തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ലൈഫ് മിഷന്‍ പദ്ധതിക്ക് ഖജനാവില്‍ പണം ഇല്ലാത്തതിനാല്‍ വായ്‌പയെടുക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കു വേണ്ടി ഹഡ്‌കോയില്‍ നിന്ന് 4,000 കോടി രൂപ വായ്‌പയെടുക്കാനാണ് അനുമതി നല്‍കിയത്. കെയുആര്‍ഡിഎഫ്‌സി മുഖേനയാണ് വായ്‌പയെടുക്കുന്നത്.
ലൈഫ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പണം എവിടെയെന്ന ചോദ്യത്തിന,് സര്‍ക്കാരിന്റെ കൈയില്‍ പണം ഉണ്ടെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്. കിഫ്ബിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ നിത്യനിദാന ചെലവുകള്‍ക്ക് പോലും കടപ്പത്രം ഇറക്കേണ്ടി വരുന്ന സര്‍ക്കാരിന് ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിച്ച് നല്‍കാന്‍ കോടിക്കണക്കിന് രൂപ കണ്ടെത്തേണ്ടിവരും. പണം ഉണ്ടാകില്ലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭവന പദ്ധതിക്കുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് കളക്ടറേറ്റുകളില്‍ അടുക്കി വച്ചിരിക്കുന്നത്. ലൈഫ് പദ്ധതിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പലിശയ്‌ക്ക് വായ്‌പ എടുത്ത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ആക്ട് (2000) ഭേദഗതി ചെയ്യുന്നതിനുളള കരട് ബില്ലും മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പത്തുവര്‍ഷത്തില്‍ കൂടുതല്‍ സ്ഥാനം വഹിക്കാന്‍ കഴിയില്ല. 70 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗമായി തുടരാന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
പോലീസ് വകുപ്പിലെ നിയമനത്തിന് ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കേണ്ട 25,000 രൂപയുടെ ബോണ്ടും ഉദ്യോഗസ്ഥരുടെ ജാമ്യവും നല്‍കേണ്ടെന്ന് തീരുമാനിച്ചു. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
















