ന്യൂദല്‍ഹി: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നതായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി. ഏതാനും ദിവസത്തിനുള്ളില്‍ വില കുറയുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എക്സൈസ് തീരുവ കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആലോചനയിലുണ്ട്. തല്‍ക്കാലത്തേക്ക് ഏതാനും രൂപ കുറയ്ക്കുന്നതിന് പകരം വില നിയന്ത്രണത്തിന് സ്ഥിരം സംവിധാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഓയില്‍ കമ്പനികളുമായി പെട്രോളിയം മന്ത്രിയുടെ ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്.
ഇന്ധനവില വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്നും ദീര്‍ഘകാല പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നികുതി വരുമാനം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്പാദനം കുറക്കാനുള്ള ഒപെക് തീരുമാനവും വെനസ്വേലയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുമാണ് പെട്ടെന്നുള്ള വര്‍ധനവിന് കാരണം. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രാലയവും ഇടപെട്ടിട്ടുണ്ട്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിരവധി നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ട്. ന്യായവും സ്ഥിരതയുള്ളതുമായ വില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ധര്‍മ്മേന്ദ്ര പ്രധാന് സൗദി പെട്രോളിയം മന്ത്രി ഖാലിദ് അല്‍ ഫാലിയുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: