ഇടുക്കി: രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം കണ്ണൂരിലാണ് ഏറ്റവും അധികം മഴ പെയ്തത്. 8.22 സെ.മീ. വടക്കന്‍ കേരളത്തിലും കൊല്ലം, തിരുവനന്തപുരം മേഖലകളുടെ തീരപ്രദേശങ്ങളും ലക്ഷദ്വീപ് മേഖലയിലും സാമാന്യം നല്ല മഴ പെയ്തു. മറ്റിടങ്ങളില്‍ മഴയുടെ ശക്തി കുറവായിരുന്നു.
വ്യാഴാഴ്ച മലപ്പുറം പൊന്നാനിയില്‍ പെയ്തത് 15.8 സെ.മീ. മഴയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തി. വടക്കന്‍ കേരളത്തിലും കോട്ടയത്തും മഴ കനത്തപ്പോള്‍ മറ്റിടങ്ങളില്‍ ശക്തി കുറഞ്ഞു.
2017ല്‍ കൊല്ലത്തെ ആര്യങ്കാവിലാണ് ഒരു ദിവസം ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്. നവംബര്‍ 30ന് 25.7 സെന്റീമീറ്ററാണ് ഇവിടെ പെയ്ത മഴ.
പൊന്മുടി ജലസംഭരണിയുടെ വൃഷ്ടി പ്രദേശത്ത് 7 സെ.മീറ്ററും പൊരിങ്കല്‍ സംഭരണിയില്‍ 7.8 സെ.മീറ്ററും മഴ പെയ്തു. ഇടുക്കി സംഭരണിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം വെള്ളമാണ് അവശേഷിക്കുന്നത്. നിലവില്‍ 24.60 ശതമാനമാണ് ജലശേഖരം. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 12.5 ശതമാനം ആയിരുന്നു. മഴ തുടരുന്നതിനാല്‍ വൈദ്യുതി ഉപഭോഗവും കുറഞ്ഞിട്ടുണ്ട്. 67.2781 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 15.9019 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: