ബ്രിട്ടനെ പിടിച്ചുലച്ച ബോംബുസ്ഫോടനങ്ങള്‍ നടന്ന ദിവസമായിരുന്നു 2005 ജൂലൈ ഏഴ്. ലണ്ടനിലെ തുരങ്ക റെയില്‍ സര്‍വീസായ ട്യൂബില്‍ മൂന്നിടത്തും ഒരു ബസ്സിലുമായി അനേകം സ്ഫോടനങ്ങള്‍ ഒരുമിച്ച് നടന്ന ദിവസം. ഒരു ഭാരതീയനും ഒരു ശ്രീലങ്കക്കാരനുമുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളില്‍ നിന്നുള്ള അന്‍പത്തിരണ്ട് ലണ്ടന്‍ നിവാസികള്‍ അന്ന് ക്രൂരമായി കൊല്ലപ്പെട്ടു. മൂന്ന് പാകിസ്ഥാനി വംശജരായ ബ്രിട്ടീഷുകാരും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ജമൈക്കയില്‍ നിന്ന് വന്നയാളുമാണ് ചാവേറുകളായി ബോംബാക്രമണം നടത്തിയത്.
നാടിനെ നടുക്കിയ അത്തരമൊരു ബോംബാക്രമണത്തെത്തുടര്‍ന്ന് ഗാര്ഡിയന് എന്ന ബ്രിട്ടീഷ് പത്രത്തില്‍ ഡില്‍പാസിയര്‍ അസ്ലം എന്ന ജേണലിസം ട്രെയിനിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലിബറല്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്ന പത്രമാണ് ഗാര്ഡിയന്. ഇത്തരം ഒരു സമയത്ത് വെറുമൊരു ട്രെയിനിയെക്കൊണ്ടു പത്രത്തില്‍ അഭിപ്രായമെഴുതിക്കുക എന്നത് സാധാരണ കണ്ടുവരാത്തതാണ്. പക്ഷേ ദില്‍പാസിയര്‍ അസ്ലത്തിന് അങ്ങനെയൊരു അവസരം അവര്‍ നല്കി.
ഇത്തരമൊരു ലേഖനം ഇതുപോലെയൊരു സമയത്ത് ഗാര്ഡിയന് പോലൊരു പ്രമുഖ പത്രത്തില്‍ വന്നത് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും സകലരെയും ഞെട്ടിച്ചു. ദില്‍പാസിയര്‍ അസ്ലത്തിനെതിരെ ബ്ലോഗുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ആളുകള്‍ ശക്തമായി പ്രതികരിച്ചു. ഞെട്ടിക്കുന്ന ഒരു വിവരവും ചില ബ്ലോഗര്‍മാര്‍ കണ്ടെത്തി. അയാള്‍ ഹിസ്ബ് ഉത് താഹിര്‍ എന്ന ഭീകരസംഘടനയിലെ അംഗമാണ്. ഒളിച്ചുവച്ചുകൊണ്ടല്ല, പരസ്യമായിത്തന്നെ ആ സംഘടനയിലെ അംഗമായിരുന്നയാള്‍. ഹിസ്ബ് ഉത് താഹിര്‍ എന്ന സംഘടന ജര്‍മ്മനിയിലും റഷ്യയിലുമൊക്കെ നിരോധിക്കപ്പെട്ടതാണെങ്കിലും ബ്രിട്ടനില്‍ നിരോധനമില്ലായിരുന്നു.
ഇത്തരമൊരു സംഘടനയിലെ അംഗമാണെന്ന് അയാള്‍ ജോലി അപേക്ഷയില്‍ പറഞ്ഞിരുന്നില്ല എന്ന തൊടുന്യായമാണ് ഗാര്ഡിയന് പറഞ്ഞത്. എന്നാല്‍, കൂടെ ജോലി ചെയ്യുന്ന ഒരുവിധപ്പെട്ടവര്‍ക്കെല്ലാം അയാളെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നു. അതറിഞ്ഞ് തന്നെയാണ് അയാള്‍ക്ക് ജോലി നല്കിയതും സ്വന്തം രാജ്യത്ത് ഇത്തരമൊരു കൂട്ടക്കൊല നടത്തിയപ്പോള്‍ പത്രത്തിന്റെ ഒരു പ്രമുഖഭാഗം അയാള്‍ക്കെഴുതാനും അയാളുടെ ഭീകരവാദം പ്രചരിപ്പിക്കാന്‍ വിട്ടുകൊടുത്തതും.
ഇത് ഒരിടത്ത് മാത്രമല്ല. അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും ഭാരതം മുതല്‍ ലെബനന് വരെയുള്ള കിഴക്കന്‍ രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഭീകരവാദ ഇസ്ലാമിന്റെ ചൊല്‍പ്പടിയിലാണ് അതാത് രാജ്യങ്ങളിലെ ലിബറല്‍-ഇടതു ബുദ്ധിജീവികളും മാധ്യമങ്ങളും കേന്ദ്രങ്ങളുമെല്ലാം.
കമ്യൂണിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ ഏതൊക്കെയോ തരം ബോള്‍ഷെവിസത്തിന്റേയോ ഒക്കെ ബാക്കിപത്രമായ, വ്യത്യസ്തമായ ഒരു ഇടതുപക്ഷമുണ്ട്. അവര്‍ക്ക് (റാഡിക്കല്‍ ഇസ്ലാമിനും ഈ തരം ഇടതുപക്ഷത്തിനും) പൊതുവായുള്ളത് അമേരിക്കയോടും അമേരിക്കനായ സകലതിനോടുമുള്ള വെറുപ്പാണ്. (ഇവിടെ അമേരിക്കയില്‍ എന്നതിനെ ഭാരതത്തോടും ഭാരതീയമായ എന്തിനോടും എന്ന് കൂട്ടിവായിക്കാം)
ആ ഇടതുപക്ഷം വളരെ അപകടകരമാണ്. ആ തരം ഇടതുപക്ഷം എന്നെ ”വലതുപക്ഷ ഗൂഢാലോചനയിലെ ഒരു കരു” ആയൊക്കെയാണ് കാണുന്നത്. അവര്‍ യുക്തിക്ക് നിരക്കാത്ത രീതിയില്‍ ചിന്തിക്കുന്ന മതഭ്രാന്തു പിടിച്ചവര്‍ തന്നെയാണ്. ഞാന്‍ ഇവിടെ അമേരിക്കയിലും യൂറോപ്പിലും അങ്ങനെയുള്ളവരെ നേരിട്ടിട്ടുണ്ട്.
”ആ ഇടതുപക്ഷത്തിനാണ് ഞാന്‍ പറയുന്ന തീവ്ര മുസ്ലീങ്ങളുമായി അവിശുദ്ധ ബന്ധമുള്ളത്. വളരെ വിരോധാഭാസമായ കാര്യമാണത്. കാരണം ഈ തീവ്ര ഇസ്ലാമിസ്റ്റുകള്‍ അവരുടെ വഴിയില്‍ മുന്നോട്ടുപോയാല്‍ ആദ്യം കൊല്ലുന്നത് അവരെ താങ്ങി നിര്‍ത്തുന്ന ഇടതുപക്ഷക്കാരായ ഇവരെത്തന്നെയാകും.”
ഇതൊക്കെ വായിച്ചിട്ട് നല്ല പരിചയം തോന്നുന്നുണ്ടല്ലേ? നമ്മുടെ നാട്ടിലും ഇത് പകര്‍ത്തിയെഴുതിയത് പോലെയല്ലേ നടക്കുന്നത്?
ഇന്നും ഇന്നലെയുമല്ല ഇസ്ലാമിക ഭീകരവാദം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറാന്‍ തുടങ്ങിയത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ സമയത്തേ ഇത് തുടങ്ങിയതാണ്. ഖിലാഫത്ത് രാഷ്ട്രീയം അതിന് പൊതുധാരാരാഷ്ട്രീയത്തില്‍ മാന്യമുഖം നല്കി. പാലസ്തീനിയന്‍ വിഷയത്തില്‍ ഇത് കൂടുതല്‍ പ്രകടമായി. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറിയാല്‍ കാല്പ്പനികതയിലും അമൂര്‍ത്തമായ ആശയങ്ങളിലും അഭിരമിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ഉപരിവര്‍ഗ മന്ദബുദ്ധികളെ വളരെപ്പെട്ടെന്ന് തങ്ങളുടെ ഇരവാദവും സാമ്രാജ്യത്വ വിരുദ്ധതയും കൊണ്ടു വശത്താക്കാമെന്ന് അവര്‍ പെട്ടെന്ന് മനസ്സിലാക്കി.
നോക്കുമ്പോള്‍ അമേരിക്കയേയും സാമ്രാജ്യത്വത്തേയും ഇരുവരും എതിര്‍ക്കുകയാണ്. അതിന്റെ പേരില്‍ത്തന്നെ അറേബ്യന്‍ കാടന്‍ നിയമങ്ങളോടൊപ്പം അല്പം ഇടതുബിംബങ്ങളെ അത്യാവശ്യം സ്വീകരിക്കാനും ഇസ്ലാമിക ഭീകരവാദികള്‍ തയ്യാറായി. പ്രത്യേകിച്ച് ചാവേര്‍ ആക്രമണങ്ങളിലൊക്കെ ചെഗുവേരയെപ്പോലുള്ള ഇടതു ഭീകരവാദികള്‍ നല്ലൊരു ബിംബമായിരിക്കുമല്ലോ. ബ്രസീലിയന്‍ ഇടതുപക്ഷ കാര്‍ട്ടൂണിസ്റ്റായ കാര്‍ലോസ് ലാടുഫ് വരച്ച കാഫിയ (യാസര്‍ അറാഫത് അണിഞ്ഞിരിക്കുന്നത് പോലെയുള്ള അറബിക് ഷാള്‍) അണിഞ്ഞ ചെഗുവേരയൊക്കെ ഇന്ന് ഇസ്ലാമിക ഭീകരവാദികളുടെ ഇഷ്ടബിംബങ്ങളാകുന്നതങ്ങനെയാണ്.
കാളിയമ്പി (ലണ്ടനിലുള്ള ലേഖകന്‍ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധനും പ്രമുഖ ബ്ലോഗറുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: