കോഴിക്കോട്: രക്തസാക്ഷി അനുസ്മരണം നടത്തിയില്ലെങ്കിലും ചുവപ്പ് രാഷ്ട്രീയം പ്രകടമാക്കുന്ന, വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു പോലീസ് അസോസിയേഷന് സമ്മേളനത്തിലെ അനുസ്മരണ പ്രമേയം. സിപിഎം സമ്മേളനങ്ങളിലെന്ന പോലെ ബലികുടീരങ്ങള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് പ്രമേയം അവതരിപ്പിച്ചത്.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ദേശീയ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ റോഹിംഗ്യന്‍ നുഴഞ്ഞുകയറ്റക്കാരെ മഹത്വവത്കരിച്ച് അനുസ്മരിച്ചു. ‘ഫാസിസ്റ്റ് വര്‍ഗ്ഗീയ വാദികള്‍ കൊലപ്പെടുത്തിയ’ എന്ന പദം ഉപയോഗിച്ചാണ് മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തെ പരാമര്‍ശിച്ചത്. കത്വയിലെ പിഞ്ചുബാലികയുടെ മാനഭംഗം, യുപിയിലെ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച കുട്ടികള്‍, യുപിയിലും മറ്റും നടന്ന കലാപങ്ങള്‍ തുടങ്ങി ഇടതുപക്ഷ സഹയാത്രികര്‍ ഉയര്‍ത്തുന്ന ദേശീയ രാഷ്ട്രീയവിഷയങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയായിരുന്നു പ്രമേയം.
കേരളത്തില്‍ നിന്ന് ഓഖി ദുരന്തം മാത്രമാണ് പ്രമേയത്തില്‍ ഇടം പിടിച്ചത്. അട്ടപ്പാടിയില്‍ പോഷക കുറവ് മൂലം മരിച്ച കുഞ്ഞുങ്ങള്‍, ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധു, പാലക്കാട് പീഡനത്തിനിരയായി മനംനൊന്ത് ആത്മഹത്യചെയ്ത പെണ്‍കുട്ടികള്‍, ജിഷ്ണു പ്രണോയ്, പനിബാധിച്ച് മരിച്ചവര്‍ ഉള്‍പ്പെടെ ഉള്ള ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയ മരണങ്ങള് പ്രമേയങ്ങളിലൊരിടത്തും പരാമര്‍ശിച്ചത് പോലുമില്ല.
മാധ്യമങ്ങള്‍ ‘ഡിയറസ്റ്റ് എനിമി’
കോഴിക്കോട്: പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം. മാധ്യമങ്ങള്‍ ‘ഡിയറസ്റ്റ് എനിമി’ എന്നാണ് പോലീസ് അസോസിയേഷന് പ്രസിഡന്റ് ടി.എസ്.ബൈജു വിശേഷിപ്പിച്ചത്.
മാധ്യമങ്ങള്‍ പ്രിയപ്പെട്ട ശത്രുക്കളായതിനാല്‍ ജാഗ്രതവേണം. ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലാണ് അസോസിയേഷന് സമ്മേളനത്തെ നോക്കി കാണുന്നത്. ചെറിയ കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ വിവാദങ്ങള്‍ ഉയര്‍ത്തി. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രനും മാധ്യമങ്ങളെ ‘ഡിയറസ്റ്റ് എനിമി’ എന്നാണ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: