്യന്‍ മെഡല്‍ വിജയികളായ ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളില്‍ പലരും ഹരിയാനക്കാരാണ്. ഗുസ്തി കളരികളായ അഖാഡകളുടെ നാടുമാണിവിടം. പത്മശ്രീ വിജയിയും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ വിജയിയുമായ ഒളിംപ്യന്‍ ഗീത ഫോഗട്ട്, സഹോദരിമാരായ ബബിത കുമാരി റിതു ഫോഗട്ട്, സംഗീത ഫോഗട്ട്, എന്നിവരെല്ലാം ഹരിയാനക്കാരാണ്. ബാഡ്മിന്റനില്‍ ഒളിംപിക് വെങ്കലം നേടിയ സൈന നെഹ്വാള് ഹരിയാനയിലെ ഹിസ്സാറില്‍ നിന്നാണ് ഹൈദരാബാദിലെത്തിയത്. സ്ത്രീ ശക്തി ആകാശം മുട്ടെ ഉയര്‍ത്തിയ ശിവാംഗിക്ക് അഭിമാനിക്കാം മുന്‍പേ നടന്ന വലിയവരുടെ നിരയിലെ പിന്‍ഗാമിയാണ് താനെന്ന്.
-വിശ്വാമിത്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: